സ്വാതന്ത്ര്യസമരമല്ല, ചിരഞ്ജീവി ഷോയാണ് സെയ്‌റാ നരസിംഹ റെഡ്ഢി... ശൈലന്റെ റിവ്യു
ശൈലൻ
മെഗാസ്റ്റാർ എന്ന വിശേഷണത്തിന്റെ മൂല്യം കാത്തുസൂക്ഷിക്കുന്ന ആളാണ് ചിരഞ്ജീവി. ഒരു കാലത്ത് ഇൻഡ്യയിൽ ഏറ്റവും പ്രതിഫലം വാങ്ങിയിരുന്ന അദ്ദേഹം തന്റെ പ്രായം അന്പതുകളെ സമീപിച്ചപ്പോൾ തന്നെ അഭിനയിക്കുന്ന സിനിമകളുടെ എണ്ണം പാടെ ചുരുക്കി. 2007ൽ തന്റെ അൻപത്തിരണ്ടാം വയസിൽ ശങ്കർദാദ സിന്ദാബാദ് എന്ന സിനിമയോട് കൂടി അത് പത്ത് വർഷത്തേക്ക് പാടെ നിർത്തുകയും ചെയ്തു. പിന്നെ, നീണ്ട പതുവർഷങ്ങൾ കഴിഞ്ഞാണ് 2017ൽ ഒരു ചിരഞ്ജീവി സിനിമ റിലീസാവുന്നത്. കൈതി നമ്പർ 150 . തമിഴിൽ വിജയ് ഗംഭീരമാക്കിയ കത്തിയുടെ റീമേക്ക് ആയിരുന്നു ഈ സിനിമ എന്നതിനാൽ ആരാധകരെ സംബന്ധിച്ച് അതിൽ ഒരു സസ്പെന്സും സർപ്രൈസും ഉണ്ടായിരുന്നില്ല. വീണ്ടും 2 വർഷം കഴിഞ്ഞു ഇന്ന് ദി കംപ്ലീറ്റ് ചിരഞ്ജീവി ഷോ എന്ന് പറയാവുന്ന ഒരു സിനിമ പ്രദര്‍ശനത്തിനെത്തി,സൈറാ നരസിംഹറെഡ്ഢി.

അനൗണ്സ് ചെയ്ത ദിനം മുതലേ ആകാംക്ഷയും കൗതുകവുമുണർത്തിയ സിനിമ ആയിരുന്നു സെയ്‌റാ നരസിംഹ റെഡ്ഢി. ചരിത്രത്തിൽ ജീവിച്ചിരുന്ന ഒരാളെ കുറിച്ചുള്ള ബയോപിക് എന്ന നിലയിലും സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഒരു അധ്യായം എന്ന നിലയിലും ആയിരുന്നു ആദ്യത്തെ വാർത്താ പ്രാധാന്യം. ചിത്രീകരണം പുരോഗമിക്കവേ ഈ പീരിയോഡിക് ഡ്രാമ കൂടുതൽ വാർത്തകളിൽ നിറഞ്ഞത് ചിരഞ്ജീവി സിനിമ എന്നതിനേക്കാൾ ഉപരി ഒപ്പമഭിനയിക്കുന്ന വൻ താരനിരയുടെ സാന്നിദ്ധ്യം കൊണ്ട് കൂടി ആയിരുന്നു. ടീസറും ട്രെയിലറും ഇറങ്ങിയതോടെ ഇന്ത്യ മുഴുവൻ അതിന്റെ ഹൈപ്പ് ഉയരുകയും ചെയ്തു.

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും പത്തുകൊല്ലം മുൻപേ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അതിക്രമങ്ങളോട് എതിരിട്ട ഒരു രായലസീമാവീരന്റെ വീരഗാഥ ആണ് സിനിമ പറയുന്നത്. ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും മാത്രം പരിചിതമായിരുന്ന ആ ചരിത്ര പുരുഷനെ ചിരഞ്ജീവിയും സംവിധായകൻ സുരേന്ദർ റെഡ്ഡിയും കൂടി ലോകത്തിനു മുന്നിൽ വെളിവാക്കുന്നു. നമ്മുടെ പഴശ്ശിരാജയേയും കുഞ്ഞാലിമരക്കാരെയും പോലെ ഒരു ഐറ്റം.

