ഹോം സിനിമകളുടെ പ്രമേയമെടുത്ത് സിനിമയെടുത്താല്‍ എങ്ങനെയിരിക്കുമെന്നതിന്റെ ഉദാഹരണമാണ് ശിര്‍ക്ക്

By muhammed sadeem

മുഹമ്മദ് സദീം

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

നമ്മുടെ സിനിമാതീയേറ്ററുകളിലെത്തുന്ന സിനിമകള്‍ പുറത്തിറങ്ങുന്നതിന് മുന്‍പ് ഒരു സ്‌ക്രൂട്ടിനിംഗിന് വിധേയമാക്കപ്പെടേണ്ടതുണ്ട് എന്ന ചോദ്യം വീണ്ടും ഉയര്‍ത്തപ്പെടുകയാണ്. കാരണം ഇടക്കാലത്ത് വീണ്ടും സിനിമ കാണുവാനെത്തിയ മലയാളി പ്രേക്ഷകനെ വീണ്ടും തീയേറ്ററുകളില്‍ നിന്ന് ആട്ടിയോടിപ്പിക്കുന്ന രീതിയിലേക്ക് ഇന്ന് പുറത്തിറങ്ങുന്ന പല സിനിമകളും ഈ രീതിയില്‍ ഏറെ സംഭാവന നല്കിയ സിനിമയാണ് തീയേറ്ററിലെത്തിയ ശിര്‍ക്ക്. പേരുകൊണ്ട് പുതുമയുണ്ടാക്കുന്നുണ്ടെങ്കിലും അത് വലിയൊരു കെണിയായിരുന്നുവെന്ന് തീയേറ്ററിനുള്ളിലെത്തുമ്പോഴാണ് പാവം പ്രേക്ഷന്‍ അനുഭവിച്ചറിയുക. ശിര്‍ക്കിനെക്കുറിച്ച് ഒരു വിലയിരുത്തല്‍.

ശിര്‍ക്കെന്നാല്‍ ഇസ്ലാമിക വിശ്വാസപ്രകാരം വന്‍ പാപങ്ങളില്‍ ഒന്നാണ്. ദൈവം തന്റെ അടിമയുടെ ഭാഗത്തുനിന്ന് വരുന്ന എല്ലാ തെറ്റുകളും പൊറുക്കുമെങ്കിലും ശിര്‍ക്ക് പൊറുക്കില്ല. എന്തെന്നാല്‍ അത് ദൈവത്തിന് സമന്മാരെ ഉണ്ടാക്കലാണ്. അതുകൊണ്ട് പൊറുക്കപ്പെടാത്ത വന്‍ പാപങ്ങളിലാണ് മുസ്ലിംങ്ങള്‍ എണ്ണപ്പെടുന്നത്. ഇപ്പോള്‍ ഇതിനെക്കുറിച്ച് ഓര്‍മിച്ചെടുക്കുവാന്‍ തോന്നിപ്പിച്ചത് തീയേറ്ററിലെത്തിയ ശിര്‍ക്ക് എന്ന സിനിമയാണ്. പേരുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ആദ്യമായി ഇത്തരമൊരു പേര് കാണുന്ന മാത്രയില്‍ ഏതെങ്കിലും തരത്തിലോ എന്തെങ്കിലും രീതിയിലോ പുതുമയുള്ള സിനിമയായിരിക്കുമെന്ന പ്രതീക്ഷയില്‍ കാണുവാന്‍ പോകുന്നുവര്‍ സിനിമ കഴിയുമ്പോള്‍ ഈ സിനിമ കാണുവാന്‍ ഞങ്ങളെ തീയേറ്ററിലെത്തിച്ച സിനിമയുടെ അണിയറപ്രവര്‍ത്തകരോട് ഒരിക്കലും പൊറുക്കില്ല, എന്തുകൊണ്ടെന്നാല്‍ പ്രേക്ഷകനെ രണ്ടുമണിക്കൂറിലധികം ഈ സിനിമ കണ്ടിരിപ്പിക്കുകയെന്ന വന്‍ പാപമാണ് ഇവര്‍ ചെയ്യിപ്പിച്ചതെന്നതു തന്നെയാണതിന് കാരണം.

