ആലിയ ഭട്ടിന്റെ കാര്യം കട്ടപ്പൊകയാണ്.. റാവല്പിണ്ടിയിലാണ് കളി! ശൈലന്റെ റിവ്യൂ..
ശൈലൻ
Recommended Video

ആലിയ ഭട്ടിനെ നായികയാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത സ്‌പൈ ത്രില്ലര്‍ സിനിമയാണ് റാസി. വിക്കി കൗശല്‍, രജിത് കപൂര്‍, ജയ്ദീപ് അഹല്‍വാട്ട്, തുടങ്ങിയ താരങ്ങളാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ജംഗിള്‍ പിക്‌ചേഴ്‌സ്, ധര്‍മ്മ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വിനീത് ജെയിന്‍, കരണ്‍ ജോഹര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം.

സ്പൈ ത്രില്ലർ എന്ന ഴോണറിലാണ് ലേബൽ ചെയ്യപ്പെട്ടിരിക്കുന്നത് എങ്കിലും മേഘ്ന ഗുൽസാറിന്റെ റാസി ഒരല്പം കാറ്റും വെളിച്ചവുമൊക്കെയുള്ളതാണ്.. പാക്കിസ്ഥാനിലാണ് കഥ നടക്കുന്നതെങ്കിലും ഇൻഡ്യൻ സ്പൈഗേളിന്റെ ഓപ്പറേഷൻ പൂർണമായും നടപ്പിൽ വരുത്തന്നത് എങ്കിലും പാക്കിസ്ഥാൻകാരെയും പാവം മനുഷ്യരായിട്ടാണ് കാണിച്ചിരിക്കുന്നത് എന്നതാണ് റാസിയുടെ ഒരു വലിയ പ്രത്യേകത. അതിപ്പോ പാക്ക് പട്ടാളക്കാരായാലും ശരി സിവിലിയൻസ് ആയാലും ശരി മാനസികമായി ഒരു സഹാനുഭൂതി തോന്നത്തക്ക രീതിയിൽ അവരെ ക്യാരക്റ്ററൈസ് ചെയ്തിരിക്കുന്നു..

ദേശസ്നേഹം വിജൃംഭിച്ച് പൊട്ടിയൊലിക്കുന്ന ഡയലോഗുകളും സന്ദർഭങ്ങളും പുട്ടിന് പീരയെന്നപോൽ ഇല്ലെന്നുള്ളതാണ് മേഘ്ന കാണിച്ചിരിക്കുന്ന വിവേകം. ദേശീയപതാക, ദേശീയഗാനം എന്നിവ വച്ചുള്ള കസർത്തുകളും ഒട്ടും കാണാനില്ല.

1971 ലെ ഇൻഡ്യാ-പാക്കിസ്ഥാൻ യുദ്ധസമയത്താണ് റാസിയുടെ കഥ നടക്കുന്നത്.. യഥാർത്ഥ സംഭവങ്ങളാണ് സ്ക്രിപ്റ്റിന് ആധാരമായ ഹരീന്ദർ സിക്കയുടെ "കോളിംഗ് സെഹമത്ത്" എന്ന നോവലിന്റെ ഇതിവൃത്തം എന്ന് പറയപ്പെടുന്നു.. ചാരവൃത്തിയ്ക്കായി തന്തപൂർവം പാകിസ്ഥാനിലേക്ക് അയക്കപ്പെടുന്ന ഒരു സാധാരണക്കാരിയായ കാശ്മീരി പെൺകുട്ടിയാണ് സെഹമത്ത്.. റാസി എന്ന പേര് സിനിമയ്ക്ക് എന്തിനിട്ടുവെന്ന് മേഘ്നയ്ക്ക് തന്നെയേ അറിയൂ

സാദാ ബോളിവുഡ് നായികമാരെ പോലെ തന്നെയാണ് സെഹമത്തിനെയും ഇൻട്രൊഡ്യൂസ് ചെയ്യപ്പെടുന്നു.. അവൾ റോഡിൽ അന്തം വിട്ട് കളിക്കുന്ന അണ്ണാറക്കണ്ണനെ വാഹനത്തിന്റെ ചക്രത്തിനടിയിൽ ചതഞ്ഞരയപ്പെടാതെ ദീനദയാലുവായി രക്ഷപ്പെടുത്തുന്നു. തുടർന്ന് അവളുടെ പപ്പയായ ഹിദായത്ത് അവളുടെ വിവാഹം നിശ്ചയിച്ചതായി അറിയിക്കുന്നു. പാക്കിസ്ഥാനിലെ റാവല്പിണ്ടിയിലുള്ള ബ്രിഗേഡിയർ സെയ്തിന്റെ മകനും പട്ടാളക്കാരനുമായ ഇക്ബാൽ ആണ് വരൻ.. കല്യാണത്തിന് മുൻപായി ഇൻഡ്യൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ കൂടിയായ ഹിദായത്ത് മകൾക്ക് ഒരു സ്പൈ ആകാനുള്ള സകലമാന ട്രെയിനിംഗും യുദ്ധകാലാടിസ്ഥാനത്തിൽ നൽകി അവളെ ഒരു അഡാറ് ഏജന്റാക്കിമാറ്റുന്നു...

