twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുളിരുള്ള പ്രണയം.. കുടിവെള്ളത്തിനായുള്ള പോരാട്ടം... ശൈലന്റെ പൈപ്പിൻ ചുവട്ടിലെ പ്രണയം റിവ്യൂ!!

    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    Rating:
    3.0/5
    Star Cast: Neeraj Madhav,Reba Monica John,Aju Varghese
    Director: Domin D'Silva

    നവാഗതനായ ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്ത ചിത്രമാണ് പൈപ്പിന്‍ ചുവട്ടില്‍ പ്രണയം. നീരജ് മാധവിനെയാണ് തന്റെ ആദ്യ സംവിധാന സംരഭത്തിൽ ഡോമിന്‍ ഡിസില്‍വ നായകനാക്കിയത്. ജീവിതത്തിന്റെ നല്ലൊരു ഭാഗം സമയവും പൈപ്പിൻ ചുവട്ടിൽ കാത്തിരിക്കുന്നൊരു നാടിനെയാണ് തന്റെ ആദ്യ ചിത്രത്തിൽ ഡോമിന്‍ ഡിസില്‍വ പരിചയപ്പെടുത്തുന്നത്. കൊച്ചുസിനിമയാണെങ്കിലും വലിയ പ്രതീക്ഷകളാണ് പൈപ്പിൻ ചുവട്ടിലെ പ്രണയത്തെ ചുറ്റിപ്പറ്റി ഉയർന്നത്. പ്രതീക്ഷ കാക്കാൻ ഡോമിന്‍ ഡിസില്‍വയ്ക്ക് സാധിച്ചോ. ശൈലന്റെ റിവ്യൂ വായിക്കാം....

    രോമാഞ്ചിപ്പിക്കുന്നു ധീരന്റെ ഒന്നാം അധ്യായം.. യിത് താൻ ഡാ പോലീസ്! ശൈലന്റെ 'ധീരന്‍ അധികാരം' റിവ്യൂ!! രോമാഞ്ചിപ്പിക്കുന്നു ധീരന്റെ ഒന്നാം അധ്യായം.. യിത് താൻ ഡാ പോലീസ്! ശൈലന്റെ 'ധീരന്‍ അധികാരം' റിവ്യൂ!!

    കാര്യങ്ങൾ അത്ര ലളിതമല്ല

    കാര്യങ്ങൾ അത്ര ലളിതമല്ല

    പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ശീർഷകം സൂചിപ്പിക്കുമ്പോലെ അത്ര ലളിതമല്ല ഡോമിൻ ഡിസിൽവ സംവിധാനം ചെയ്തിരിക്കുന്ന കുഞ്ഞുസിനിമ കൈകാര്യം ചെയ്യുന്ന വിഷയം.. മെട്രോനഗരത്തിൽ നിന്നും ഒരു കൂവൽപ്പാടരികെ കിടക്കുമ്പോഴും പണ്ടാരത്തുരുത്ത് എന്ന കുഞ്ഞ്ദ്വീപിൽ വസിക്കുന്ന ആളുകൾ നേരിടുന്ന ജീവിതദുരിതങ്ങളാണ് സിനിമ കാണിച്ചുതരുന്നത്.. നാലുഭാഗത്തും വെള്ളം കൊണ്ട് ചുറ്റപ്പെട്ട് കിടക്കുമ്പോഴും കുടിവെള്ളം കിട്ടാക്കനി പോലെയാണ് പണ്ടാരത്തുരുത്തുകാർക്ക്..

    എന്താണീ പൈപ്പിൻ ചുവട്?

    എന്താണീ പൈപ്പിൻ ചുവട്?

