വേറിട്ടതാക്കാമായിരുന്ന ഗ്രെയിറ്റ് ഇന്ത്യന്‍ റോഡ് മൂവി, സദീം മുഹമ്മദിന്റെ റിവ്യൂ
സദീം മുഹമ്മദ്
പതിനേഴ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ പതിനയ്യായിരം കിലോമീറ്ററുകള്‍ സഞ്ചരിച്ച് നിര്‍മിക്കപ്പെട്ട റോഡ് മൂവി. എന്ന പരസ്യവാചകമാണ് ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവിയില്‍ മലയാള പ്രേക്ഷകരില്‍ ഏറ്റവും ആദ്യം ആകാംക്ഷയുണ്ടാക്കുന്ന ഘടകങ്ങളിലൊന്ന്. പൊതുവെ നല്ല റോഡ് മൂവികള്‍ കുറവായ മലയാളത്തില്‍ അനേകം വിദേശ ഫെസ്റ്റിവലുകളിലടക്കം ഇതിനിടക്ക് പ്രദര്‍ശിപ്പിക്കപ്പെട്ട ചലച്ചിത്രമെന്ന നിലക്ക് ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവിയെ നല്ല സിനിമാകാഴ്ചക്കാര്‍ ഏറെ ആകാംക്ഷയോടെ കണ്ടിരുന്ന ഒരു ചലച്ചിത്രമായിരുന്നു.
ജ•ാനാ അന്ധനായിരുന്ന ഒന്‍പതുവയസ്സുകാരനായി ബാല(മാസ്റ്റര്‍ ആശ്രായ്)ക്ക് കോര്‍ണിയാ ട്രാന്‍സ്പ്ലാന്റേഷനിലൂടെ കാഴചശക്തി തിരിച്ചുകിട്ടുകയാണ്. ജനിച്ചതിനുശേഷം ആദ്യമായി കണ്ണുതുറന്നുപുറംലോകത്തെ കാണുന്ന ബാലയെ എല്ലാകാണിക്കുവാനായി അച്ഛന്‍ ശിവ(വിജയ് ആനന്ദ്) അവനുമായി ഇന്ത്യയുടെ വടക്കേ അറ്റം വരെ നീളുന്ന വിവിധ സംസ്ഥാനങ്ങളിലേക്ക് ഒരു യാത്ര നടത്തുന്നു. ബാല കേട്ടറിഞ്ഞതിനപ്പുറമാണ് യഥാര്‍ത്ഥ ലോകമെന്നു അവനെ പഠിപ്പിച്ചുകൊടുക്കണമെന്ന ഡോക്ടറുടെ നിര്‍ദേശത്തിലാണ് ഇത്തരമൊരു യാത്ര. അങ്ങനെ കന്യാകുമാരി മുതല്‍ മനാലിവരെ അവരുടെ യാത്ര നീളുകയാണ്. ഈ യാത്രക്കിടയിലെ സംഭവങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

പതിനേഴോളം സംസ്ഥാനങ്ങളിലെ പ്രമുഖങ്ങളായ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ ഒരു കാര്യമായ ഓട്ടപ്രദക്ഷിണം നടത്തുന്നുണ്ട് ഈ സിനിമ എന്നുള്ളതില്‍ സംശയമില്ല. എന്നാല്‍ ഒരു റോഡ് മൂവി എന്നുള്ള നിലക്ക് എത്രത്തോളം ഈ ചലച്ചിത്രം വളരുകയും പ്രേക്ഷകന്റെ മനസ്സിലേക്ക് സിനിമ പറയുവാനുദ്ദേശിച്ച കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കുവാന്‍ സാധിച്ചുവോ എന്ന് ചോദിക്കുമ്പോള്‍ ഇല്ല എന്ന ഉത്തരമേ പറയുവാന്‍ പറ്റുകയുള്ളൂ. കാരണം കേരളത്തില്‍ നിന്ന് വരുന്ന ഒരച്ഛനും മകനും ഇന്ത്യയിലെ വിവിധങ്ങളായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നു. അവിടത്തെ കാഴ്ചകള്‍ കാണുന്നുവെന്നതിനപ്പുറം ഒരു ചലനമുണ്ടാക്കി കാഴ്ചക്കാരന്റെ മനസ്സിലേക്കിറങ്ങിചെല്ലുവാന്‍ ഈ സിനിമക്ക് സാധിച്ചിട്ടില്ല.

