പേര് പോലെത്തന്നെ ഹരിശ്രീ അശോകന്റെ ഇന്റർനാഷണൽ "ലോക്കൽ" സ്റ്റോറി- ശൈലന്റെ റിവ്യൂ
ശൈലൻ
താൻ നടത്താൻ പോവുന്ന സൃഷ്ടിയെക്കുറിച്ച് ഒരു സംവിധായകന് ഉത്തമബോധ്യമുണ്ടാകുക എന്നത് ഒരു വലിയ കാര്യമാണ് . മൂന്നുപതിറ്റാണ്ടായി കോമഡിയനായും അതിൽ പാതിക്കാലം അഭിഭാജ്യഘടകമായും മലയാളസിനിമയിൽ നിറഞ്ഞ് നിന്ന ഹരിശ്രീ അശോകൻ ആദ്യമായി സംവിധായകന്റെ ക്യാപ്പ് അണിഞ്ഞെത്തുന്ന പടമാണ് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി.. പേര് സൂചിപ്പിക്കും പോലെ തന്നെ ഇത് ലോക്കലാണ്.. ഇന്റർനാഷണൽ ലോക്കൽ..

കട്ട ലോക്കൽ എന്ന ടാഗ് ലൈൻ വച്ച് വന്ന ലിജോ ജോസ് പെല്ലിശേരിയുടെ "അങ്കമാലി ഡയറീസി"ന്റെ സ്റ്റാൻഡേർഡ് പ്രതീക്ഷിച്ച് ആരും ചെല്ലണ്ട. ഹരിശ്രീ അശോകൻ തിളങ്ങി നിന്നിരുന്ന കാലത്ത് മലയാളസിനിമയിൽ കോമഡി ഡിപ്പാർട്ട്മെന്റിൽ പാർട്ണർ ആയിട്ടുന്ന സലിംകുമാർ സംവിധാനം ചെയ്ത "കറുത്ത ജൂതന്മാ"രുടെ ഹൈ സ്റ്റാൻഡേർഡും പ്രതീക്ഷിക്കണ്ട.. ഇത് പ്രത്യേകിച്ച് കയ്യൊപ്പോന്നുമില്ലാത്തൊരു ടിപ്പിക്കൽ ഹരിശ്രീ അശോകൻ കോമഡിസിനിമയാണ്.

ഒരുപക്ഷെ അദ്ദേഹം ലൈവായിരുന്ന കാലത്തെ പോലെ സാന്ദർഭിക (situational) കോമഡിയും അത് കൈകാര്യം ചെയ്യുന്ന കുഞ്ഞ് കുഞ്ഞ് കഥാപാത്രങ്ങളും തിങ്ങി നിറഞ്ഞ ഒരു സാധാരണ സിനിമ. മറ്റ് പണിയൊന്നുമില്ലെങ്കിൽ അലസാമൂഡിൽ സീറ്റിൽ ചാഞ്ഞ് കിടന്ന് ആസ്വദിക്കാം. ഇടയ്ക്ക് വാട്ട്സ്ആപ്പ് നോക്കാം എഫ്ബി നോക്കാം.. അങ്ങനെയങ്ങനെ..

പ്രത്യേകിച്ച് കേന്ദ്ര കഥാപാത്രങ്ങൾ ഒന്നുമില്ലാത്ത സിനിമയിൽ നായകൻ രാഹുൽ മാധവ് ആണെന്ന് പറയാം. ക്യാരക്റ്ററിന്റെ പേരും രാഹുൽ തന്നെ... മുൻപ് കുട്ടനാടൻ മാർപ്പാപ്പയിലും കിനാവള്ളിയിലുമൊക്കെ കണ്ട സുരഭി സന്തോഷ് ആണ് ലെച്ചു എന്ന നായിക. രണ്ട് പേരും ചേർന്നുള്ള "ആത്മാവിൽ പെയ്യും ആദ്യാനുരാഗം" എന്ന ഡ്യുയറ്റ് ഹരിശ്രീ അശോകൻ വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. കണ്ടിരിക്കാൻ നല്ല സുഖം തോന്നി.

