പാഴായിപ്പോകുന്ന ടൈഗറിന്റെ ഹാർഡ് വർക്ക്, ബാഗി 3; വെടിക്കെട്ട് ദുരന്തം — ശൈലന്റെ റിവ്യൂ
ശൈലൻ
'വൺ മാൻ എഗൈൻസ്റ്റ് എ ഹോൾ നേഷൻ' എന്ന ക്യാപ്‌ഷനുമായിട്ടായിരുന്നു ബാഗി 3 -യുടെ കിടിലൻ ട്രെയിലർ വന്നിരുന്നത്. തിയേറ്ററിൽ വച്ച് അത് പലവട്ടം കണ്ടപ്പോഴും ഇത്തരം സിനിമകളുടെ ഒരു ആരാധകനായ എനിക്ക് ശരിക്കും രോമാഞ്ചംതന്നെ വന്നു. ഇന്ത്യൻ സിനിമ ഇതുവരെകാണാത്ത തരം ഇടിവെട്ട് മൊതലാണ് വരാൻ പോവുന്നത് എന്നൊരു തോന്നലുണ്ടാവുകയും ചെയ്തു. ആ ഒരു എക്സൈറ്റ്മെന്റോടു കൂടിയാണ് ആദ്യദിനം ബാഗി 3 കാണാൻ കയറിയത്.

പക്ഷെ എന്ത് പറയാൻ. തീർത്തും നിരാശിതനാക്കിക്കളഞ്ഞു പടം. ഒരു മനുഷ്യൻ ഒരു മുഴു രാജ്യത്തിനെതിരെ എന്നൊക്കെ പറയുമ്പോൾ സംഗതി ഓവറാവുമെന്ന് അറിയാം. ടൈഗറിന്റെ ഏതൊരു പടം കാണാൻ പോവുന്നതും കൊഞ്ചം അല്ല റൊമ്പ ജാസ്തി ആയ ഓവർ ഐറ്റങ്ങൾ കാണാൻ വേണ്ടിയാണ്. ഇതതൊന്നുമല്ല പ്രശ്നം. ഒരു നാലു വയസ് എൽകെജിക്കാരൻ ഉണ്ടാക്കുന്ന ഒരു കഥ പോലും ഇല്ലാതെയാണ് അഹമ്മദ് ഖാൻ എന്ന സംവിധായകൻ സിറിയ തേടി പോയത്.

അപ്പോൾ നിങ്ങൾ ചോദിക്കും കഥയും ലോജിക്കും കാണാനാണോ ടൈഗറിന്റെ പടവും ബാഗി സീരീസും കാണാൻ പോവുന്നതെന്ന്. അല്ല. തീർച്ചയായും അല്ല. പക്ഷെ ഏത് കഥയില്ലായ്മയെയും കണക്റ്റ് ചെയ്യാൻ സ്ക്രിപ്റ്റ് എന്നൊരു സംഗതി വേണമല്ലോ. വെറുതെ കോടികൾ ഇട്ടു കത്തിച്ച് കളയുമ്പോൾ മരുന്നിന് ഒരു ലിങ്ക് പ്രേക്ഷകന്റെ മനസ്സിലേക്കും കൂടി.

ഒന്നുമില്ല. പാവം ടൈഗർ ഷെറോഫ് മരിച്ച് പണിയെടുക്കുകയാണ് പടം മുഴുവൻ. ഒരു മനുഷ്യൻ ചെയ്യുന്ന അധ്വാനത്തിനൊക്കെ ഒരു പരിധിയില്ലേ. അതിനുമപ്പുറം ഒരു ഭാരതരത്നവും രണ്ടോ മൂന്നോ പരമവീരചക്രവും ഒന്നിച്ചു എടുത്തുകൊടുക്കാൻ തോന്നിപ്പോവും. പക്ഷെ എന്തുകാര്യം, സംവിധായകന് കൂടി ആ ഒരു ബോധം വേണ്ടേ?

2012 -ൽ ഇറങ്ങിയ ആർ മാധവൻ – ആര്യ ടീമിന്റെ ലിങ്കുസ്വാമിസിനിമയായ വേട്ടൈ അവലംബമാക്കിയാണ് ഖാൻ ബാഗി 3 ഒരുക്കിയിരിക്കുന്നത്. ഭേദപ്പെട്ട ഒരു സ്റ്റോറിലൈൻ ഉണ്ടായിരുന്ന വേട്ടൈയിന്മേൽ നിർമാതാവ് സാജിദ് നദിയാദ്‌വാലയും നാല് തിരക്കഥാകൃത്തുക്കളും ചേർന്ന് സിറിയയും അബുജലാൽ ജാസയെയും ജെയ്ഷ് ഇ ലഷ്‌കറിനെയും എല്ലാം കൂടി കൂട്ടിക്കുഴച്ചു ചളമാക്കുമ്പോൾ ആളുകൂടിയാൽ പന്നി ചാവൂല്ല എന്ന് വീണ്ടും വ്യക്തമാവുന്നു.

