സ്പൈ ത്രില്ലറുകളിലെ വ്യത്യസ്ത ചിത്രം: “റാസി” - ഹിന്ദി മൂവി റിവ്യൂ
ബോളിവുഡിലെ യുവതാരസുന്ദരി ആലിയ ഭട്ട് നായികയായെത്തിയ പുതിയ ചിത്രമാണ് “റാസി”.
ആലിയക്കൊപ്പം വിക്കി കൗശൽ, രജിത് കപൂർ, ശിശിർ ശർമ്മ, ജയ്ദീപ് അൽഹാവത് തുടങ്ങിയവർ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മേഘ്ന ഗുൽസാറാണ്. സംവിധായകയുടെ 'തൽവാർ’ എന്ന ചിത്രത്തിനു ശേഷം റിലീസ് ചെയ്യുന്ന ചിത്രമായ 'റാസി’മെയ് മാസം 11 വ്യാഴാഴ്ച്ചയാണ് തീയറ്ററുകളിൽ എത്തിയത്.

കണ്ട് പരിചയിച്ച സ്പൈ ത്രില്ലറല്ല റാസി!
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രത്തിൽ ആക്ഷന് പ്രാധാന്യം നൽകിയൊരുക്കുന്ന സാധാരണ സ്പൈ ത്രില്ലറുകളിലെ സ്ഥിരം ചേരുവകളല്ല അടങ്ങിയിട്ടുള്ളത്.
തന്റെ അച്ഛന്റെ ആവശ്യപ്രകാരം പാകിസ്ഥാനി മിലിട്ടറി ഓഫീസറെ വിവാഹം കഴിക്കുന്ന ഇന്ത്യൻ ഏജന്റായ ഇരുപത് വയസ്സുകാരിയുടെ കഥയാണ് റാസിയിൽ പറയുന്നത്. 1971 കാലഘട്ടത്തിലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിന്റെ സമയമാണ് സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നത്.
‘റാസി'എന്ന വാക്കിന്റെ അർത്ഥം സമ്മതം, തൈയ്യാർ എന്നൊക്കെയാണ്.

ഇന്ത്യയെന്ന വികാരം:
രാജ്യസ്നേഹം വിഷയമായി വരുന്ന സിനിമകൾക്ക് ഹൈപ്പ് കിട്ടാൻ ഇന്ത്യയിൽ മറ്റ് ചേരുവകളുടെ ആവശ്യം പൊതുവെ വേണ്ടി വരാറില്ല, കാരണം ഭൂരിഭാഗം ഇന്ത്യക്കാർക്കും രാജ്യമെന്നത് മറ്റെന്തിനേക്കാളും മുന്നിൽ നിൽക്കുന്ന വികാരവും ആവേശവുമാണ്.
അത്തരത്തിൽ നോക്കുമ്പോൾ സിനിമയിൽ നിന്നും എന്താണോ പ്രതീക്ഷിച്ചത് അത് തീർച്ചയായും ചിത്രത്തിന് നൽകാൻ കഴിഞ്ഞിട്ടുണ്ട്. ദേശസ്നേഹം, പ്രണയം തുടങ്ങിയ വൈകാരികമായി പ്രേക്ഷകരെ വരിഞ്ഞുമുറുക്കുന്ന നിരവധി രംഗങ്ങൾ കോർത്തിണക്കിയാണ് മേഘ്ന ഗുൽസാർ തന്റെ ചിത്രം ഒരുക്കിയിരിക്കുന്നത്.

