പ്രതീക്ഷകൾ പൂർണമാക്കാതെ വാരിക്കുഴി, മുഹമ്മദ് സദീം എഴുതിയ റിവ്യു
മുഹമ്മദ് സദീം
കുമ്പസാര രഹസ്യം ഒരിക്കലും മൂന്നാമതൊരാളോട് പറയരുവാന്‍ പാടില്ല. അങ്ങനെ ഒരു കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയായ ഇടവകയിലെ ഫാദറിന് മുന്നില്‍ തന്നെ കൊലപാതകി കുമ്പസാരിക്കുവാന്‍ എത്തിയാല്‍ എന്തു ചെയ്യും? ഈ പ്രതിയെ പിടികൂടി പോലീസില്‍ ഏല്പിക്കണോ? അതോ സഭയുടെ നിയമമനുസരിച്ച് കുമ്പസാരരഹസ്യം അങ്ങനെത്തന്നെ നില്ക്കട്ടെയെന്ന് തീരുമാനിക്കണോ?
കേള്‍ക്കുമ്പോള്‍ നമുക്ക് തന്നെ ആശയക്കുഴപ്പം തോന്നിപ്പോകുന്ന ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്ന ഒരു പള്ളീലച്ചന്റെ കഥയാണിത്.

പ്രധാന കഥാപാത്രം
അരുതാങ്ങല്‍ തുരുത്ത് ഇടവകയിലെ ഫാദര്‍ വിന്‍സെന്റ് കൊമ്പനയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം.
നാം ദിനേന കാണുന്ന അച്ചന്മാരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് ഈ പള്ളീലച്ചന്‍. ചെറുപ്പത്തിലെ എല്ലാവരെയും ഇടിക്കാനായി ഏറെ താല്പര്യമുള്ള വിന്‍സെന്റ് എന്ന കുട്ടിയെ പിതാവ് വര്‍ഗീസ് ആണ് സഭാ വസ്ത്രമണിയിപ്പിക്കുവാന്‍ കാരണക്കാരനാകുന്നത്. തന്റെ അപ്പന്റെയും അമ്മയുടെയും നേര്‍ച്ചയായാണ് വിന്‍സെന്റിനെ ഈ വഴിയിലാക്കുന്നത്. എന്നാല്‍ നിലവിലുള്ള അച്ചന്‍മാരില്‍ നിന്ന് നേരെ വ്യത്യസ്തനായ ഒരു പള്ളീലച്ചനായിരുന്നു അരുതാങ്ങല്‍ തുരുത്തിലെ ഈ അച്ചന്‍ . സാധാരണ അച്ചന്മാരുടെ ഉപദേശത്തെയാണ് നാട്ടുകാര്‍ ഭയപ്പെട്ടിരുന്നതെങ്കില്‍ വിന്‍സെന്റ് അച്ചന്റെ ഇടിയെയായിരുന്നു നാട്ടുകാര്‍ ഏറെ പേടിച്ചിരുന്നത്.

കൊലപാതകത്തിന്ന് ദൃക് സാക്ഷി
അങ്ങനെ പ്രജാക്ഷേമ തല്പരരായ രാജാക്കന്മാരെ പോലെ രാത്രിയില്‍ ഗ്രാമത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ നേരിട്ടറിയാന്‍ ഉറക്കൊഴിഞ്ഞ് നടക്കുന്നതു പോലും ഇദ്ദേഹം പതിവാക്കി. ഇങ്ങനെ നടന്ന അദ്ദേഹത്തിന് ഒരു കൊലപാതകത്തിന്ന് ദക് സാക്ഷിയാകേണ്ടി വരുന്നതും ഇതിലെ പ്രതിയെ പുറത്തു കൊണ്ടുവരുവാനായി അദ്ദേഹം ശ്രമം തുടങ്ങുകയുമാണ്.
കുമ്പസാരരഹസ്യം പുറത്തു പറയരുതെന്ന വിശ്വാസത്തിന്റെ ഭാഗമായി കൊലയാളിയെ ഒന്നും ചെയ്യാന്‍ കഴിയാത്ത ക്രിസ്ത്യന്‍ പുരോഹിതന്റെ ആത്മ സംഘര്‍ഷം ഒരു പ്രമേയമായി ചലച്ചിത്രങ്ങള്‍ വന്നിട്ടുണ്ടാകാമെങ്കിലും , അത്തരമൊരു പ്രമേയത്തെ ഒരു കേരള ഗ്രാമത്തിലേക്ക് പറിച്ചുനട്ടു കൊണ്ടുള്ള ഈ സിനിമയുടെ കഥ മനോഹരം തന്നെ . വേണമെങ്കില്‍ സൂപ്പറിന്റെ മാര്‍ക്കും കൊടുക്കാം. പക്ഷേ അതിലേക്കെത്താന്‍ എടുത്ത വളഞ്ഞ വഴിയാണ് വാരിക്കുഴി കാണാനെത്തുന്ന പ്രേക്ഷകനെ കുഴിയിലാക്കുന്നത്. വളച്ചു കെട്ടില്ലാതെ നേരെ കാര്യത്തിലേക്ക് കടന്നിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാക്കുന്ന feeling വേറൊന്നായിരിക്കുമെന്നത് ഉറപ്പാണ്.