    നല്ലൊരു പങ്ക് സമയവും വെള്ളത്തിനായി കാത്തുനില്പ്പിൽ കഴിഞ്ഞുകൂടുന്ന പണ്ടാരത്തുരുത്തുകാരുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ സ്ഥലമാണ് പൈപ്പിൻ ചുവട്.. സിനിമ തുടങ്ങുമ്പോൾ തന്നെ പ്രൈമറിസ്കൂൾ പ്രായത്തിലുള്ള നായകൻ ഗോവിന്ദൻകുട്ടി കുടവുമായി വെള്ളമെടുക്കാൻ പോവുന്നതും അമ്മ കൂടെ വെള്ളമെടുത്തുപോവുന്ന ഇത്തിരിപ്പെണ്ണായ ടീനയുമായി പ്രണയാർദ്രമായ നോട്ടങ്ങൾ കൈമാറുന്നതും കാണിക്കുന്നുണ്ട്. ടൈറ്റിൽസൊക്കെ കാണിച്ച് സംഗതികൾ ട്രാക്കിൽ കേറുമ്പോഴേക്കും പൈപ്പിൻ ചുവട്ടിലെ പ്രണയം പൂത്തുപുഷ്പിക്കുകയും ഗോവിന്ദൻകുട്ടി നീരജ് മാധവ് ആയി വളർന്ന് വലുതാവുകയും ചെയ്യും..

    മധുരതരമായ ആദ്യപകുതി

    മധുരതരമായ ആദ്യപകുതി

    പ്രണയവും മറ്റ് ലളിത സുന്ദര നിമിഷങ്ങളും ഇത്തിരി കോമഡിയുമായി മുന്നോട്ട് പോവുന്ന ആദ്യപകുതി ശരിയ്ക്കും മധുരതരം തന്നെയാണ്. നീരജിനും നായികയായ റീബാ മോണിക്കയ്ക്കും പ്രണയത്തിന്റെ സുരഭിലത തമിഴ് ഗ്രാമീണസിനിമകളിലൊക്കെ ഉള്ള പോലെ പ്രേക്ഷകരിലെത്തിക്കാൻ നന്നായി സാധിക്കുന്നുണ്ട്.. പശ്ചാത്തലത്തിൽ വരുന്ന ബിജിബാലിന്റെ പാട്ടുകളും മനോഹരം.

    അഭിനേതാക്കളുടെ ഊർജസ്വലത

    അഭിനേതാക്കളുടെ ഊർജസ്വലത

    നായകന്റെ അമ്മൂമ്മയായി വരുന്ന സേതുലക്ഷ്മിയമ്മ, നായികയുടെ പാരന്റ്സായി വരുന്ന ജാഫർ ഇടുക്കി, തെസ്നിഖാൻ, കൂട്ടുകാരായ ധർമജനും സുധി കോപ്പയും മറ്റു പിള്ളേരും ചെമ്പിൽ അശോകൻ, നാരായണൻകുട്ടി തുടങ്ങി തുരുത്തിലുള്ള പേരുള്ളവരും അല്ലാത്തവരുമായ എല്ലാവരും സംവിധായകന്റെ കാസ്റ്റിംഗ്‌മികവിന് നല്ല ഉദാഹരണങ്ങൾ ആണ്. പടത്തെ തുടക്കം മുതൽ ലൈവായി നിർത്താൻ അഭിനേതാക്കളുടെ ഊർജസ്വലത വളരെ സഹായകമാവുന്നു.

    സംവിധായകന്റെ കയ്യൊപ്പും ധൈര്യവും

    സംവിധായകന്റെ കയ്യൊപ്പും ധൈര്യവും

    ഇടവേളയൊക്കെ എത്തുമ്പോഴേക്കും പ്രണയം അതിന്റെ അൾട്ടിമേറ്റിൽ എത്തുകയാണ്.. നായികയെ നട്ടപ്പാതിരയ്ക്ക് വിളിച്ചുണർത്തി കായലിന്റെ ആകാശത്തിൽ ബർത്ത്ഡേ സർപ്രൈസ് നൽകുന്നതൊക്കെ ഗംഭീരമാണ്. ക്ലീഷെയായി മാറുമായിരുന്ന ഒരു സന്ദർഭത്തെ പിടിച്ച് അതും മാക്സിമം പ്ലെസന്റായൊരു മൂഡ് ക്രിയേറ്റ് ചെയ്ത് ഇന്റർവെല്ലിനായി നിർത്തിടുന്നതൊക്കെ സംവിധായകന്റെ കയ്യൊപ്പും ധൈര്യവുമായി പറയാം.