സ്വാഭാവികമട്ടിൽ ഒരു നിഷ്കളങ്ക മരുമകളായി സെയിദിന്റെ കുടുംബത്തിൽ വന്നു കേറുന്ന സെഹമത്തിന്റെ സ്നേഹപൂർണമായ സ്വീകരണവും പരിചരണവുമാണ് ലഭിക്കുന്നത്.. പാക്ക് പട്ടാളക്കാരായ ഭർത്താവും ഭർതൃസഹോദരനും അമ്മായിയപ്പനും എല്ലാം തന്നെ തികഞ്ഞ മാന്യന്മാരും സ്നേഹസമ്പന്നരുമാണ്. സംശയം തെല്ലുമില്ലാത്ത അവരുടെ ഗൃഹാന്തരീക്ഷത്തിൽ 1971ലെ പരിമിതമായ സാഹചര്യങ്ങൾ വച്ച് ഇൻഡ്യൻ പട്ടാളത്തിന് നൽകുന്ന ചോർത്തിക്കൊടുക്കലുകളും അതിലൂടെ അനുഭവിക്കുന്ന വൈകാരിക സംഘർഷങ്ങളുമാണ് റാസിയുടെ കഥാഗാത്രം..

വളരെ സ്വാഭാവികമായി ഇഴനെയ്തുപോകുന്ന ഒരു സ്ക്രിപ്റ്റാണ് റാസിയുടേത്.. അവിശ്വസനീയതകളെ അത് വിശ്വാസയോഗ്യമായി പൂരിപ്പിച്ചെടുക്കുന്നു.. മേഘ്ന ഗുൽസാറിന്റെ മേക്കിംഗ് സ്റ്റൈലും കൂൾ ആണ്. സാധാരണ ഇത്തരം പടങ്ങളിൽ കാണാറുള്ള അതിവൈകാരികതയും ക്ലീഷേചേരുവകളും കുറവാണ്.. അതുകൊണ്ട് തന്നെ തീർച്ചയായും റാസി ഒരു മോശം സിനിമയല്ല.

സ്ക്രിപ്റ്റും മേക്കിംഗും ആത്മാവ് ആണെങ്കിൽ സെഹ്മത് ആയിവരുന്ന ആലിയ ഭട്ട് ആണ് റാസിയുടെ ജീവൻ. നിഷ്കളങ്കയായ കാഷ്മീരി പെൺകുട്ടിയായും സ്നേഹസമ്പന്നമായ കുടുംബാന്തരീക്ഷത്തിൽ നിന്ന് ഒറ്റുപണി ചെയ്യേണ്ടിവരുന്ന മരുമകളായും ആലിയ തിളങ്ങുന്നു. 1971ലെ യുദ്ധവിജയത്തിന്റെ യഥാർത്ഥ വിഷ്വലുകളോടെ ആണ് റാസി അവസാനിക്കുന്നത്.. സെഹമത്തിനെ പോലെ പേര് ചരിത്രത്തിലില്ലാത്ത ഒരുപാട് സാധാരണക്കാരുടെ ത്യാഗഫലം കൂടിയായിരുന്നു ആ വിജയം എന്നുകൂടി എഴുതിക്കാണിക്കുന്നു എൻഡ് ടൈറ്റിൽ.. ഒതുക്കത്തിന്റെ പേരി മേജർ രവിക്കൊക്കെ പാഠമാക്കാവുന്നതാണെന്ന് സാരം..
ചുരുക്കം: സ്‌ക്രിപ്റ്റും മേക്കിംഗാണ് റാസി എന്ന ചിത്രത്തിന്റെ ആത്മാവ്. ആലിയ ഭട്ടിന്റെ അവതരണം ബോറടിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തും.


Click it and Unblock the Notifications