ഒന്നാം പകുതി കഴിയുമ്പോള്
സിനിമ തുടങ്ങുമ്പോള്‍ Story idea എന്നൊരു ടൈറ്റില്‍ എഴുതി കാണിക്കുന്നുണ്ട്. കഥാകത്തിന്റെ തു പോലെ ആ വിഷയത്തിലേക്ക് തിരക്കഥാകൃത്തിന് ആഴ്ന്നിറങ്ങുവാന്‍ സാധിക്കാത്തതു തന്നെയാണ് പ്രശ്‌നം. എത്ര നല്ല ത്രെഡും കഥയുമെല്ലാമാണെങ്കിലും അത് ആ രൂപത്തില്‍ ദൃശ്യവല്ക്കരിക്കപ്പെടേണ്ടത് തിരക്കഥയിലൂടെയാണ്. വാരിക്കുഴിയുടെയും കഥാകൃത്തിന്നും തിരക്കഥാകൃത്തിനുമിടയില്‍ വന്ന അകലമാണ് സിനിമാകാണാനെത്തുന്ന പ്രേക്ഷകനും സിനിമയും തമ്മിലുണ്ടാകുന്നതും. ഇവിടെ നിന്നു തന്നെയായിരിക്കണം വാരിക്കുഴി കൈവിട്ടുപോകുന്നത്.
ശരിക്കും ഒന്നാം പകുതി കഴിയുമ്പേഴൊണ് ഈ സിനിമയിലേക്ക് പ്രേക്ഷകന് കയറി ചെല്ലുവാന്‍ പറ്റുക. അതു വരെ വെറുതെ കണ്ടിരിക്കാമെന്നു മാത്രം. രണ്ട്, രണ്ടര മണിക്കൂര്‍ ' സിനിമ നീട്ടികൊണ്ടു പോകണമെന്ന നിര്‍ബന്ധബുദ്ധിയായിരിക്കാം ഇതിനു പിന്നില്‍.

സിനിമയില്‍ നായകനാണോ, വില്ലനാണോ
ക്യാമറാവര്‍ക്കിന്റെ ഭംഗിയെയും പ്രമേയത്തോട് അടുപ്പം പുലര്‍ത്തുന്ന പശ്ചാത്തല സംഗീതവുമെല്ലാം കൈയടി കൊടുക്കേണ്ടുന്ന ഘടകങ്ങള്‍ തന്നെയാണ്. എന്നാല്‍ അതിനെക്കാളുമെല്ലാം ഇതിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ മനോഹരമാക്കിയ ദിലീഷ് പോത്തനു തന്നെയാണ് അഭിനേതാക്കളില്‍ ആദ്യത്തെ പൊന്‍കിരീടം.
സിനിമയില്‍ നായകനാണോ, വില്ലനാണോ എന്നതിനപ്പുറം ക്യാരക്റ്ററില്‍ തനിക്ക് ചെയ്യാന്‍ പറ്റുന്നതിനെ മനോഹരമാക്കുകയെന്ന ന്യൂ ജനറേഷന്‍ അഭിനേതാക്കളുടെ തിരിച്ചറിവിന് മികച്ച ഉദാഹരണങ്ങളില്‍ ഒന്നായി വരും കാലം പറയുന്ന കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ദിലീഷിന്റെ ജോയിച്ചന്‍. ഇതു പോലെ ഫാദര്‍ വിന്‍സെന്റ് കൊമ്പനി ലൂടെ അമിതും തന്റെ റോള്‍ ഭംഗിയാക്കിയിട്ടുണ്ട്.
മറ്റിടങ്ങളില്‍ നിന്നെല്ലാം ഒറ്റപ്പെട്ട ഒരു തുരുത്ത് , അധികം ചമയങ്ങളില്ലാത്ത നാട്ടുകാര്‍. വാരിക്കുഴിയിലെ കൊലപാതകം എന്നൊനക്കയുള്ള പേരു കേള്‍ക്കുമ്പോള്‍ ഭയങ്കര പ്രതീക്ഷയോടെ കയറുന്ന പ്രേക്ഷകനെ പൂര്‍ണാര്‍ഥത്തില്‍ സംതൃപ്തനാക്കുവാന്‍ സാധിക്കാതെ പോകുന്ന ചലച്ചിത്രമായിട്ടാണ് കാഴ്ചയില്‍ ഈ സിനിമയെ വിലയിരുത്തുക
ചുരുക്കം: ആകാംക്ഷയുണര്‍ത്തുന്ന ടൈറ്റില്‍ ആണെങ്കിലും പ്രേക്ഷകരെ പൂര്‍ണമായി സംതൃപ്തനാക്കുവാന്‍ കഴിയാത്ത ചലച്ചിത്രാനുഭവം ആയി മാറുന്നു വാരിക്കുഴിയിലെ കൊലപാതകം


Click it and Unblock the Notifications