തിരിച്ചറിയപ്പെടാതെ പോകുന്നവരുടെ കഥ:
രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി സ്വന്തം ജീവിതം പണയപ്പെടുത്തി പോരാടുന്നവരിൽ കൂടുതൽ പേരെയും ആരും തിരിച്ചറിയാറില്ല. പേരിനും പ്രശസ്തിക്കുമൊന്നുമല്ലാതെ ആത്മാർത്ഥമായി രാജ്യത്തിനു വേണ്ടി ജോലി ചെയ്യുന്നവരെയും, ജീവൻ നൽകുന്നവരേയുംക്കുറിച്ച് പറഞ്ഞു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.
സെഹ്മത് ഖാൻ (ആലിയ ഭട്ട് )എന്ന ഇരുപത് വയസ്സുള്ള കോളേജ് വിദ്യാർത്ഥിനി യാതൊരു മുൻപരിചയവും ഇല്ലാത്ത സാധാരണ പെൺകുട്ടി ഒരു അടിയന്തിര ഘട്ടത്തിൽ ഇന്ത്യൻ ഇന്റലിജെൻസിനു വേണ്ടി ഏജന്റായി (സ്പൈ / ചാര) മാറുകയാണ്. സെഹ്മത്തിന്റെ അച്ഛനും, മുത്തച്ഛനും ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടി പോരാടിയിട്ടുള്ളവർ കൂടിയാണ്. രാജ്യത്തിന് തന്റെ സേവനം ആവശ്യമുള്ള സമയത്ത് കാൻസർ കാരണം അതിന് കഴിയാതെ വരുമ്പോൾ അച്ഛന് പകരം അച്ചന്റെ നിർദ്ദേശ പ്രകാരമാണ് സെഹ്മത് ഇന്ത്യയുടെ സുരക്ഷക്ക് വേണ്ടിയുള്ള മിഷന് തയ്യാറാകുന്നത്.
വളരെ കുറച്ച് സമയം കൊണ്ട് പരിശീലനം പൂർത്തിയാക്കിയ സെഹ്മതിന്റെ വിവാഹം പാകിസ്ഥാനിലെ മിലിട്ടറി കുടുംബത്തിലെ ഓഫീസർ ഇക്ക്ബാൽ സെയ്ദുമായി (വിക്കി കൗശൽ)നടത്തുന്നു.
വിവാഹത്തിന് ശേഷം പാകിസ്ഥാനിലെത്തി അവരുടെ നീക്കങ്ങൾ ഇന്ത്യൻ ഏജൻസിയെ അറിയിക്കുക എന്ന ദൗത്യം തന്റെ പരിമിതികൾ മറികടന്നു കൊണ്ട് സെഹ്മത് എങ്ങനെ പൂർത്തിയാക്കുന്നു എന്നതിനൊപ്പം, തികച്ചും മാന്യനായ ഭർത്താവ് ഇക്ക്ബാലിനോടുള്ള സെഹ്മത്തിന്റെ പ്രണയവും, വ്യക്തി ജീവിതത്തിനും, കർത്തവ്യത്തിനുമിടയിലെ നിസ്സഹായയായി പോകുന്ന അവസ്ഥയുമെല്ലാമാണ് സിനിമ ചർച്ച ചെയ്യുന്നത്.
സംവിധാ ഉദ്ദേശിച്ച രീതിയിൽ തന്നെ കഥയുടെ വൈകാരികതലം പ്രേക്ഷകന് വ്യക്തമായി മനസ്സിലാകുന്നു എന്നതാണ് ചിത്രത്തിന്റെ മേന്മ.

തിരക്കഥയും, സംവിധാനവും:
സെഹ്മത് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ വളരെ വ്യക്തമായി സ്ക്രീനിൽ നിന്നും മനസ്സിലാക്കാൻ പ്രേക്ഷകന് കഴിയും. സിനിമയെ കൂടുതൽ വാണിജ്യവൽക്കരിക്കാനുള്ള ശ്രമങ്ങളൊന്നും സംവിധായകയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വളരെ ലളിതമായി ഒരു ചെറിയ ക്യാൻവാസിലൂടെ തന്നെയാണ് ചിത്രം വാർത്തെടുത്തിരിക്കുന്നത്.
സംവിധായിക മേഘ്ന ഗുൽസാർ തന്നെയെഴുതിയ തിരക്കഥ തീർത്തും ഏയ്ച്ചുകെട്ടലൊന്നും ഇല്ലാത്തതും അതിനൊപ്പം സിനിമയെ ഹൃദയ സ്പർശിയാക്കുന്നതുമാണ്.
ഒരു സിനിമയെന്ന നിലയിൽ ഒരു ഭാഗത്തു നിന്നും റാസി ദുർബ്ബലമെന്ന് പറയാൻ കഴിയാത്ത തരത്തിൽ സംവിധായിക തന്റെ ജോലിയിൽ ശ്രദ്ധിച്ചിട്ടുണ്ട്. തിരക്കഥ, താരങ്ങളുടെ അഭിനയം, ഗാനങ്ങൾ തുടങ്ങിയ വലുതും ചെറുതുമായ ഓരോ ഘടകങ്ങളും സിനിമയുടെ സ്വഭാവത്തിനു യോജിക്കും വിധം അണിനിരത്താൻ കഴിഞ്ഞിരിക്കുന്നു എന്നതിനാൽ സംവിധായിക പൂർണ്ണമായും ഈ സംരംഭത്തിൽ വിജയിച്ചിരിക്കുന്നു.