    രണ്ടാം പകുതി സീരിയസാണ്

    രണ്ടാം പകുതി സീരിയസാണ്

    രണ്ടാം പകുതി എത്തുമ്പോൾ പ്രണയത്തെ സൈഡിലേക്ക് വിട്ട് കുടിവെള്ളത്തിൽ ഊന്നി കുറച്ചുകൂടി സീരിയസാായ ഒരു പാറ്റേണിൽ ആണ് കാര്യങ്ങൾ നീക്കാൻ ശ്രമിക്കുന്നത്.. ദുരന്തം, മരണം, ശോകം, രോഷം, പോരാട്ടം, പരിഹാരം എന്നിങ്ങനെ ഉള്ള പതിവ് ശൈലി തന്നെ.. തിരക്കഥയിലെ പാളിച്ചകൾ മറനീക്കി വരുന്ന സന്ദർഭങ്ങൾ ധാരാളം.

    തിയേറ്റർ പ്രതികരണങ്ങളും പോസിറ്റീവ്

    തിയേറ്റർ പ്രതികരണങ്ങളും പോസിറ്റീവ്

    പക്ഷെ, എന്തൊക്കെ പോരായ്മകളും അമച്വറിഷ്നെസ്സും ഉണ്ടെങ്കിലും മുൻപ് പറഞ്ഞപോൽ കുടിവെള്ളം എന്നൊരു കത്തുന്ന വിഷയത്തോട് ഐക്യദാർഢ്യപ്പെട്ട് അതിനെയൊക്കെ മറന്ന് കണ്ടിരുന്നു എന്നുപറയാം. വൻകിട സിനിമകളുടെ കുറവുകളോട് ക്രൂരമായി പ്രതികരിക്കുന്ന പ്രേക്ഷകർ ഇതുപോലുള്ള കുഞ്ഞുചിത്രങ്ങളുടെ കാര്യത്തിൽ പരിമിതികൾ ഒരു വിഷയമായേ എടുക്കുന്നില്ലെന്ന് തിയേറ്റർ പ്രതികരണങ്ങളും വ്യക്തമാക്കുന്നു.

    നീരജ് മാധവിന്റെ സമയം നല്ല സമയം

    നീരജ് മാധവിന്റെ സമയം നല്ല സമയം

    നീരജ് മാധവിന് ഇത് നല്ല സമയമാണ്. ലവകുശ പോലൊരു ലോ ക്ലാസ് എന്റർടൈനറിന്റെ അൻപതാം ദിവസപോസ്റ്ററുകൾ നഗരത്തിലെങ്ങും കാണുന്നു.. ഗോവുട്ടിയായി പൈപ്പിൻ ചുവട്ടിലും നീരജ് നിറഞ്ഞാടുകയാണ്. കമ്പാനിയനായ അജു വർഗീസിന്റെ സാന്നിധ്യം ഉറപ്പുവരുത്താൻ ആവണം കോമഡിയൊന്നും ഇല്ലാത്ത ചെറിയ ഒരു എക്സ്റ്റന്റഡ് കാമിയോ റോളിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.

    ഡോമിൻ ഡിസിൽവ എന്ന സംവിധായകൻ

    ഡോമിൻ ഡിസിൽവ എന്ന സംവിധായകൻ

    കോമഡി തെല്ലുമില്ലാത്ത ജേണലിസ്റ്റ് റോളാണെങ്കിലും "ലോകാവസാനത്തെക്കാൾ കഷ്ടാാ ചില മാസാവസാനങ്ങൾ" എന്ന ഒറ്റ ഡയലോഗിലൂടെ അജു തിയേറ്ററിൽ ഗോളടിച്ചു. ഒറ്റസീനിൽ വരുന്ന ഇന്ദ്രൻസിന്റെ ‌പെർഫോമൻസും എടുത്ത് പറയേണ്ടതാണ്. ഡോമിൻ ഡിസിൽവ എന്ന സംവിധായകന് ഭാവിയിൽ നല്ല സിനിമകൾ സൃഷ്ടിക്കാനാവുമെന്ന് തന്നെയാണ് തിയേറ്റരിൽ നിന്നിറങ്ങുമ്പോൾ ആകെ മൊത്തത്തിൽ തോന്നുന്നത്.

    ചുരുക്കം: വളരെ പ്രധാന്യമർഹിക്കുന്ന വിഷയത്തെ ഒട്ടും അതിന്റെ സാധുത ചോർന്നു പോകാതെ ഒരുക്കിയിരിക്കുന്ന ഒരു പ്രസക്തമായ ചിത്രമാണിത്.

    English summary
    Pyppin Chuvattile Pranayam movie review by Schzylan Sailendrakumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X