യാത്ര കഴിഞ്ഞുവന്ന ബാല താന്‍ മുന്‍പു പഠിച്ചിരുന്ന അന്ധ വിദ്യാലയത്തിലെ അഞ്ചാംക്ലാസില്‍ വന്നിരുന്ന് ഒരു സഹപാഠി ബാലക്ക് എല്ലാ കാണുവാന്‍ പറ്റുമല്ലേ എന്നു ചോദിക്കുമ്പോള്‍ ഇല്ല, കണ്ണടക്കുമ്പോഴാണ് എനിക്ക് എല്ലാ കാണുവാന്‍ പറ്റുന്നതെന്ന് പറയുന്നുണ്ട്. ഇങ്ങനെ കണ്ണുണ്ടായിട്ടും യാഥാര്‍ത്ഥ ജീവിതത്തെ കാണാതെപോകുന്ന മനുഷ്യരെക്കുറിച്ചായിരിക്കാം ഒരു യാത്രാമുവീയുടെ പശ്ചാത്തലത്തില്‍ വിവിധ ഭാഷക്കാരും നാട്ടുകാരുമായ ആളുകളെ കാണിച്ചുകൊണ്ട് സംവിധായകനടക്കമുള്ളവര്‍ പറയുവാന്‍ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് സിനിമാറ്റിക്കായി അവതരിപ്പിക്കുവാന്‍ സാധിക്കാതെ പോയ റോഡ് മൂവികളിലൊന്നായിട്ടായിരിക്കും ഗ്രെയിറ്റ് ഇന്ത്യന്‍ റോഡ് മൂവി എന്ന ചലച്ചിത്രത്തെ വരുംകാല മലയാള സിനിമാ ലോകം വിലയിരുത്തുക.

സിനിമയുടെ അദ്യസീനുകളിലൊന്നായ ബാല ആദ്യമായി പുറംലോകത്തെ കാണുന്ന ഇരുട്ടുനിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് കണ്ണുതുറന്നു നോക്കുന്നതുപോലുള്ള സീനുകള്‍ ഗൗരവമായ ഒരു സിനിമാകാഴ്ചയിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുമെങ്കിലും അത്തരമൊരു ആകാംക്ഷ പിന്നീട് വന്ന സീനുകളിലൂടെ നിലനിര്‍ത്തുവാന്‍ സാധിച്ചിട്ടില്ല. നല്ല പ്രമേയമാണ് ഉദ്ദേശിച്ചതെങ്കിലും അത് തിരക്കഥയിലെത്തിയപ്പോള്‍ വേണ്ടത്ര സിനിമാറ്റിക്കായി പറഞ്ഞു പ്രതിഫലിപ്പിക്കാന്‍ സാധിക്കാതെ പോകുകയായിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ വിനോദകേന്ദ്രങ്ങളെ കാണിക്കുന്നതിനപ്പുറം അവിടത്തെ ജനങ്ങളിലേക്ക്, ജനങ്ങളുടെ യാഥാര്‍ത്ഥ്യത്തിലേക്കായിരുന്നു ഈ സിനിമയുടെ ക്യാമറ കണ്ണുകള്‍ ചലിപ്പിച്ചിരുന്നതെങ്കില്‍ ഈ ചലച്ചിത്രത്തിന്റെ റെയിഞ്ച് ഏറെ മാറിപ്പോകുമായിരുന്നു. റോഡ് മൂവി എന്ന മാനദണ്ഡത്തിന് കഥ പറയണമെന്നൊന്നില്ലെങ്കിലും പ്രത്യേകിച്ച് അന്ധനായ ബാലനിലൂടെ മാറിയ നമ്മുടെ സംസ്ഥാനങ്ങളുടെ ജനതയുടെ ഉള്ളിലേക്കിറങ്ങിചെല്ലുന്ന സീനുകളിലൂടെയായിരുന്നു ഈ ചലച്ചിത്രം മുന്നോട്ടുപോകേണ്ടിയിരുന്നത്.

ഈ സിനിമയിലെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കപ്പെടുന്ന ഒരു പ്രധാനഘടകം സംഗീത സംവിധാനമായിരുന്നു. ശ്രീവത്സന്‍ മേനോന്‍ എന്ന സംഗീതസംവിധായകനും അദ്ദേഹത്തിന്റെ സംഗീതത്തിനനുസരിച്ച് കണ്ണില്‍ മിന്നും വെട്ടം വീണേ, മണ്ണില്‍ മണ്ണും വിണ്ണും കണ്ടേ എന്ന വരികളെഴുതിയ റഫീഖ് അഹമ്മദിനും ഏറെ കൈയടികള്‍ നല്‌കേണ്ടതാണ്. പശ്ചാത്തല സംഗീതത്തിന്റെ മാനോഹാരിതയും വിവിധ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഭംഗി ചോര്‍ന്നുപോകാതെ ഒപ്പിയെടുത്ത ക്യാമാറാമാനും കാര്യമായി അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
എന്തായാലും സോഹന്‍ ലാലിനെപ്പോലെ കഴിവുതെളിയിച്ച ഒരു റലുവേ ഉള്ള സംവിധായകനില്‍ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലേക്ക് ഉയരാതെപോയി ദി ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവി എന്ന ചലച്ചിത്രം.


Click it and Unblock the Notifications











