സംഗതി ഓവർടേക്കും ശിക്കാരി ശംഭുവും ചേർത്ത് മിക്സിയിലടിച്ചത് തന്നെ.. ബട്ട് കൊള്ളാം..! ശൈലന്റെ റിവ്യൂ
ശൈലൻ
ശരണിനെ നായകനാക്കി അനില്‍ കുമാര്‍ സംവിധാനം ചെയ്ത കന്നഡ കോമഡി ഡ്രാമ ചിത്രമാണ് റാംബോ 2. അഷിക രംഘനാഥ്, ചിക്കന്ന, തബ്ല നാനി, സദു കോകില, തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്. എന്റര്‍ടെയിനറായി നിര്‍മ്മിച്ച ചിത്രം മേയ് പതിനെട്ടിനായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

റാംബോ-2
രാം ഗോപാൽ വർമ്മയുടെ 2002ൽ ഇറങ്ങിയ ഒരു റോഡ് മൂവി ഉണ്ട്. റോഡ് എന്നു തന്നെ പേരായ അതിൽ അരവിന്ദ് എന്നു പേരുള്ള വിവേക് ഒബ്രോയിയും ലക്ഷ്മി എന്നു പേരായ അന്തരാ മാലിയും കൂടി കൂടി ഡൽഹി-ജോധ്പൂർ റൂട്ടിലുള്ള ഡെസേർട്ട് ഹൈവേയിലൂടെ വെർതേ യാത്രചെയ്യുന്നതും യാത്രക്കിടയിൽ നടക്കുന്ന അപ്രതീക്ഷിത/കിടിലം കൊള്ളിക്കുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. അനിൽ കുമാർ സംവിധാനം ചെയ്ത റാംബോ-2എന്ന കന്നഡ സിനിമയിൽ നായകനായ ശരണും നായിക യാഷിക്ക രംഗനാഥും ഇതേമട്ടിൽ തന്നെ ഗോവയിൽ നിന്നുള്ള കോസ്റ്റൽ ഹൈവേയിലൂടെ കളർഫുള്ളായി ട്രിപ്പ് പോകുന്നു. എന്നാൽ രാംഗോപാൽ വർമ്മയുടെ റോഡിലൂടെയല്ല കുറച്ചു കഴിയുമ്പോൾ ശരണിന്റെ ട്രിപ്പ് മുന്നോട്ടു പോവുന്നത്, മറിച്ച് ജോണിന്റെ ഓവർടേക്കിലൂടെ ആണ്..

ഓവർടേക്ക്
2017 ൽ ജോൺ സംവിധാനം ചെയ്ത് മലയാളത്തിൽ ഇറങ്ങിയ ഓവർടേക്ക്, സ്റ്റീവൻസ് സ്പീൽബർഗിന്റെ ഡ്യുവൽ എന്ന സിനിമയുടെ കോപ്പിയാണ്.. ബാംഗ്ലൂരിൽ നിന്നും കുറുക്കുവഴി പിടിച്ച് വിജനപാതയിലൂടെ കേരളത്തിലേക്ക് പോരുന്ന വിജയ് ബാബുവിനെയും പാർവതി നായരെയും യമട്ടാളനൊരു ട്രക്ക് പിന്നാലെ കൂടി വേട്ടയാടുന്നതായിരുന്നുഓവർടേക്കിലെ മുക്കാൽ ഭാഗത്തോളവും.. റാംബോ-2 വിൽ എത്തുമ്പോൾ ഇന്ത്യയിലെവിടെയും കാണാത്ത തരം ട്രെയിലർ ട്രക്കിനെ മാറ്റി വലിയൊരു കാറിനെ തന്നെ ചെയ്സിംഗിനായി നിയോഗിച്ചിട്ടുണ്ട് എന്നത് ഒരു മാറ്റമാണ്. സീനുകൾ പലതും ഒരേപോലെ ആവർത്തിക്കുന്നുണ്ടെങ്കിലും ക്ലൈമാക്സിൽ പിന്നെയും ഹൈലി സെന്റിമെന്റൽ ആയ ഒരു ഫ്ലാഷ്ബാക്കും ട്വിസ്റ്റും കാത്തു വെക്കുന്നുണ്ട് റാംബോ-2ന്റെ സംവിധായകൻ.

