രസിപ്പിക്കുന്നു ഫയൽവാൻ; കിച്ചാ സുദീപ് ഫുൾ ചാർജിലാണ് — ശൈലന്റെ റിവ്യു
ശൈലൻ
ഓണചിത്രങ്ങൾ കാര്യമായ ചലനമൊന്നുമുണ്ടാക്കാതെ മന്ദീഭവിച്ച് കിടക്കുന്ന കേരളാ ബോക്സോഫീസിലേക്ക് ഈയാഴ്ച പ്രദർശനത്തിനെത്തിയിരിക്കുന്ന സിനിമയാണ് ഫയൽവാൻ. നായകൻ കിച്ചാ സുദീപ്. സംവിധാനം എസ് കൃഷ്ണ. കന്നഡയിൽ ചിത്രീകരിച്ചിരിക്കുന്ന ഫയൽവാൻ തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ഈയാഴ്ച ഒരേ സമയം റിലീസ് ചെയ്തിട്ടുണ്ട്.

തെന്നിന്ത്യയിൽ താരതമ്യേന ദുർബലമായ കന്നഡ ഇൻഡസ്ട്രി ബ്രഹ്മാണ്ഡസിനിമ കെജിഎഫിന് ശേഷം നടത്തിയ കുതിച്ചു ചാട്ടത്തിന്റെ ഏറ്റവും പുതിയ ഗുണഫലമെന്ന് ഫയൽവാനെ വിളിക്കാം. ഹിന്ദിയുൾപ്പടെ വിവിധ ഭാഷകളിൽ മൊഴിമാറ്റം ചെയ്ത് ഇന്ത്യയൊട്ടാകെ ഒരു സിനിമ ഒരേ ദിവസം പ്രദര്ശനത്തിനെത്തിക്കുന്നത് ചില്ലറക്കാര്യമല്ല.
മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കും സൂപ്പർ സംവിധായകർക്കുമൊന്നും ഇത്രയും കാലമായിട്ടും സാധിക്കാത്ത നേട്ടമാണിതെന്നകൂടി ഇവിടെ പരാമർശിക്കണം. അതുകൊണ്ട സിനിമയ്ക്ക് ടിക്കറ്റെടുക്കുമ്പോൾ ഒട്ടുംതന്നെ പുച്ഛമുണ്ടായിരുന്നില്ല.

പദ്മരാജന്റെ 'ഒരിടത്തൊരു ഫയൽവാൻ' പോലെ ഒരു കൾട്ട് ക്‌ളാസിക് ഒന്നുമല്ലല്ലോ സുദീപിന്റെ പടത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഉദ്ദേശിക്കുന്നതെന്തോ അത് തന്നെയാണ് പടവും. പേര് സൂചിപ്പിക്കുമ്പോലെ അസ്സൽ ഒരു കൊമേഴ്‌സ്യൽ ഫയൽവാൻ. ഏത് ഭാഷക്കാർക്കും കണ്ട് രസിയ്ക്കാവുന്ന ഒരു എന്റർടെയ്നർ.

ബാദുഷാ, അഭിനയചക്രവർത്തി എന്നൊക്കെയാണ് കിച്ച എന്ന് വിളിപ്പേരുള്ള കന്നഡ മൾട്ടി സ്റ്റാർ സുദീപിന്റെ വിശേഷണനാമങ്ങൾ. ഹീറോയിസം ഉടലിലുണ്ട്; ചലനങ്ങളിലും. എസ് എസ് രാജ്മൗലിയുടെ ഈച്ചയിലെ വില്ലൻ വേഷമാണ് ഒരുപക്ഷേ കന്നഡയിൽ ഒതുങ്ങി നിന്നിരുന്ന താരത്തെ രാജ്യമൊട്ടാകെ പരിചിതനും പ്രശസ്തനുമാക്കിയത്. പക്ഷെ ബാഹുബലി ഒന്നാം ഭാഗത്തിലെ ചെറിയ വേഷം സുദീപിന് അർഹിക്കുന്ന പ്രാധന്യം കൽപിച്ചില്ലെന്ന് ഇവിടെ ഓർമ്മിക്കുന്നു.

