പ്രണയ മധുരങ്ങളും നാട്ടിൻപുറ നൊസ്റ്റാൾജിയയുമായി പ്രേമസൂത്രം.. ശൈലന്റെ റിവ്യൂ!!
ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമയ്ക്ക് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്ത സിനിമയാണ് പ്രേമസൂത്രം. പ്രണയിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകം എന്ന ടാഗ് ലൈനോട് കൂടി അശോകന്‍ ചരുവിലിന്റെ ചെറുകഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സംവിധായകന്‍ തന്നെയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.. ചെമ്പന്‍ വിനോദ്, ധര്‍മജന്‍, ബാലു വര്‍ഗീസ്, സുധീര്‍ കരമന, വിഷ്ണു ഗോവിന്ദന്‍, ലിജോ മോള്‍, അനുമോള്‍ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

ജിജു അശോകൻ
ജിജു അശോകന്റെ സിനിമകൾ എനിക്കിഷ്ടമാണ്.. കാരണം അധികം മെഴുക്കുപുരട്ടുകയും ഇസ്തിരിയിട്ട് നിവർത്തുകയും ചെയ്തിട്ടില്ലാത്ത നാടൻ കഥാപാത്രങ്ങളുമായി, നന്നായി ഹോം വർക്ക് ചെയ്തുല്പാദിപ്പിക്കുന്ന അവ പ്രത്യേകമൊരു ഴോണർ തന്നെയാണ്. ഓർമ്മകളിൽ പച്ചച്ചു നിൽക്കുന്നതും കണ്ടുമടുക്കാത്തതുമായ ഗ്രാമവും നൊസ്റ്റാൾജിയയും അവയിലെ മുഖ്യകഥാപാത്രങ്ങളായിരിക്കും എപ്പോഴും..

പ്രേമസൂത്രം..
ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ശ്രദ്ധേയമായ സിനിമയ്ക്ക് ശേഷം ജിജു ഒരുക്കിയ പ്രേമസൂത്രം അശോകൻ ചരുവിലിന്റെ ജലജീവിതം എന്ന ചെറുകഥയിൽ നിന്ന് രൂപപ്പെടുത്തി എടുത്തതാണ്.. കള്ളന്മാരുടെ കഥയായിരുന്ന ഉറുമ്പുകൾ ഉറങ്ങാറില്ല ഓൾ എബൗട്ട് ചോര ശാസ്ത്രമാണ് കൈകാര്യം ചെയ്തിരിക്കുന്നതെങ്കിൽ പ്രേമസൂത്രം സമ്പൂർണ പ്രണയശാസ്ത്രമാണ്.. പ്രണയിക്കുന്നവർക്കും പ്രണയിച്ചിട്ടുള്ളവർക്കുമൊക്കെ കൗതുകത്തോടെ കണ്ടിരിക്കാം..

ജലഗന്ധർവൻ.
പ്രണയിക്കാൻ ഒരുമ്പെട്ടിറങ്ങിയ ചേതൻ ലാലിനെയും കൊണ്ട് ധർമ്മജൻ ബോൾഗാട്ടി അറ്റവഴിയ്ക്ക് പ്രണയഗുരുവായ വി കെ പിയെ തേടി വരുന്നതോടെ ആണ് പ്രേമസൂത്രം തുടങ്ങുന്നത്. ചിറയ്ക്കടിയിലുള്ള ആമ്പൽക്കാടുകൾക്കിടയിൽ ജലകന്യകയോടൊപ്പം രമിയ്ക്കുന്ന ഗുരു പ്രത്യക്ഷപ്പെടുന്ന സമയത്തിനിടയിൽ വി കെ പി ഇടപെട്ട ഒരു പഴയകാല പ്രണയകാവ്യം ധർമ്മജൻ സ്മരിക്കുന്നതായി പ്രേമസൂത്രത്തിന്റെ ഉള്ളടക്കം അവതരിപ്പിക്കുന്നു. അമ്മുക്കുട്ടിയെ പ്രണയിച്ച പ്രകാശന്റെ കഥയാണിത്..

അമ്മുക്കുട്ടിയും പ്രകാശനും
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സഹപാഠിയായ അമ്മുക്കുട്ടിയുടെ പിറകെ പ്രണയലോലുപനായി നടക്കുന്നവനാണ് പ്രകാശൻ. അമ്മുക്കുട്ടിയാവട്ടെ കാലണയ്ക്ക് പോലും അവനെയും അവന്റെ പ്രണയത്തെയും വില മതിക്കുന്നുമില്ല. ടോട്ടാലിറ്റിയിൽ നോക്കുമ്പോ പുതുമയുള്ള ഒരു കഥാശരീരമൊന്നുമില്ലെങ്കിലും കൗതുകമുള്ള കഥാപാത്രങ്ങൾ, കൗതുകമുള്ള കഥാസന്ദർഭങ്ങൾ, സ്മാർട്ടായ സംഭാഷണങ്ങൾ, കാണാൻ സുഖമുള്ള ലൊക്കേഷനുകൾ എന്നിവയൊക്കെ പ്രേമസൂത്രത്തിനെ പുതുമയുള്ളതാക്കുന്നു..