ശിക്കാരി ശംഭു
ഈ വർഷം ജനുവരിയിൽ റിലീസായി നന്നായി ജനപ്രീതി നേടിയ സിനിമയാണ് സുഗീതിന്റെ ശിക്കാരി ശംഭു. മുക്കാൽ ഭാഗത്തോളമുള്ള കോമഡിക്കുമപ്പുറം ആ സിനിമയെ രക്ഷപ്പെടുത്തിയെടുത്തത് അവസാനലാപ്പിലുള്ള ശിവദയുടെ ഫ്ലാഷ്ബാക്ക് സ്റ്റോറിയും റിവഞ്ച് എപ്പിസോഡുമായിരുന്നു. സമാനമായ ഒരു ഐറ്റമാണ് അനിൽ കുമാർ, റാംബോ 2 വിന്റെ ക്ലൈമാക്സിലേക്ക് സിങ്ക് ചെയ്ത് ചേർത്തിരിക്കുന്നത്. ശിക്കാരി ശംഭുവിൽ നാട്ടിൻപുറത്തെ കൺകെട്ടുകാരനായിരുന്നെങ്കിൽ ഇവിടെ സർക്കസിലെ ജോക്കർ ആണ് വരുന്നത് എന്നതും പുള്ളി തന്നെയാണ് പ്രതികാരം ചെയ്യുന്നത് എന്നതും അതിനെ സാക്ഷാൽ ജോക്കറുമായി കണക്റ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ട് എന്നതുമൊക്കെ പടത്തിനെ കൂടുതൽ ഗുമ്മാക്കുന്ന ഘടകങ്ങൾ ആണ്..

സംവിധായകൻ
കുറെയേറെ പടങ്ങളിൽ നിന്ന് ചുരണ്ടിയതായിട്ടും അതിനെയൊക്കെ മറികടക്കും വിധം ഫാസ്റ്റായിട്ടും കളറായിട്ടും റാംബോ-2 വിനെ കൊണ്ടു പോവുന്ന അനിൽ കുമാർ പണിയറിയുന്ന സംവിധായകൻ ആണ്. ടൈറ്റ് പാക്ക്ഡ് ആയി കാര്യങ്ങൾ മുന്നോട്ട് പോവുമ്പോൾ താരതമ്യവും വിശകലനവും ചെയ്യാനൊന്നും തിയേറ്ററിൽ ഇരിക്കുമ്പോ സമയം കിട്ടുന്നില്ല എന്നതും ഒരു സത്യമാണ്..

ക്രിഷ്
മൂന്നാലു പടങ്ങളുടെ തീമൊക്കെ അടിയിൽ അസ്തിവാരമായി കിടക്കുന്നുണ്ടെങ്കിലും ക്രിഷ് എന്ന നായകകഥാപാത്രത്തെ തന്റേതായ രീതിയിൽ തീർത്തും കോമിക്കായിട്ടാണ് സംവിധായകൻ സൃഷ്ടിച്ചിരിക്കുന്നത്.. പരലോകത്ത് ഗണപതിയും സഹചാരിയായ മൂഷികനും നടത്തുന്ന "ബോസ്-മൗസ്" സംഭാഷണങ്ങളിലൂടെ ആണ് പടം തുടങ്ങുന്നത്. തന്റെ കൊടും ഭക്തനായ കൃഷിനെക്കൊണ്ട് കുട്ടിക്കാലം മുതലേ ഉള്ള തൊല്ലകളും തലവേദനകളും ആണ് ഗണേഷ് ഭഗവാൻ മൂഷികനോട് പങ്കുവെക്കുന്നത്. മൂപ്പർ പിന്നെയും ഒരു മുഴുനീള കഥാപാത്രമായി സിനിമയിൽ ഉണ്ട് താനും.. തലതിരിഞ്ഞ ഭക്തന് ഗണേശൻ കൊടുക്കുന്ന പാലും വെള്ളത്തിൽ പണികളായിട്ടാണ് പല നിർണായകസംഭവവികാസങ്ങളും കടന്നുവരുന്നത്..

ശരൺ..
അത്യന്തം കോമിക്കലായി സൃഷ്ടിച്ചെടുത്ത ക്രിഷ് എന്ന നായകകഥാപാത്രത്തെ നൂറുമടങ്ങായി പൊലിപ്പിച്ചെടുത്ത ശരൺ എന്ന നടനാണ് റാംബോ-2 വിനെ ഒരു നല്ല എന്റർടെയിനർ ആക്കി മാറ്റുന്നത്. കോമിക്ക് ക്യാരക്റ്ററുകളുടെയോ ആദ്യകാല സിനിമകളിൽ ജാക്കി ചാൻ കാണിച്ചുകൂട്ടിയിരുന്നത് പോലെയൊക്കെയോ ഉള്ള ഒരു ബോഡിലാംഗ്വേജ് ആണ് ശരണിന്റേത്. മുൻപ് പല കന്നഡ സിനിമകളിലെയും കോമഡി ട്രാക്ക് കണ്ട് തല തല്ലി ചാവാൻ തോന്നിയിട്ടുണ്ട്. ആ ഒരു മുൻവിധി വച്ച് അറുപൊളി പടമാവുമെന്ന് കരുതിയാണ് കൊല്ലഗലിൽ വച്ച് റാംബോ-2വിന് കേറിയത്. പക്ഷെ, കായി മൊതലായി.. ശരൺ എന്നെ അത്ഭുതപ്പെടുത്തി എന്നു പറഞ്ഞാലും അധികമാവില്ല..


Click it and Unblock the Notifications