shirk movie

ഓരോ പ്രമേയവും ദൃശ്യഭാഷയിലേക്ക് കൊണ്ടുവരുമ്പോള്‍ അതാവശ്യപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുകയാണ് വേണ്ടത്. എങ്കിലേ അതിന്റെ ജൈവികത അനുഭവപ്പെടുകയുള്ളൂ. എന്നാല്‍ സാങ്കേതികത എല്ലാത്തിനെയും മറികടക്കുന്ന ഒരു കാലത്ത് ഇത് പലപ്പോഴും ഇല്ലാതാകുന്നുണ്ട്. നാടകീയമായ രീതിയില്‍ കഥ പറഞ്ഞു പോകുന്ന പഴയ ശൈലിയില്‍ രണ്ട് രണ്ടരമണിക്കൂര്‍ സിനിമാതീയേറ്ററില്‍ സിനിമ കാണാന്‍ വന്നിരിക്കുന്ന ഒരു പ്രേക്ഷകരല്ല ഇന്നത്തെ കാഴ്ചക്കാരെന്ന ബോധം അടിസ്ഥാനപരമായി സിനിമ നിര്‍മിക്കാനിറങ്ങുന്നവര്‍ക്ക് ഉണ്ടാകണം. ഇത്തരമൊരു അടിസ്ഥാന ബോധമോ ആ നിലക്കുള്ള ആലോചനയോ ഇല്ലാതെ ഇറങ്ങിയെന്നുള്ളതാണ് ശിര്‍ക്ക് എന്ന സിനിമയുടെ പരാജയത്തിന്റെ ഏറ്റവും അടിസ്ഥാന കാരണങ്ങളിലൊന്ന്.

ഒരു ഷോര്‍ട്ട് ഫിലിമിനുള്ള വിഷയം നീട്ടിവലിച്ച് ഫീച്ചര്‍ ഫിലിമാക്കിയാല്‍ അത് കാഴ്ചക്കാരന് പെട്ടെന്ന് മനസ്സിലാകും. അതിന്റെ ഇഴച്ചില്‍ പെട്ടെന്ന് പ്രേക്ഷകനെ ബോറടിപ്പിക്കുകയും ചെയ്യും. ഇതുപോലെയാണ് പ്രേക്ഷകന്റെ ശ്രദ്ധ ഏറെയൊന്നും ആവശ്യമില്ലാത്ത നമ്മുടെ മറ്റെല്ലാം പണികള്‍ക്കിടയിലും കാണുവാന്‍ സാധിക്കുന്ന സീരിയലുകളുടെ വിഷയം ഒരിക്കലും ഒരു സിനിമയുടെ ചട്ടക്കൂടില്‍ ഒതുങ്ങില്ല. സീരിയലിനുമുന്‍പേ ഈ രംഗത്തെ വിടവ് നികത്തിയിരുന്നത് ഹോംസിനിമകള്‍ എന്നൊരു വിഭാഗമായിരുന്നു. പ്രത്യേകിച്ച് ഗള്‍ഫുകാരുടെ വിരഹവും ദുഖവും ചിരിയും കളിയുമെല്ലാം നിറഞ്ഞുനിന്ന ഇവയായിരുന്നു വീഡിയോ കാസറ്റുകള്‍ പിന്നാക്കംപോയ ഒരു സന്ദര്‍ഭത്തില്‍ സിഡികളിലൂടെ പ്രചാരം നേടിയിരുന്നത്. ഇത്തരം ഹോം സിനിമയുടെ ഒരു പ്രമേയമെടുത്ത് സിനിമ നിര്‍മിച്ചാല്‍ എങ്ങനെയിരിക്കും എന്നുള്ളതിന്റെ മലയാളത്തില്‍ ഈയടുത്ത് കിട്ടാവുന്നതില്‍ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് ശിര്‍ക്ക് എന്ന സിനിമ.

പാവപ്പെട്ട യതീമായ പെണ്‍കുട്ടി. സുന്ദരനായ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ കാമുകി. കുടുംബബന്ധം തകര്‍ച്ച. പിറക്കമുറ്റാത്ത മൂന്നു കുട്ടികള്‍. കഥാനായികയുടെ മുന്നില്‍ നീണ്ടുനിവര്‍ന്നുനില്ക്കുന്ന ഭാവി ജീവിതം. മരുപ്പച്ച തേടി ഗള്‍ഫിലെത്തല്‍. അറബിയുടെ വീട്ടിലെ കഠിനജോലി. ഒളിച്ചോട്ടം. ആത്യാവശ്യം മാദകത്വമുള്ള നായികയെ ലൈംഗിക അടിമയാക്കിവെക്കുന്ന മലയാളിയായ ഗള്‍ഫിലെ മുതലാളി. അവിടെനിന്നുള്ള രക്ഷപ്പെടല്‍. ഇതിനിടക്ക് നായികയെ സഹായിക്കുവാനെത്തുന്ന നല്ലവനായ മലയാളി ചെറുപ്പക്കാരന്‍. നായികയെ സഊദിയില്‍ നിന്നുവന്ന അറബിക്ക് വില്ക്കുന്ന കസിന്‍. അവസാനം ഉമ്മ മരിക്കുമ്പോള്‍ നാട്ടിലേക്ക് എത്തുവാന്‍ വേണ്ടി മരുഭൂമിയിലൂടെ ഓടുന്ന നായിക. കാല്‍ തടഞ്ഞുവീഴുമ്പോള്‍ പാറിപറക്കുന്ന ദിനാറുകള്‍. ഇങ്ങനെ ഒരു മസാല ചേരുവയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളും ഒത്തിണക്കിയിട്ടുണ്ട്. പക്ഷേ ഇതെങ്ങനെ അവതരിപ്പിക്കണമെന്നറിയാതെ ഞെട്ടിപോയ സംവിധായകന്റെ കൈയില്‍ നിന്നും കഥാപാത്രങ്ങളെല്ലാം നാടകംപോലെ ഓരോ രംഗങ്ങളിലും വന്നഭിനയിച്ചുപോകുകയാണ്. എന്നാല്‍ ആകെ മൊത്തം എന്ത് നടന്നു ചോദിച്ചാല്‍, ആര്‍ക്കും ഉത്തരമില്ല. സ്വാ ഹാ എന്നുമാത്രം പറയാം.

സീരിയലാക്കിയിരുന്നെങ്കില്‍ ഇടയ്ക്കുള്ള പരസ്യത്തിന്റെ ഇടവേളകള്‍കൂടി വരുന്നതോടെ ചിലപ്പോള്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തെത്തുമായിരുന്ന ഒരു പ്രമേയത്തെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുവന്ന് സിനിമാസ്‌ക്രീനിലേക്ക് ഒതുക്കിയെന്നുള്ളതും ഇത് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നുള്ളതുമാണ് ശിര്‍ക്കിന്റെ പരാജയങ്ങളിലൊന്ന്. സിനിമ അവസാന രംഗങ്ങളിലേക്ക് എത്തുമ്പോള്‍ കാഴചക്കാരന്റെ ഓര്‍മയിലേക്ക് പെട്ടെന്ന് ഓര്‍മയിലെത്തുക. അഴകിയ രാവണനില്‍ സിനിമാപിടിക്കാനിറങ്ങിയ മമ്മുട്ടിയുടെ പുത്തന്‍ മുതലാളിയുടെ അടുത്ത് നോവലിസ്റ്റ് അംബുജാക്ഷന്‍ എന്ന ശ്രീനിവാസന്റെ കഥാപാത്രം കഥ പറയുന്നതാണ്. സിനിമയുടെ ക്ലൈമാക്സ് വിവരിച്ചുകൊണ്ട് അവിടെ ബലാത്സംഗം ഇവിടെ മരണകിടക്ക, ഇവിടെ മരണക്കിടക്ക അവിടെ ബലാത്സംഗം ക്യാമറ അങ്ങോട്ട് പോകുന്നു ക്യാമറ ഇങ്ങോട്ടുപോകുന്നു.....

ഒരു സാധാരണ നാട്ടുപുറത്തുകാരന്റെ സങ്കല്പത്തിലെ സിനിമയെക്കുറിച്ചുള്ള പൈങ്കിളി സങ്കല്പത്തെയാണ് കമലും തിരക്കഥാകൃത്ത് ശ്രീനിവാസനും അന്ന് 1996ല്‍ ഉദ്ദേശിച്ചതെങ്കില്‍, രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും മലയാള സിനിമ ആകെ ഒരു അടിമുടി മാറ്റത്തിനുവിധേയമായ കാലത്തും ആ പഴയ സങ്കല്പങ്ങളുമായി സിനിമ ഒരുക്കുവാനിറങ്ങിയ ശിര്‍ക്കിന്റെ അണിയറപ്രവര്‍ത്തകരുടെ മുന്നില്‍ കൈകൂപ്പുകയേ രക്ഷയുള്ളൂ. വിഷ്വലിലെ ലിപ് മൂവ്മെന്റും കഥാപാത്രങ്ങളും ഡബ്ബിംഗ് വോയ്സും ഒത്തുപോകുന്നില്ലെന്നുള്ള അടിസ്ഥാനപരമായ കാര്യങ്ങളില്‍പോലും ശ്രദ്ധിക്കാതെയാണ് ഇവര്‍ സിനിമ പുറത്തിറക്കിയിരിക്കുന്നത്.
കലാശാല ബാബു, ഇന്ദ്രന്‍സ് , ഇടവേള ബാബു തുടങ്ങി ഹോംസിനിമകളിലും ആല്‍ബങ്ങളിലുമെല്ലാം മുഖം കാണിച്ചിട്ടുള്ള ഇതിലെ അഭിനേതാക്കളുടെ പ്രകടനങ്ങള്‍മാത്രമാണ് അല്പം ആശ്വാസകരമായിട്ടുള്ളതെന്നതുകൂടി രേഖപ്പെടുത്തട്ടെ.

മുഹമ്മദ് സദീം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X