കാലം തെറ്റിയൊരു 'മസാലദസ', പച്ചമാങ്ങ കാണാൻ ആളുണ്ട് — ശൈലന്റെ റിവ്യൂ
ശൈലൻ
കഴിഞ്ഞയാഴ്ച്ച മൂന്ന് മലയാള പടങ്ങളാണ് പുറത്തിറങ്ങിയത്. പക്ഷെ മൂന്നു ചിത്രങ്ങൾക്കും ആള് നന്നെ കുറവ്. ഇക്കാരണത്താൽ തിയേറ്ററുകളിൽ പ്രദർശനങ്ങൾ തുടരെ മുടങ്ങുകയാണ്. ഈ നിരാശയിലാണ് പച്ചമാങ്ങ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ ചെന്നത്. അപ്പോൾ അവിടെയുണ്ട് ദാ അത്യാവശ്യം ആള്. ഷോയൊന്നും ഇതുവരെ മുടങ്ങിയിട്ടില്ലെന്ന് ടിക്കറ്റ് കീറുന്ന ചേട്ടന്റെ സാക്ഷ്യപത്രം. അടിപൊളി.

ആകർഷകമായ പേര്. പുരാതനകാല സിനിമകളുടേതുപോലെ തലക്കെട്ടെഴുതി ഡിസൈൻ ചെയ്ത പോസ്റ്റർ. അതിൽ അന്നത്തേതുപോൽ ഇറക്കിവെട്ടിയ ബ്ലൗസിട്ട, ശരീരപുഷ്ടിയുമുള്ള ഒന്ന് രണ്ട് അക്കന്മാർ. അത് കണ്ട് വന്നവർ (അതോ ചില പോസ്റ്ററുകളിൽ ചെറുതായി കാണപ്പെടുന്ന പ്രതാപ് പോത്തൻ ആവുമോ ഇവരെ ആകർഷിച്ചിരിക്കുക). ടിക്കറ്റ് നിരക്ക് കുറവുള്ള തിയേറ്ററായതും ഒരു കാരണമാവാം.

കുറെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾക്കൊക്കെ നന്ദി പറഞ്ഞാണ് പടം തുടങ്ങുന്നത്. ഇപ്പോഴത്തേതുപോലെ കളർഫുൾ അല്ലാത്ത സർട്ടിഫിക്കറ്റ് കണ്ടാലറിയാം ഈയിടെയൊന്നും സെൻസർ ചെയ്തതല്ല. ഫുൾമാർക്ക് സിനിമ - ബാനറിന്റെ പേര് അതിനിടയിൽ പെരുത്തിഷ്ടായി.
പടത്തിലേക്ക് കയറുമ്പോൾ എൺപതുകളിലും തൊണ്ണൂറുകളിലും ഇറങ്ങിയിരുന്ന സോഫ്റ്റ് പോൺ പടങ്ങളുടെ അതേ അച്ചിൽ വാർത്ത ക്ളോൺ ഐറ്റം. റെയിൽവേയിൽ ചെറിയ ജോലിയുള്ള ബാലേട്ടൻ എന്ന പ്രതാപ് പോത്തൻ. വീട്ടിൽ പപ്പടനിർമ്മാണ യൂണിറ്റ് നടത്തുന്ന സുജാത എന്ന സോന ഹൈഡൻ. മക്കളില്ലാത്ത അവരുടെ ദാമ്പത്യം. പോക്ക് മനസിലായില്ലേ?

ചേട്ടന് ശീഘ്രസ്ഖലനത്തിന്റെ അസ്ക്യതയുണ്ട് (അതായിരുന്നല്ലോ അന്നും ഇജ്ജാതി സിനിമകളുടെ സ്ഥിരം വേട്ടമൃഗം). എൺപതുകളിലും തൊണ്ണൂറുകളിലും പതിനൊന്നരമണിക്ക് തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്ന അശ്ലീലപടങ്ങൾ കണ്ട ബാല്യമോ കൗമാരമോ ഉള്ളവർ പച്ചമാങ്ങ കാണുകയാണെങ്കിൽ നൊസ്റ്റുവടിച്ച് പണ്ടാരടങ്ങി പോവും. കഥാപശ്ചാത്തലവും കഥാഗതിയും കഥാപാത്രങ്ങളും അവരുടെ ഇറക്കി വെട്ടിയ ബ്ലൗസും മുണ്ടും സംഭാഷണവുമെല്ലാം ദത് തന്നെ.
എന്തിന് ലൊക്കേഷൻ പോലും! ഇത്രയ്ക്ക് ഗ്രാമീണതയുള്ള സ്ഥലങ്ങൾ ഇപ്പോഴും പാലക്കാട് ജില്ലയിൽ ഉണ്ടെന്ന് അറിയാത്തവർക്ക് കണ്ട് ആസ്വദിക്കാൻ ഉതകും എന്നത് ഈ സിനിമയുടെ ഒരു ഗുണഫലമായി കാണാം.

