പൈപ്പിൻ ചുവട്ടിലെ പ്രണയം അഥവാ വെള്ളത്തിന്റെ രാഷ്ട്രീയം, മുഹമ്മദ് സദീം എഴുതിയ റിവ്യൂ വായിക്കാം...
മുഹമ്മദ് സദീം
കാലത്തിനനുസരിച്ച് കോലം മാറുന്നത് പോലെ ന്യൂജെന്‍ സിനിമകളും മലയാളത്തിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. ഇന്നലെ തിയറ്ററുകളിലേക്കെത്തിയ നീരജ് മാധവിന്റെ പൈപ്പിൻ ചുവട്ടിലെ പ്രണയവും ഒരു തരത്തില്‍ ആ ഗണത്തിലാണെന്ന് പറയാം. സിനിമകള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെങ്കില്‍ മാത്രമെ അതിനെ യഥാർത്ത കലാസൃഷ്ടിയായി പറയാൻ കഴിയുകയുള്ളു. അത്തരത്തില്‍ നല്ലൊരു കലസൃഷ്ടിയായി മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടോ റിവ്യൂ വായിക്കാം.

ന്യൂജെന്‍ മലയാള സിനിമകള്‍
മുന്‍കാല മലയാള സിനിമാലോകം മടിച്ചുനിന്ന പ്രമേയങ്ങളിലേക്കും തികച്ചും പ്രാദേശികമായ കാഴ്ചകളിലൂടെയും പുതിയൊരു കാഴ്ചാനുഭവം തീര്‍ക്കുവാനാണ് ന്യൂജെന്‍ മലയാള സിനിമകളില്‍ പലതും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു പാന്ഥാവിലെ വ്യത്യസ്തമായ അനുഭവമായിരുന്നു കമ്മട്ടിപ്പാട്ടം. തൊലിവെളുപ്പില്ലാത്ത മറ്റുള്ളവര്‍ക്ക് തല്ലാനുംകൊല്ലാനും നടന്ന ഒരു കൂട്ടം ആളുകളുടെ കഥയിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേക്കുള്ള ഒരെത്തി നോട്ടമായിരുന്നത്. പിന്നീട് അങ്കമാലിയെന്ന നഗരമാകുവാന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രദേശത്തിന്റെ നാടകീയതയില്ലാത്ത യഥാര്‍ഥ കാഴ്ചകളുടെ ചിത്രീകരണമായിരുന്നു അങ്കമാലി ഡയറീസ്.

പെപ്പിന്‍ ചുവട്ടിലെ പ്രണയം
ഇത്തരം വേറിട്ട പാന്ഥാവിലേക്ക് സഞ്ചരിക്കുന്ന ചലച്ചിത്രമാണ് പെപ്പിന്‍ ചുവട്ടിലെ പ്രണയം. പേരുകൊണ്ട് തന്നെ ന്യൂജെന്‍ ചലച്ചിത്രമെന്ന് തിരിച്ചറിയാം. എന്നാല്‍ പഴയകാല പ്രണയത്തിന്റെ പുതിയൊരു അവതരണത്തിനപ്പുറം ഒരു രാഷ്ട്രീയ സിനിമയാണ് പെപ്പിന്‍ ചുവട്ടിലെ പ്രണയം. ഈ സിനിമയിലെ പ്രധാന ഘടകമായ പെപ്പ് തുറക്കുമ്പോള്‍ വെള്ളത്തെക്കാള്‍ കൂടുതല്‍ കടന്നുവരുന്നത് സമകാലിക മനുഷ്യന്റെ രാഷ്ട്രീയ പ്രശ്‌നമാണ്. കക്ഷിരാഷ്ട്രീയത്തിനപ്പുറം നമുക്കൊരു രാഷ്ട്രീയബോധമുണ്ടാകുന്നില്ലെന്നുള്ള വേവലാതി കാക്കതുരുത്ത് എന്ന ഒരു തുരുത്തിന്റെ പശ്ചാത്തലത്തില്‍ പറയുകയാണ് ഡൊമിന്‍ ഡിസില്‍വ എന്ന സംവിധായകനും അണിയറപ്രവര്‍ത്തകരുമെല്ലാം.

പണ്ടാര തുരുത്തിലാണ് കഥ നടക്കുന്നത്
മധ്യകേരളത്തിലെ അനേകം തുരുത്തുകളും പ്രദേശങ്ങളുമെല്ലാം എന്നും അനുഭവിക്കുന്ന നീറുന്ന പ്രശ്‌നമാണ് കുടിക്കുവാനുള്ള ശുദ്ധജലമെന്നത്. പണ്ടാര തുരുത്ത് എന്ന ഇത്തരമൊരു തുരുത്തിലാണ് ഈ കഥ നടക്കുന്നത്. വെള്ളമില്ലാത്ത പ്രദേശമെന്നതിനാല്‍ ഇവിടത്തെ ആണ്‍കുട്ടികള്‍ക്ക് കല്യാണം കഴിക്കുവാന്‍ പെണ്‍കുട്ടികളെപ്പോലും കിട്ടാത്ത അവസ്ഥയാണ്. നായകനായ ഗോവിന്ദന്‍കുട്ടി(നീരജ്മാധവ്)യുടെ കാമുകിയുടെ അച്ഛന്‍ അവന് അവളെ കല്യാണം കഴിച്ചുകൊടുക്കാതിരിക്കുവാനുള്ള കാരണമായി പറയുന്നതും, തന്റെ മകള്‍ അതോടെ കാലാകാലം വെള്ളത്തിനായി പെപ്പിന്‍ചുവട്ടില്‍ ക്യൂനിന്ന് കാലം കഴിഞ്ഞുപോകുമെന്നതാണ്.

