പ്രണയം കൊണ്ട് മുറിവേറ്റവർ ഓർമ്മകളുടെ തീരാത്ത ചുഴിയാണ്: ശ്രദ്ധനേടി 'കുല്‍സുമ്മാന്റെ പേരക്കുട്ടി'
തലമുറകൾക്കതീതമായ പ്രണയത്തിന്റെ, നഷ്ടസ്വപ്നങ്ങളുടെ, പുതുതുടക്കങ്ങളുടെ കഥ പറയുകയാണ് 'കുൽസുമ്മാന്റെ പേരക്കുട്ടി' എന്ന ഷോർട്ട്ഫിലിം. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസ് നടത്തിയ ഷോർട്ട് ഫിലിം പ്രൊഡക്ഷൻ മൽസരത്തിൽ തിരഞ്ഞെടുക്കപ്പെട്ട്, ബഡ്ജറ്റ് ലാബ് നിർമ്മിച്ച ചിത്രമാണിത്.
ഹന എന്ന പെൺകുട്ടി ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം വല്ല്യുമ്മയെ കാണാനായി നാട്ടിലെ തറവാട്ടുവീട്ടിലേക്ക് എത്തുന്നതും അവിടെനിന്ന് തികച്ചും യാദൃശ്ചികമായി അറിയാൻ ഇടയായ ചില കാര്യങ്ങളെ സംബന്ധിച്ചുള്ള അവളുടെ അന്വേഷണങ്ങളും ആണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. ആധുനിക വിദ്യാഭ്യാസം നേടിയ, ബാംഗ്ലൂർജീവിതത്തിന്റെ സന്തതിയാണ് ഹന. അവ നൽകിയ അറിവിലും സ്വാതന്ത്ര്യ ബോധത്തിലും ഊന്നി നിന്നുകൊണ്ടാണ് അവൾ ജീവിക്കാൻ ശ്രമിക്കുന്നത്. എന്നാൽ വല്ല്യുമ്മാടെ കവിളിലെ മറുക് പോലൊന്നു അവളുടെ കവിളിലും ഉണ്ട് എന്ന സാമ്യത്തിന്റെ പുറത്ത് മറ്റൊരു വല്ല്യുമ്മയെ ആണ് ഹനയുടെ മാതാപിതാക്കൾ അവളിൽ രൂപപ്പെടുത്താൻ ശ്രമിക്കുന്നത്.
എന്നാൽ അവളുടെ ശരിയെ കുറിച്ചുള്ള ബോധ്യങ്ങളും കുറ്റബോധം ഇല്ലാത്ത മനസ്സും അവർക്കു കീഴടങ്ങുന്നില്ല. അവളുടെ വ്യക്തി ബോധത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റങ്ങളെ ചിലപ്പോൾ യുക്തിപൂർവ്വമായ മറുപടികൾ കൊണ്ടും, മറ്റുചിലപ്പോൾ 'കിസ്സടിക്കുമ്പോൾ വല്ല്യുമ്മയെക്കുറിച്ച് ഓർത്താൽ മൂഡ് പോകില്ലേ' എന്നിങ്ങനെയുള്ള പരിഹാസങ്ങൾ കൊണ്ടും അവൾ നേരിടുന്നുണ്ട്.

എന്നാൽ വല്ല്യുമ്മയുമായി ചിലവഴിക്കുന്ന കുറച്ചുസമയം ഹനയ്ക്ക് സമ്മാനിക്കുന്നത് കാലമെത്ര കഴിഞ്ഞാലും മറക്കാൻ കഴിയാതെ ഒരു വിങ്ങലായി മനസ്സിനടിയിൽ ആരും കാണാതെ സൂക്ഷിക്കേണ്ടി വരുന്ന നഷ്ട പ്രണയത്തിന്റെ, വിരഹത്തിന്റെ, ഒരു ലോകമാണ്. കേവലം കവിളിലെ ഒരു മറുകിന് ഉള്ളതിനേക്കാൾ സാമ്യം വല്ല്യുമ്മയുടെ വാക്കുകളിലെ നൊമ്പരത്തിനും സത്യസന്ധതക്കും തന്റെ ജീവിതത്തോട് ഉണ്ട് എന്ന് തിരിച്ചറിവാണ്. ആർക്കും റിലേറ്റ് ചെയ്യാൻ സാധിക്കുന്ന കഥാപാത്രങ്ങളും സന്ദർഭങ്ങളുമാണ് ഈ കൊച്ചുസിനിമയെ നമ്മളിലേക്ക് അടുപ്പിക്കുന്നത്. എല്ലാ വല്ല്യുമ്മമാർക്കും അസാധാരണമായ കഥകൾ ഉണ്ടാകണമെന്നില്ല. എന്നാൽ സിനിമയിൽ വന്ന് പോകുന്ന ഓരോ കഥാപാത്രങ്ങളിലും നമുക്ക് തീർത്തും സുപരിചിതമായ ഷേഡുകൾ കാണാൻ കഴിയും. ഒരു പരിപൂർണ സിനിമ ഒന്നുമല്ലെങ്കിലും പ്രേക്ഷകന്റെ ഉള്ളുതൊടുന്ന സീനുകളും കണ്ണുനനയിക്കുന്ന ഒരു അവസാനവും ഹൃദയസ്പർശിയായ സംഗീതവും ഈ കൊച്ചുസിനിമയ്ക്കുണ്ട്.
ഈ സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് റിനി സലാമാണ്. ഒരുപക്ഷേ മെലോഡ്രാമയിലേക്ക് വഴുതിവീഴാമായിരുന്ന കഥ പറച്ചിലിനെ തികഞ്ഞ കയ്യടക്കത്തോടെ ആണ് റിനി കൈകാര്യം ചെയ്തിരിക്കുന്നത്. സാങ്കേതികമായി സിനിമയുടെ എല്ലാ വിഭാഗങ്ങളും നിലവാരം പുലർത്തുന്നുണ്ട് എങ്കിലും മെൽവിൻറെ സംഗീതവും റോണകിന്റെ എഡിറ്റിങ്ങും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഹനയായി വന്ന ഗാർഗ്ഗി അനന്തൻ, വല്ല്യുമ്മയായി വന്ന വിലാസിനി ടീച്ചർ, മമ്മദായി വന്ന സുലൈമാൻ എന്നിവർ മനസ്സ് നിറയുക്കുന്നു. ശുഭാപ്തിവിശ്വാസം പകരുന്ന ഒരു സിനിമ എന്ന ഒറ്റ കാരണം കൊണ്ട് തന്നെ ദുരിതമയമായ ഈ സാഹചര്യത്തിൽ നമ്മൾ കാണാൻ ആഗ്രഹിക്കുന്ന മധുരമുള്ള ഒരു കുഞ്ഞു സിനിമയായിരിക്കും 'കുൽസുമ്മാന്റെ പേരക്കുട്ടി'.


Click it and Unblock the Notifications