കുഞ്ഞാലിമരക്കാരെ ഞാൻ തനിക്ക് ഇഷ്ടമുള്ള വിധത്തിൽ മോഡിഫൈ ചെയ്തിട്ടുണ്ട് എന്ന് പ്രിയദർശൻ പറഞ്ഞ പോലെ തന്നെയാണ് ഈ സിനിമയുടെ കാര്യവും. ഭരതചരിത്രവും സ്വാതന്ത്ര്യ സമരവും കാണാൻ ഉള്ള താത്പര്യവുമായെത്തുന്ന ചരിത്രാന്വേഷികൾക്ക് പാടെ നിരാശപ്പെടേണ്ടി വരും. എന്നാൽ ഒരു മെഗാസ്റ്റാർ ചിരഞ്ജീവിഷോ കാണാൻ വരുന്ന ആരാധകരെ സംബന്ധിച്ച് മഹോത്സവം തന്നെയാണ് ഈ സിനിമ. മുത്തശ്ശിക്കഥയും അമർചിത്രകഥകളും വായിച്ചുവളർന്ന ഓർമ്മയെ മനസിൽ സൂക്ഷിക്കുന്നവർക്ക് ആ മൂഡിലും സിനിമയെ ആസ്വദിക്കാം.

രായലസീമയിലെ പാലകർ എന്നറിയപ്പെടുന്ന അറുപത്തി ഒന്നു സാമന്തരാജാക്കന്മാരിൽ ഒരാളായിരുന്നു ഉയ്യലവാഡ നരസിംഹറെഡ്ഢി. പത്താം വയസ് മുതലേ അദ്ദേഹം ബ്രിട്ടീഷ് രാജിന്റെ അനീതികൾക്കെതിരെ ബോധവാനാകുന്നു. ഗുരു ഗോസായി വെങ്കണ്ണയുടെ ശിഷ്യത്വം സ്വീകരിച്ച് അവരെ എതിരിടാൻ പ്രാപ്തനാകുന്നു. ജനങ്ങളെ സംഘടിപ്പിച്ച് പോരാട്ടം നടത്തുന്നു. ബ്രിട്ടീഷുകാർ അനാവശ്യമായി പിരിച്ചെടുത്തിരുന്ന കൊള്ള നികുതികൾ കൊണ്ട് ബുദ്ധിമുട്ടിയ ജനങ്ങൾക്ക് അങ്ങനെ ഒരു നേതാവിനെ ആവശ്യമായിരുന്നു. പതിവ് പോലെ , മറ്റ് സാമന്തരാജാക്കന്മാരിൽ നിന്നുള്ള പാര ആയിരുന്നു റെഡ്ഢി നേരിട്ടിരുന്ന പ്രധാന പ്രതിസന്ധി. ഇത്രയേ ഉള്ളൂ ഉള്ളടക്കം.

ന്യായമായ കാരണങ്ങൾ കൊണ്ട് സ്വതന്ത്ര സമര സേനാനിയേ അല്ലെന്ന് ചരിത്രകാരന്മാർ വിലയിരുത്തിയിട്ടുള്ള ഉയ്യലവാഡ നരസിംഹറെഡ്ഢിയെ കുറിച്ചുള്ള സിനിമ ചരിത്രത്തോടും കാലഘട്ടത്തോടും നീതി പുലർത്തിയോ എന്ന് അന്വേഷിക്കുന്നത് വിഡ്ഢിത്തം ആയിരിക്കും. ഒരു സിനിമ എന്ന നിലയിൽ നോക്കുമ്പോഴും സിനിമയെ ഒരു മഹാസൃഷ്ടി എന്നൊന്നും പറയാനാവില്ല. ദുർബലമാണ് തിരക്കഥ. പക്ഷെ ഒരു ചിരഞ്ജീവി സിനിമ എന്ന നിലയിൽ നോക്കുമ്പോൾ ആരാധകർക്ക് നേരത്തെ പറഞ്ഞ പോലെ തന്നെ അര്മാദിക്കാനും ആഹ്ലാദിക്കാനുമുള്ള സ്കോപ്പ് സിനിമയിൽ ഉണ്ട്. ചിരഞ്ജീവിയുടെ സ്‌ക്രീൻ പ്രസന്സും കരിസ്മയും ഹീറോയിസവും സിനിമയെ 170 മിനിറ്റ് എന്ന വലിയ ദൈർഘ്യത്തിനിടയിലും ദൃശ്യയോഗ്യമായി നിലനിർത്തുന്നു.