കുടിവെള്ളത്തിന് വേണ്ടിയുള്ള യുദ്ധം
ഇടയ്ക്ക് വരുന്ന പെപ്പ് വെള്ളം മാത്രമാണ് തുരുത്തു നിവാസികളുടെ ഏക ശുദ്ധജലസ്രോതസ്. ഒരിക്കല്‍ തുരുത്തില്‍ വിതരണം ചെയ്ത വെള്ളത്തില്‍ വിഷാംശം കലരുന്നു. ഗോവിന്ദന്‍കുട്ടിയുടെ കൂട്ടുകാരന്റെ ഗര്‍ഭിണിയായ ഭാര്യ ഇത് കുടിച്ച് മരണപ്പെടുന്നു. ഇതോടെ തുരുത്തിലെ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന് നായകനും സംഘവും ആലോചിക്കുന്നു. സെന്‍സേഷണല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ വര്‍ത്തമാനകാലത്ത് തങ്ങളുടെ പ്രശ്‌നം മീഡിയയില്‍ എത്തിക്കുവാനായി ഇവര്‍ ഒരു സംഗീത നൃത്ത ശില്പം തയ്യാറാക്കുകയും അതു കാണുവാനെത്തുന്ന മുഖ്യമന്ത്രിക്ക് മുന്‍പിലേക്ക് വെള്ളത്തിനായുള്ള തങ്ങളുടെ യുദ്ധമെന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധവുമായി എത്തുന്നു. ഇതോടെ വിഷയം ചാനലുകളൊന്നാകെ ഏറ്റെടുക്കുകയും ഇവിടത്തെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുകയുമാണ്. ശേഷം നാട്ടിലെ ഹീറോയായി മാറുന്ന നായകന്‍ നീരജ് മാധവന് തന്റെ പ്രണയിനിയെ തന്നെ കല്യാണം കഴിക്കുവാന്‍ സാധിക്കുകയും ചെയ്യുന്നിടത്താണ് കഥ അവസാനിക്കുന്നത്.

നീരജ് മാധവന്റെ നായക വേഷം
നീരജ് മാധവന്‍ എന്ന ന്യൂജെന്‍ തലമുറയിലെ നടന്റെ നായക പരിവേഷത്തിലേക്കുള്ള മാറ്റം നല്ലൊരു തുടക്കം കൂടി ഈ സിനിമ നല്കുന്ന സുഖമുള്ള അനുഭവങ്ങളിലൊന്നാണ്. ഗോവിന്ദന്‍ കുട്ടി എന്ന കഥാപാത്രത്തെ എല്ലാ ആര്‍ഥത്തിലും അറിഞ്ഞഭിനയിക്കുവാന്‍ നീരജിന് കഴിഞ്ഞിട്ടുണ്ട. പൊട്ടിത്തെറിയും തമാശകളുടെ ബാഹുല്യവുമില്ലാത്ത അജൂവര്‍ഗീസിന്റെ ശ്യാം എന്ന മാധ്യമപ്രവര്‍ത്തകന്‍, ഗോവിന്ദന്റെ കൂട്ടുകാരനായ അയ്യപ്പനെ അവതരിപ്പിച്ച സുധി കൊപ , സന്തതസഹചാരികളായ കുട്ടികളുടെ കഥാപാത്രങ്ങള്‍ എന്നിവരുടെ സാന്നിധ്യവുമെല്ലാം സിനിമ മനോഹരമാക്കുന്നതില്‍ ഏറെ പങ്കുനല്കിയിട്ടുണ്ട്.

ആത്മാവുള്ള കലാസൃഷ്ടി
സിനിമകള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടാകുമ്പോഴാണ് അത് ആത്മാവുള്ള ഒരു കലാസൃഷ്ടിയായി മാറുന്നത്. ഇങ്ങനെ ഒരു നല്ല സൃഷ്ടിയാക്കി മാറ്റുവാനുള്ള ആത്മാര്‍ഥമായ ശ്രമം അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പലപ്പോഴും സംവിധായകന്റെ കൈയില്‍ നിന്ന് പറയുവാന്‍ ഉദ്ദേശിച്ച പ്രമേയം വഴുതിപോകുന്ന കാഴ്ചയാണ് ഈയടുത്ത് പുറത്തിറങ്ങിയ പുണ്യാളന്‍പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള നല്ല പ്രമേയമുള്ള പല ചലച്ചിത്രങ്ങള്‍ക്ക് സംഭവിച്ചതെങ്കില്‍ ഈ സിനിമ അങ്ങനെ കൈവിട്ടുപോകാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.

എടുത്താല്‍ പൊങ്ങാത്ത പൊങ്ങച്ചം
അവസാനത്തിലെത്തുമ്പോള്‍ മാത്രമെ ഇതിനൊരപവാദമുണ്ടാകുന്നുള്ളൂ. തുടക്കത്തിലെ ചെറിയ ഇഴച്ചിലുമൊന്ന് ശ്രദ്ധിക്കേണ്ടതായിരുന്നു.നാലുവര്‍ഷത്തോളം നടത്തിയ റിസര്‍ച്ച് ഈ സിനിമയുടെ പിന്നിലുണ്ട് എന്ന് സംവിധായകന്‍ ഡിസില്‍വ ഒരഭിമുഖത്തില്‍ പറഞ്ഞത് വായിച്ചിരുന്നു. എടുത്താല്‍ പൊങ്ങാത്ത പൊങ്ങച്ചമായി അതുകേട്ടപ്പോള്‍ ആദ്യം തോന്നിയെങ്കിലും കണ്ടിറങ്ങുമ്പോള്‍ ഇതൊരു യാഥാര്‍ഥ്യം തന്നെയാണെന്ന് തിരിച്ചറിയുകയായിരുന്നു.


Click it and Unblock the Notifications