ടൈറ്റിലിൽ ഉള്ള ഇന്റർനാഷണൽ എന്ന പോർഷൻ അന്വർത്ഥമാക്കാനായി മലേഷ്യയിൽ ആണ് സിനിമ തുടങ്ങുന്നു. അവിടെ കഴിയുന്ന മാധവൻ നായർ എന്ന നന്ദു ചില ബിസിനസ്സ് പ്രശ്നങ്ങൾ കാരണം അവിടത്തെ സ്വത്ത് എല്ലാം വിറ്റ് ഡയമണ്ട്സ് ആക്കി നാട്ടിലേക്ക് പൊരുന്നതാണ് തുടക്കം. മൂന്നുമാക്കാളും ഭാര്യയും അടങ്ങുന്നതാണ് മാധവന്റെ കുടുംബം . പുള്ളി മലേഷ്യയിൽ ആയിരുന്നപ്പോൾ വീടും പറമ്പും നോക്കി നടത്തിയിരുന്നത് അയ്യപ്പൻ നായർ എന്ന അളിയൻ ആണ്. ഹരിശ്രീ അശോകൻ തന്നെയാണ് ആ നായർ.

നാട്ടിലെത്തിയ മാധവന് തേങ്ങ തലയിൽ വീണ് ഓർമ്മ പോവുകയും പിന്നെ പതിറ്റാണ്ടുകൾ കഴിയുന്നതിനിടെ ഇടക്കിടെ ഓർമ്മ വരികയും പോവുകയും ചെയ്യുന്നത് കഥയുടെ ഓട് സ്ട്രീം ആണ്. അതിനപ്പുറം രഞ്ജിത്ത്, സനീഷ്, എബിൻ എന്നിവർ ചേർന്നെഴുതിയ സ്‌ക്രിപ്റ്റിലെ സംഭവബാഹുല്യം വിവരിക്കാൻ ഞാൻ അശക്തനാണ്. അതിനിടയിൽ മക്കൾ വളർന്നു വലുതായി ടിനി ടോം, മനോജ് കെ ജയൻ എന്നിവരൊക്കെ ആയി മാറുകയും പുതപ്പിൽ കുടുംബം വൻ സംഭവമായി മാറുകയും ചെയ്യുന്നുണ്ട്..

എന്നാൽ ഇവരിലൊന്നുമല്ല ഫോക്കസ്. ധർമജൻ, ബിജുക്കുട്ടൻ, ദീപക് തുടങ്ങിയ സൈദ് റോളുകാർക്കാണ് താരതമ്യേന കൂടുതൽ സ്ക്രീൻ സ്പേസ്. സലിം കുമാർ, കലാഭവൻ ഷാജോൺ, ഇന്നസെന്റ്, കുളപ്പുള്ളി ലീല മുതൽ കേടാമംഗലം വിനോദ്, ഏലൂർ ജോർജ് വരെയുള്ളവർ കുഞ്ഞു കുഞ്ഞ് റോളുകളിൽ വിന്യാസിച്ചിട്ടുണ്ടെങ്കിലും തിയേറ്ററിൽ ചിരി വിതയ്ക്കുന്നത് ബൈജുവും പ്രഖ്യാപിത കോമഡിയൻ അല്ലാത്ത സുരേഷ് കൃഷ്ണയുമാണ്..

അങ്ങനെയങ്ങനെ പലത്തുള്ളി പെരുവെള്ളമെന്ന മട്ടിൽ ചെറിയ കോമഡിയൊക്കെ പഴയ "ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം" "ദേ മാവേലി കൊമ്പത്ത്" മട്ടിൽ ചുമ്മാ ചിരിക്കാവുന്ന(ഇളിക്കാവുന്ന) ഒരു ഐറ്റം എന്ന് ഹരിശ്രീ അശോകന്റെ ആദ്യ സംവിധാനസംരംഭത്തെ മൊത്തത്തിൽ വിശേഷിപ്പിക്കാം.. ഇന്റർനാഷണൽ ലോക്കൽ എന്ന് ടൈറ്റിലിൽ തന്നെ മുൻ_കൂർ ജാമ്യം എടുത്തതിനാൽ പരാതി പറയാൻ ആർക്ക് എന്തവകാശം..
ചുരുക്കം: ഇത് പ്രത്യേകിച്ച് കയ്യൊപ്പോന്നുമില്ലാത്തൊരു ടിപ്പിക്കൽ ഹരിശ്രീ അശോകൻ കോമഡിസിനിമയാണ്.


Click it and Unblock the Notifications