ലാലേട്ടന്റെ വോയ്‌സ് ഓവറോട് കൂടി ആണ് മലയാളം വേർഷൻ ആരംഭിക്കുന്നത്. അവസാനിക്കുന്നതും. റാണി ലക്ഷ്മി ഭായ് കാമിയോ റോളിൽ വരുന്ന അനുഷ്‌കയുടെ തള്ളലോടെ ആണ് റെഡ്ഢിയുടെ അവതാരം സംഭവിക്കുന്നത്. ഗോസായി വെങ്കണ്ണ ആയി അമിതാഭ് ബച്ചൻ ആണ്. നയൻതാരയും തമന്നയും ലക്ഷ്മി, സിദ്ധമ്മ എന്നീ നായികാറോളുകളിൽ ഉണ്ട്. ആദ്യത്തെ മുക്കാൽ മണിക്കൂർ കണ്ടപ്പോൾ , റെഡ്ഢി നടത്തുന്നത് നായകന്മാർക്കിടയിൽനിന്നും ഉള്ള സ്വാതന്ത്ര്യ സമരമാവുമോ എന്ന് തന്നെ കരുതിപ്പോവും. പക്ഷെ, അവിടുന്നങ്ങോട്ട് പടം ചടപഡേന്ന് വിഷയത്തിലേക്ക് ലാൻഡ് ചെയ്യും. നായികമാർ രണ്ടുപേരും കൊണ്ടുപിടിച്ചു സാഹചര്യമൊരുക്കിയിട്ടും ഡ്യുയറ്റ് ഗാനരംഗങ്ങൾക്ക് റെഡ്ഢിയും സംവിധായകനും വഴിപ്പെടുന്നില്ല എന്നത് പടത്തിന്റെ ഒരു പ്രത്യേകത ആണ്. അമിത് തൃവേദി ആണ് പാട്ടുകൾ കമ്പോസ് ചെയ്തിരിക്കുന്നത്. ഒട്ടും പോര. ജൂലിയസ് പാക്കിയത്തിന്റെ ബീജിഎം പടത്തിന് ഉയിരാണ്.

കിച്ച സുദീപിന് റെഡ്ഢിയുടെ അയൽരാജാവായ അവുക്കു രാജുവിന്റെ വേഷമാണ്. കാര്യമായി ഡെവലപ്പ് ചെയ്തിട്ടില്ല. സുദീപിന്റെ ആരാധകർ നിരാശരാവും. വിജയ് സേതുപതിയുടെ റോളും ചെറുതാണ്. താരനിര പിന്നെയും നെടുനീളത്തിൽ ഉണ്ട്. എല്ലാവർക്കും അവരുടേതായ പ്രാധാന്യവുമുണ്ട്. പീരിയോഡിക്ക് സിനിമകൾ നേരിടുന്ന പ്രധാന വെല്ലുവിളി രാജമൗലിയുടെ ബാഹുബലിയോടുള്ള താരതമ്യം ആണ്. സുരേന്ദർ റെഡ്ഢിയും രാജമൗലിയോടുള്ള മത്സരത്തിൽ നിഷ്പ്രഭനായി പോവുന്നു എന്നതാണ് സിനിമയുടെ പ്രധാന പോരായ്മ. വി എഫ് എക്‌സ് , കലാ സംവിധാനം, ഛായാഗ്രഹണം തുടങ്ങി ഒരു മേഖലയും എടുത്ത് പറയാനില്ല.
ചരിത്രമൊന്നുമായിട്ടല്ല മെഗാസ്റ്റാർ ചിരഞ്ജീവി ഷോ ആയി അടയാളപെടുത്താം സെയ്‌റാ നരസിംഹറെഡ്ഢിയെ.


Click it and Unblock the Notifications











