മനസിൽ വികാരങ്ങളുടെ യുദ്ധത്തിരകൾ.. തെരുവിൽ മാഫിയകളുടെ ഗ്യാംഗ് വാർ! ശൈലന്റെ റിവ്യൂ
ശൈലൻ
നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്ത കന്നി ചിത്രമാണ് രണം. പൃഥ്വിരാജ് നായകനായി അഭിനയിച്ച ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായിക. റഹ്മാന്‍, നന്ദു, തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയെ കുറിച്ച് ശൈലനെഴുതിയ റിവ്യൂ വായിക്കാം..

"മനം.. അതിൽ.. ഒരേ.. രണം" എന്ന മനോജ് കൂറൂർ എഴുതിയ വരികളും ജേക്ക് ബിജോയ്സിന്റെ അടിപ്പൻ ഓർക്കസ്ട്രേഷനുമുള്ള രണത്തിന്റെ ടൈറ്റിൽ ട്രാക്ക് ഹിറ്റായിട്ട് കുറെ നാളായി. പടത്തിന്റെ പ്രതിപാദ്യത്തെ മൊത്തത്തിൽ പ്രതിഫലിപ്പിക്കുന്നതാണ് ആ ട്രാക്ക്.

മനുഷ്യരുടെ മനസിൽ നടക്കുന്ന വൈകാരിക സംഘർഷങ്ങൾ. ഡ്രഗ് മാഫിയ തെരുവിൽ നടത്തുന്ന ചക്കുളത്തിപ്പോരുകൾ. അവയുടെ വിചിത്ര സങ്കലനമാണ് പടം. സ്ലോ പേസിംഗിലാണ് രണത്തിന്റെ താളക്രമം. ഴോണറിന്റെ സത്തയിലേക്ക് വീഴാൻ സാധിക്കാത്തവന് ലാഗിംഗ് എന്നൊക്കെ ആരോപിക്കാം.

യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നും അമേരിക്കൻ മലയാളി എന്നുമൊക്കെ കേൾക്കുമ്പോ നമ്മടെ മനസിലുള്ള ബെല്ല്യക്കാട്ടെ ആകാശചിത്രങ്ങളെ കുളിപ്പിച്ച് കിടത്തുകയാണ് നിർമ്മൽ സഹദേവ് എന്ന സംവിധായകൻ. ഡെട്രോയിറ്റ് എന്ന നഗരത്തിന്റെ പേര്, സത്യം പറയാല്ലോ, ഞാൻ ആദ്യായി കേൾക്കുകയാണ്. മിച്ചിഗൺ സ്റ്റേറ്റിലുള്ള ആ നഗരത്തിന്റെ പുരാതന പ്രൗഡിയും നാൾവഴികളിൽ അതിന് കൈവന്ന ക്രിമിനൽ പശ്ചാത്തലവും ഒക്കെ ഇൻട്രോയിൽ വ്യക്തമായി തന്നെ വരച്ചിടുന്നുണ്ട്. ഒരു പതിറ്റാണ്ടിലധികമായി മലയാള ചിത്രങ്ങൾ കൊച്ചിയോട് ചെയ്യുന്നത് നിർമൽ ഡെട്രോയിറ്റിനോട് ചെയ്യുന്നു രണത്തിൽ എന്നും പറയാം.

ഡെട്രോയിറ്റ് നഗരത്തിൽ തട്ടിമുട്ടിക്കഴിയുന്ന ചില മലയാളികളിൽ ഭാസ്കരൻ എന്ന ഗ്യാരേജുകാരനും കുടുംബവും ഉണ്ട്. വളർത്തുമകന്റെ സ്റ്റാറ്റസിലുള്ള ആദി ഗ്യാരേജിൽ ജോലി ചെയ്യുന്നതിനോടൊപ്പം പാർട്ടി ഡ്രഗ് ആയ റെഡ് എക്സിന്റെ ഡീലർ കൂടി ആണ്. ഡ്രഗുമായി ബന്ധപ്പെട്ട വമ്പൻ സ്രാവാണ് ദാമോദർ രത്നം എന്ന ശ്രീലങ്കൻ തമിഴൻ. അയാൾക്ക് ആന്റണി എന്നൊരു പോളണ്ടുകാരൻ എതിരാളി മാഫിയ ഉണ്ട്. ദീപിക എന്ന 16കാരി ഡ്രഗ് അഡിക്റ്റും ഭാസ്കരന്റെ മകൻ അജുവിന്റെ സ്കൂൾ മേറ്റുമാണ്. അമ്മ സീമ ഡാൻസറും അസംതൃപ്ത ഭാര്യയുമാണ്. സീമയുടെ ഭർത്താവ് കോടീശ്വരനും മറ്റു സ്ത്രീകളോടൊപ്പം സെക്സ് ചെയ്യുന്നവനുമാണ്. ഇവരെയൊക്കെ ബന്ധപ്പെടുത്തിയാണ് രണം പുരോഗമിക്കുന്നത്.