ചേച്ചിയുടെ നീറിപ്പുകഞ്ഞ രാത്രികൾക്ക് തുടക്കമായത് എന്നാണെന്ന് പടത്തിൽ സൂചനയില്ല. രണ്ടുപേർക്കും നല്ല പ്രായമുള്ളതിനാൽ ഇത് പതിറ്റാണ്ടുകളുടെ ഇതിഹാസമാണെന്ന് നമ്മക്ക് ഊഹിക്കാം. എന്നിട്ടും നാട്ടുകാരിൽ പലരും കേറി മുട്ടിനോക്കുമ്പോൾ ചേച്ചി ചാരിത്ര്യബലത്താൽ വീഴുന്നില്ല. അങ്ങനെയിരിക്കെയാണ് പപ്പടപണിക്കായി വിനു എന്നൊരു യുവാവ് എത്തിച്ചേരുന്നതും ചേച്ചിയുടെ വീടിനെ ചാരിയുള്ള ചെറിയ വീട്ടിൽ താമസമാക്കുന്നതും.

പപ്പടപ്പണിക്കായി സൗമിനി എന്നോ മറ്റോ പേരായ ഒരു യുവതി (ജിപ്സ ബീഗം) ഓൾറെഡി അവിടെയുണ്ട്. പപ്പടബിസിനസ് അങ്ങനെ പുഷ്ടിപ്പെടും. അതിനിടെ കഞ്ചാവടിച്ച് കിറുങ്ങിയ വിനു ഇടക്കൊക്കെ യുവതിയെ പ്രലോഭിപ്പിക്കും. അത് ഒളിച്ച് കാണുന്ന ചേച്ചി ലവനെ പ്രലോഭിപ്പിച്ച് കട്ടിലിൽ കയറ്റും.

പറയാൻ വിട്ടു പോയി. അംജത് മൂസയുടെ നേതൃത്വത്തിൽ ഒരു സംഘം ലോറിക്കാരെയും ഇടയ്ക്കിടെ കാണിക്കുന്നുണ്ട്. അവിടെ താലികെട്ട് ഇവിടെ പാലുകാച്ചൽ എന്നമട്ടിൽ സംഘട്ടനം എന്ന അനുഷ്ഠാനകല നടത്തികൊണ്ടേയിരിക്കയാണ് അവർ. എന്തിനാണെന്ന് അവർക്കും അറിയില്ല സംവിധായകനും അറിയില്ല. പിന്നല്ലേ നമ്മൾക്ക്. ദളപതി ദിനേശിന്റെ മകൻ പ്രദീപ് ദിനേശ് ആദ്യമായി ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നു എന്നോ മറ്റോ പോസ്റ്ററിലെ പരസ്യവാചകമാണ്.

ഈ പറഞ്ഞ കഥ എഴുതിയത് ഷാജി പട്ടിക്കര എന്ന് ടൈറ്റിൽസിൽ കാണിക്കുന്നുണ്ട്. മനോഹരം സാർ. തിരക്കഥ – സംഭാഷണം – സംവിധാനം ജയേഷ് മൈനാഗപ്പള്ളി. അതും മനോഹരമായിരിക്കുന്നു. 'നമ്മളും ഇവിടൊക്കെ ഉള്ളതാണേ' എന്ന ഡയലോഗൊക്കെ എത്രയെത്ര കാലങ്ങൾക്ക് ശേഷമാ ബിഗ് സ്‌ക്രീനിൽ ഉയർന്ന് കേൾക്കാൻ സാധിക്കുന്നത്! ഈ രണ്ടായിരത്തി ഇരുപതാം ആണ്ടിലും ഇങ്ങനെയൊരു ഐറ്റം തിയേറ്ററുകളിൽ എത്തിക്കാനുള്ള ആ ഒരു വലിയ മനസിന് മുന്നിൽ നമിച്ചേ മതിയാവൂ — നന്ദി പ്രിൻസീ...ഒരായിരം നന്ദി !
എല്ലാം കൂടി നൂറ്റൊന്ന് മിനിറ്റ് ദൈർഘ്യമേ ഉള്ളൂ എന്നത് വല്യ ഹൈലൈറ്റ്.


Click it and Unblock the Notifications