'ഹീറോയിക്' എന്നത് പോലെ 'ലവബിളും' ആയതിനാൽ എവിടെ ചെന്ന് ഗോളടിക്കാനും വലിയ പ്രയാസമൊന്നുമില്ലെന്ന് ഫയൽവാനിലൂടെ താരം ഒരിക്കൽക്കൂടി തെളിയിക്കുകയാണ്. അതിനുതകുന്ന ഒരു പക്കാ കൊമേഴ്‌സ്യൽ തിരക്കഥതന്നെ സംവിധായകൻ കൃഷ്ണ അടങ്ങിയ ടീം സിനിമയ്ക്കായി ഒരുക്കിയിട്ടുണ്ട്.
സിനിമയുണ്ടായ കാലം മുതൽ കണ്ടുവരുന്ന അനാഥനിൽ ആകൃഷ്ടനാവുന്ന ജമീന്ദാർ — അവനെ മകനായി ദത്തെടുത്ത് പന പോലെ വളർത്തുന്നതും അവർ തമ്മിലുള്ള സ്നേഹവും തെറ്റിദ്ധാരണയാലുള്ള അകൽച്ചയും വീണ്ടുമുള്ള ഒത്തുചേരലുമൊക്കെയാണ് ഫയൽവാന്റെ വിഷയം. ഇതേസമയം സംഗതി മുഷിച്ചിലില്ലാതെ വൃത്തിയായി സ്ക്രീനിലേക്ക് പകർത്തിയിട്ടുണ്ട്.

കൂടാതെ ഈ 'അപ്പാ–മകൻ' പ്രാസത്തിലേക്ക് സ്പോർട്സ് ഡ്രാമ ഴോനർ കൂടി സംവിധായകൻ ഒരല്പം സംത്രാസമൊക്കെയിട്ട് സമന്വയിപ്പിച്ചിട്ടുണ്ടെന്നതും ഫയൽവാനിൽ കാണാം. സ്പോർട്സ് ത്രില്ലറുകൾ പതിവായി നിർത്താറുള്ള ഫിനിഷിംഗ് പോയിന്റുകളിൽ ഫയൽവാന്റെ ക്ളൈമാക്സിനെ സംവിധായകനൻ പിടിച്ചുകെട്ടുന്നില്ല. പകരം 'സ്പോർട്സ് സെന്റിമെന്റ്‌സ്' എന്നൊരു പുതിയ പാതയിലേക്കാണ് തുടർന്നുള്ള വഴി നീണ്ടുകിടക്കുന്നത്.

സുദീപിന്റെ പ്രകടനം തന്നെയാണ് ഫയൽവാന്റെ പ്രധാനാകർഷണം. സുനിൽഷെട്ടി ആദ്യമായി കന്നഡ സിനിമയിൽ അഭിനയിക്കുന്നു എന്നൊരു സവിശേഷതയും പടത്തിനുണ്ട്. നല്ല പ്രായത്തിൽ സുനിൽ ഷെട്ടിയുടെ കഥാപാത്രങ്ങൾക്കില്ലാത്തത് ഫയൽവാനിലെ ഗ്രെയ്‌സ് സർക്കാരിൽ കാണാം. സുദീപും ഷെട്ടിയും തമ്മിലുള്ള കോമ്പോ രംഗങ്ങളും അത്യുഗ്രൻ.

സംഗീതവും ഛായാഗ്രഹണവും പടത്തിന്റെ നിലവരമേറ്റുന്ന ഘടകങ്ങളാണ്. ആകാംക്ഷ സിംഗാണ് സിനിമയിലെ നായിക. കഥാപാത്രത്തിന്റെ പേര് രുക്കുമണി. പുതിയകാല സാമാന്തയെന്ന് അതിശയോക്തി കൂടാതെ താരത്തെ വിശേഷിപ്പിക്കാം.
പ്രതീക്ഷ ഒഴിവാക്കി പോയാൽ ഒരു പക്കാ ഓണക്കാല ഫെസ്റ്റിവൽ എന്റർടൈനർ


Click it and Unblock the Notifications