ചെമ്പൻ വിനോദ്
എവിടെ നിന്നോ പള്ളിപ്പുറം ഗ്രാമത്തിലെത്തി പ്രണയലോലുപനായി ജീവിക്കുകയും പ്രണയത്തെക്കുറിച്ചുള്ള അമൂല്യമൊഴിമുത്തുകൾ വാരിവിതറുകയും ചെയ്യുന്ന വികെപി എന്ന ക്യാരക്റ്ററും അയാൾ നൽകുന്ന ഓറയുമാണ് സിനിമയുടെ ഹൈലൈറ്റ്. വികെപി എന്നാൽ വിഷം കുടിച്ച പങ്കജാക്ഷൻ എന്നാണ് പൂർണരൂപം എന്നതിൽ തുടങ്ങി അതിലെ കൗതുകങ്ങൾ തുടങ്ങുന്നു. ചെമ്പൻ വിനോദിന്റെ കരിയറിലെ മറ്റൊരു സ്റ്റൈലൻ വഴിത്തിരിവിനാണ് പ്രണയഗുരുവായ ജലഗന്ധർവൻ അവസരമേകുന്നത്.. എന്തൊരു മനുഷ്യനാണിയാൾ!!!

ബാലുവിന്റെ കാമുകൻ
പത്താം ക്ലാസിൽ പഠിക്കുന്ന പ്രകാശനായുള്ള ബാലു വർഗീസിന്റെ രൂപമാറ്റമാണ് മറ്റൊരു കൗതുകം.15-16-17 വയസുകാരനായി മാറാൻ ബാലുവിന് രൂപത്തിൽ മാത്രമല്ല, ബിഹേവിയർ കൊണ്ടും സാധിക്കുന്നുണ്ട്. സന്തതസഹചാരിയായുള്ള ശശാങ്കനാണ് ബാലു കഴിഞ്ഞാൽ പിന്നീട് സ്ക്രീൻ സ്പെയ്സ്. അമ്മുക്കുട്ടി നായികയാണെങ്കിലും ലിജോ മോൾക്ക് ചെയ്യാൻ കാര്യായിട്ടൊന്നുമില്ല. അനുമോൾ, ഇന്ദ്രൻസ്, മഞ്ജു പത്രോസ്, വെട്ടുകിളി പ്രകാശ്, അങ്കമാലി സിനോജ്, സുധീർ കരമന, അഞ്ജലി, വിഷ്ണു ഗോവിന്ദൻ തുടങ്ങി എല്ലാവർക്കും രസികൻ കഥാപാത്രങ്ങൾ ആണ്. മനുഷ്യരിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല പ്രേമസൂത്രത്തിലെ പാത്രസൃഷ്ടി.. അത് തവളയും ഓന്തും പട്ടിയും തുടങ്ങി പ്രകൃതിയിലെ വിവിധയിനം ജീവജാലങ്ങളിലേക്കും ഇടിയിലേക്കും മഴയിലേക്കും ജലാശയങ്ങളിലേക്കും ജലകന്യകയിലേക്കും വ്യാപിച്ചു കിടക്കുന്നു..

ക്ലൈമാക്സ്
തിയേറ്ററിൽ കേറുമ്പോൾ ടിക്കറ്റ് കീറുന്ന ആൾ, രണ്ടേമുക്കാൽ മണിക്കൂർ ഉള്ള സിനിമയുടെ ദൈർഘ്യത്തെക്കുറിച്ച് മുഷിച്ചിലോടെ സംസാരിച്ചിരുന്നു. വികെപിയിൽ വരുന്ന ഒരു ട്വിസ്റ്റിനെ കാണിച്ച് ധർമ്മജൻ കഥ പറഞ്ഞ് നിർത്തുമ്പോൾ അത് രണ്ടേമുക്കാൽ മണിക്കൂറിനെ ന്യായീകരിക്കുന്ന ഒരു ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സായൊന്നും മാറുന്നില്ല. പടം മൊത്തത്തിൽ നോക്കിയാൽ കിടിലം കൊള്ളിക്കുന്ന സംഭവ വികാസങ്ങളൊന്നുമില്ല. എങ്കിൽ പോലും പ്രേമസൂത്രത്തെ എഴുതിത്തള്ളാൻ തോന്നില്ല. കാശും സമയവും ഉള്ളവർക്ക് നല്ല എസിയുള്ള തിയേറ്റർ ആണെങ്കിൽ സ്വസ്ഥായി ഇരുന്ന് ആസ്വദിക്കാം
ചുരുക്കം: പ്രേമസൂത്രം ഞെട്ടിപ്പിക്കില്ലെങ്കില്‍ പോലും, കൗതുകകരമായ കാഴ്ചകള്‍ ഒരുക്കുന്നതില്‍ ഈ കൊച്ചു ചിത്രം വിജയിച്ചിരിക്കുന്നു.


Click it and Unblock the Notifications