പറയാനോ എഴുതാനോ കഴിയുന്ന ഒരു കണ്ടന്റ് അല്ല പടത്തിന്റേത്. ട്രീറ്റ്മെന്റും സാങ്കേതിക വിഭാഗവുമാണ് അതിന്റെ പ്രത്യേകത. ഒരു പ്രത്യേക മൂഡുമായി തിയേറ്ററിലിങ്ങനെ സ്വസ്ഥായി കണ്ടിരിക്കാം. അതിനിടെ ബന്ധങ്ങൾക്കിടയിലെ വിചിത്ര സങ്കീർണതകൾ വരുമ്പോൾ ഒന്ന് ഇളകിയുമിരിക്കാം. ശ്യാമപ്രസാദിന്റെ സ്കൂൾ തന്നെയാണ് താൻ എന്ന് നിർമൽ സഹദേവ് ഓരോ പാത്രസൃഷ്ടിയിലും കയ്യൊപ്പിട്ട് വെക്കുന്നുമുണ്ട്. ഈ വൈകാരികത ഇതേ അളവിൽ നമ്മൾ കാണാറുള്ളത് അവിടെ ആണല്ലോ
.

പൃഥ്വിരാജ് സുകുമാരൻ എന്ന നടന്റെ ഓരോ കൗതുകങ്ങളിൽ പെടുന്നതാണ് ഫോറിൻ കൾച്ചറിൽ പെട്ട കഥാപാത്രങ്ങളെ ചെയ്യുക എന്നത്. ഇവിടെ, ലണ്ടൻ ബ്രിഡ്ജ്, ആദം ജുവാൻ എന്നീ മുൻ ഉദാഹരണങ്ങളിൽ ഇവിടെ"യോടാണ് രണത്തിന് ചാർച്ച. സ്റ്റൈലിഷ് എന്ന് പറയാവുന്ന ആദി ഒരു ടിപ്പിക്കൽ കഥാപാത്രമാണ്. ഏത് അർത്ഥത്തിൽ പറഞ്ഞാലും.

റഹ്മാനും ദാമോദർ രത്നവും കട്ടയ്ക്ക് കട്ട. കിംഗ് എന്നൊക്കെപ്പറയാം. നന്ദുവിന്റെത് കരിയർ ബെസ്റ്റ് ക്യാരക്റ്റർ. ഇഷ തൽവാർ സോ_സോ. മകൾ ദീപികയാണ് മനസിൽ പതിയുന്നത്. മലയാളവും അമേരിക്കൻ ആക്സന്റും ചേർന്ന ഡയലോഗ് ഡെലിവറി രസായിത്തോന്നി. എല്ലാവരുടെയും!

ജേക്ക് ബൊജോയ്സിന്റെ കമ്പോസിംഗ് അന്യായം. പടത്തെ മൊത്തത്തിൽ നിവചിക്കാനും സ്ഥാപിക്കാനും കരുത്തുള്ള സ്കോറും ട്രാക്കും..

Detroit crossing എന്ന് ആംഗലേയ ഉപശീർഷകമുള്ള രണം ഒരിക്കലും ഒരു സാധാരണ സിനിമയെന്ന് റേറ്റ് ചെയ്യാനാവില്ല. ബട്ട് നോട്ട് എവരിവൺസ് കപ്പ് ഓഫ് ടീ. കഴുത്തറുപ്പൻ ആക്ഷൻ ചിത്രമെന്ന് തെറ്റിദ്ധരിച്ച് വരുന്ന പ്രേക്ഷകരുടെയാണോ തെറ്റിദ്ധരിപ്പിച്ച ടീസറുകളുടെ ആണോ കുഴപ്പം എന്നറിയില്ല.


Click it and Unblock the Notifications