അഭിനയം:
വളരെ അഭിനയ പ്രാധാന്യമേറിയ വേഷമാണ് ആലിയ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. ഗ്ലാമർ വേഷങ്ങൾ മാത്രമല്ല തനിക്ക് ചേരുന്നതെന്ന് ഇതിനു മുൻപും ‘ഹൈവെ' പോലെയുള്ള ചിത്രങ്ങളിലൂടെ ആലിയ തെളിയിച്ചിട്ടുള്ളതാണ്. ഒട്ടും പ്രതീക്ഷിക്കാതിരുന്ന മാറ്റങ്ങൾ തന്റെ ജീവിതത്തിൽ വന്നപ്പോൾ അതിനോട് പൊരുത്തപ്പെടാനുള്ള കഥാപാത്രത്തിന്റെ ശ്രമങ്ങളും, ലോലഹൃദയമുള്ള അവൾക്ക് മറ്റൊരാളുടെ ജീവനെടുക്കേണ്ടി വരുന്ന അവസ്ഥയും, കർത്തവ്യത്തിനു വേണ്ടി തന്റെ പ്രണയത്തെ നഷ്ടപ്പെടുത്തേണ്ടി വരുന്നതുമെല്ലാം വളരെ സ്വാഭാവികതയോടെ അവതരിപ്പിക്കാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്.
വിക്കി കൗശലും മറ്റ് സഹതാരങ്ങളോരോരുത്തരും അവരവരുടെ കഥാപാത്രങ്ങൾ ഭംഗിയായി തന്നെ അഭിനയിച്ച് പ്രതിഫലിപ്പിച്ചിട്ടുണ്ട്.

ഗാനങ്ങൾ:
ചിത്രത്തിലെ മനോഹര ഗാനങ്ങളും പശ്ചാത്തല സംഗീതവും ശങ്കർ - എഹ്സാൻ - ലോയി എന്ന ശങ്കർ മഹാദേവൻ, എഹ്സാൻ നൂറാണി, ലോയി മെൻഡോൻസ എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്നതാണ്.
ഏ വദൻ, ദിൽബരൂ, റാസീ തുടങ്ങിയ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞവയാണ്.
സിനിമയുടെ ഒഴുക്കിന് ആക്കം കൂട്ടിയ ശ്രവണസുഖമേകുന്ന ഗാനങ്ങൾ റാസിയുടെ ഒരു പ്രധാന ഹൈലൈറ്റ് തന്നെയാണ്.

റേറ്റിംഗ് - 7.8/10
ഒരു അതിർത്തിക്ക് അപ്പുറവും ഇപ്പുറവും ജീവിക്കുന്ന മനുഷ്യർ രണ്ട് കൂട്ടരും തങ്ങളുടെ രാജ്യത്തിനു വേണ്ടി ആന്മാർത്ഥമായി ജോലിചെയ്യുന്നു. തങ്ങളുടെ രാജ്യത്തിനു വേണ്ടി പോരാടുമ്പോൾ എതിർ രാജ്യത്തെ വെറുക്കുന്നുവെങ്കിലും അവർക്ക് പരസ്പരം വ്യക്തിപരമായി ശത്രുത തോന്നുന്നില്ല.
‘1971 ബിയോണ്ട് ബോർഡേഴ്സ്'എന്ന മേജർ രവി ചിത്രത്തിലും ഈ ആയശം അവതരിപ്പിച്ചിട്ടുണ്ട്, ആ ശ്രമം പാളിപ്പോയെങ്കിലും ഇതേ കാര്യം ‘റാസി' എന്ന ചിത്രത്തിൽ അവതരിപ്പിച്ചത് ചിത്രത്തിന് ഗുണമായി മാറിയിരിക്കുന്നു. ഈ ആശയം അവതരിപ്പിച്ചിരിക്കുന്ന രീതിയും വ്യത്യസ്തമാണ്.
നമ്മൾ ശത്രുക്കൾ എന്നു ചിന്തിക്കുന്നവരെല്ലാം യതാർത്ഥത്തിൽ നമ്മളുടെ ശത്രുക്കളാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications











