സെയ്ഫായി കഥ പറഞ്ഞ സെയ്ഫ് — സദീം മുഹമ്മദിന്റെ റിവ്യൂ
മുഹമ്മദ് സദീം
സ്ത്രീ സുരക്ഷ എന്നുള്ളത് പ്രമേയമാക്കി അധികം മലയാള സിനിമകൾ മുഖ്യധാരാ ചലച്ചിത്ര മേഖലയിൽ പോലും വന്നിട്ടില്ല. ഇവിടെയാണ് പ്രദീപ് കാളിപുറത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സേഫ് കാഴ്ചക്കാരിൽ ഒരാകാംക്ഷയായി മാറുന്നത്. പെൺവാണിഭ, സെക്സ് മാഫിയയുടെ കെണിയിലകപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമെല്ലാം കൂടി വരുന്ന ഒരു വർത്തമാനകാലത്ത് ഇത്തരമൊരു പ്രമേയത്തെ ഏറെ താത്പര്യത്തോടെയാണ് നോക്കിക്കാണുന്നതെന്നതും ഈ ചലച്ചിത്രത്തിന്റെ പ്രാധാന്യം കൂട്ടുന്നുണ്ട്.

ഇരുപത്തൊന്ന് പെൺകുട്ടികളുടെ പരാതിയിൽ പെൺവാണിഭ കേസ് അന്വേഷിക്കുവാനെത്തുകയാണ് ഐപിഎസ് (അപർണ) വെറുമൊരു കേസന്വേഷണം എന്നതിനപ്പുറം ശ്രേയക്ക് തന്റെ കാണാതായ ചേച്ചിയെ കണ്ടുപിടിക്കൽ കൂടിയാണ് ഈ കേസന്വേഷണം. മഹാദേവൻ ട്രസ്റ്റും അതിന്റെ മുഖ്യ സാരഥിയായ എംഎൽഎ വാമദേവനും മകനുമെല്ലാം ഈ കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാകുന്നു.

ഇതിനിടക്ക് എംഎൽഎ മരണപ്പെടുന്നു. മണ്ഡലത്തിൽ ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മത്സരിക്കാൻ തീരുമാനിച്ചിരുന്ന എംഎൽഎയുടെ മകനെയും കാണാതാകുന്നു. ഇതന്വേഷിച്ച് ചെല്ലുന്ന ശേയ മനസ്സിലാക്കുന്നു വുമൺ എംപവർമെന്റ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന അഡ്വ അരുന്ധതിയുടെ പ്രവർത്തനങ്ങളിൽ' എന്തോ ദുരൂഹതയുണ്ടെന്ന്.
പ്രത്യേകിച്ച് സ്ത്രീ സുരക്ഷയ്ക്കായി അവർ തയ്യാറാക്കിയ സെയ്ഫ് - എന്ന ആപ്പിന്റെയും അതിന്റെ ഓഫീസായി പ്രവർത്തിക്കുന്ന സ്റ്റുഡിയോ അപ്പാർട്ട്മെന്റിന്റെയും അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരുടെയും പ്രവർത്തനങ്ങൾ മൊത്തത്തിൽ പോലീസ് നിരീക്ഷണത്തിലാകുന്നു. സിനിമയുടെ അവസാനത്തിൽ ഇതിന്റെയെല്ലാം പിന്നണിയിലുള്ളവരെല്ലാം പിടിയിലാകുകയും ശേയക്ക് തന്റെ സഹോദരിയെ തിരിച്ചു കിട്ടുകയും ചെയ്യുന്നു.

പ്രമേയത്തിലെ പുതുമ തന്നെയാണ് സെയ്ഫ് എന്ന ചലച്ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്ത്രീ സുരക്ഷ എന്നത് സമൂഹത്തിന്റെ മുന്നിൽ ഇന്നും വലിയൊരു വെല്ലുവിളിയായി നില്ക്കുന്നുവെന്നിടത്തു നിന്ന് പൊതുസമൂഹത്തിന്ന് കൂടി ഈ വിഷയത്തിൽ വരുംകാലത്ത് പ്രാവർത്തികമാക്കാവുന്ന ഒരു ആശയത്തെ സമർത്ഥമായി ഒരു സിനിമാറ്റിക്ക് ഫോർമാറ്റിൽ കൊണ്ടുവരുവാൻ സാധിച്ചിട്ടുണ്ട്. ഈ ഉദ്യമത്തിൽ തിരക്കഥാകൃത്ത് ഷാജി പല്ലാരിമംഗലത്തിനും സംവിധായകൻ പ്രദീപ്കാളിപുറത്തിനും അഭിനന്ദനങ്ങൾ നല്കിയേ തീരൂ. എന്നാൽ സിനിമാക്കഥപറച്ചിലിൽ വന്ന സമയദൈർഘ്യം പ്രേക്ഷകനെ ഇടയ്ക്കിടക്ക് വലക്കുന്നുവെന്നതാണ് സിനിമ പൂർണമായി കാഴ്ചക്കാരെ കീഴടക്കാത്തതിന് കാരണം.

രണ്ടര മണിക്കൂർ നീണ്ടുനില്ക്കണം സിനിമ എന്നത് ഒരു നിർബന്ധ ബുദ്ധിയുള്ള കാര്യമായി കാണാതിരിക്കുകയും കുറച്ച് കൂടി ക്രിസ്പായി സെയ്ഫിന്റെ കഥ പറയുകയും ചെയ്തിരുന്നുവെങ്കിൽ ഈ സിനിമ കൂടുതൽ ആശയസംവേദനപരമായി മാറുമായിരുന്നു. എങ്കിലും ആദ്യാന്തം ഒരു ക്രൈം ത്രില്ലറിന്റെ ഉദ്യേഗ ജനകത കാഴ്ചക്കാർക്ക് നല്കുവാൻ സാധിച്ചിട്ടുണ്ടെന്നുള്ളതിൽ ഈ സിനിമ വിജയിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല.
ഒരു മുഖ്യധാരാ തീയേറ്റർ ഓഡിയൻസിനെ പിടിച്ചു നിർത്തുവാനുള്ള ഘടകങ്ങളുണ്ട് ഈ സിനിമക്ക് എന്നതോടൊപ്പം നല്ലൊരു പുതുമയായ പ്രത്യേകിച്ച് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു സന്ദേശം നല്കുന്നുവെന്നത് തന്നെയാണ് ഈ വർഷത്തെ മലയാള സിനിമാ ചരിത്രത്തിൽ സെയ്ഫിനെ അടയാളപ്പെടുത്തുന്ന പ്രധാന കാര്യങ്ങളിലൊന്നും.

അനുശീയുടെ അരുന്ധതിയടക്കമുള്ള കഥാപാത്രങ്ങൾ അഭിനയ മികവിൽ ഏറെ അഭിനന്ദനങ്ങൾ നേടുന്നുണ്ട്. സംഗീത സംവിധാനവും നന്നായിട്ടുണ്ട്. സിനിമയുടെ തലവാചകമായി എഴുതി കാണിക്കുന്ന Change Begins Here എന്നതുപോലെ ഈ സിനിമയിലൂടെ അണിയറ പ്രവർത്തകർ നല്കുവാൻ ഉദ്ദേശിക്കുന്ന ആശയം ആരെങ്കിലും പ്രാവർത്തിക പഥത്തിൽ കൊണ്ടുവരികയാണെങ്കിലായിരിക്കും ഈ സിനിമ തീയേറ്ററിനു പുറത്തും പൂർണമായി വിജയിക്കുക.


Click it and Unblock the Notifications