ജാക്കി ഷെറോഫ് കൂടി അഭിനയിക്കുന്നു എന്നത് പടത്തിന്റെ പ്രത്യേകതയായി വേണമെങ്കിൽ പറയാം; അതും ടൈഗറിന്റെ അച്ഛനായിട്ടുതന്നെ. ആഗ്രയിൽ പോലീസ്കാരനായ ചരൺ ചതുർവേദി മരിക്കുമ്പോൾ ഇളയവനും ടൈഗറുമായ മകൻ റോണിയോട് പറയുന്നു, ഇച്ചിരി പേടിയുടെയും ഭയത്തിന്റെയും അസ്ക്യതയുള്ള ചേട്ടൻ വിക്രത്തിനെ നന്നായി നോക്കി കൊള്ളണമെന്ന്. വിക്രം ചരൺ ചതുർവേദി ഭാവിയിൽ ആഗ്രയിൽ ഇൻസ്പെക്ടറാവുന്നതും റോണി ഷാഡോ വർക്ക് ചെയ്യുന്നതുമാണ് വേട്ടൈയിൽ നിന്നും എടുത്തിട്ടുള്ള മാനംമര്യാദക്കുള്ള ഉള്ളടക്കം.

എന്നാൽ ആഗ്രയിലെ ലോക്കൽ ഗുണ്ടക്ക് സിറിയയിലെ ലാദനും ബാഗ്ദാദിയുമായ അബുജലാലുമായി കണക്ഷൻ കൊടുത്തു സെക്കന്റ് ഹാഫിനെ സിറിയയിലേക്ക് ഷിഫ്റ്റ് ചെയ്ത് പൊളിച്ചടുക്കുകയാണ് ടൈഗർ മൂന്ന്. യമണ്ടൻ ഹെലികോപ്റ്ററുകൾ, എട്ട് ടാങ്കുകൾ, പത്തുകണക്കിന് മറ്റ് യുദ്ധവാഹനങ്ങൾ, നൂറുകണക്കിന് തീവ്രവാദികൾ — ഇവരെയെല്ലാം ഒറ്റയ്ക്ക് നേരിട്ട് കിലോമീറ്റർ കണക്കിന് പണിഞ്ഞിട്ട സിറിയൻ സെറ്റ് ഒറ്റയ്ക്ക് പൊളിച്ചടുക്കുകയാണ്, ഒരു കഥയും കവായിതയുമില്ലാതെ. സങ്കടം തോന്നിപ്പോവും. സഹതാപവും.

ബിൻ ലാദൻ ചേട്ടനും അബൂബക്കർ ബാഗ്ദാദിയുമൊക്കെ കാലയവനികക്കുള്ളിൽ മറഞ്ഞത് ഏതായാലും അഹമ്മദ്ഖാന്റെയും നദിയാദ് വാലയുടെയും ഭാഗ്യം. അല്ലെങ്കിൽ വന്ന് കീച്ചിക്കളഞ്ഞേനെ. അത്രയ്ക്ക് വിഡ്ഢികളും മരപ്പാഴുകളും ആയിട്ടാണ് അന്താരാഷ്ട്ര ഭീകരന്മാരെ ഒക്കെ ചിത്രീകരിച്ചിരിക്കുന്നത്. ഹോട്ടൽ കാലിഫോർണിയയിൽ അനൂപ് മേനോൻ എഴുതിയതാണ് റെഫറൻസ് എന്ന് തോന്നുന്നു.

റിതേഷ് ദേശ്മുഖാണ് വിക്രം. ശ്രദ്ധ കപൂർ നായികയും. കാര്യമൊന്നുമില്ല. ദിഷാ പട്ടാണിയുടെ ഗംഭീരനൊരു ഐറ്റം നമ്പർ ഡാൻസുണ്ട്. പക്ഷെ ഒപ്പം കേൾക്കുന്ന പാട്ട് മരണവീട്ടിൽ വെക്കാൻ പറ്റിയ ടെമ്പോയിലാണ്. അഞ്ചോ ആറോ മ്യൂസിക് ഡയറക്ടേഴ്‌സിന്റെ പേര് ക്രെഡിറ്റ്സിൽ കണ്ടു. എല്ലാവരും കൂടി ഉണ്ടാക്കിയതാവണം.

ബാഗി ഒന്നും രണ്ടും ആസ്വദിച്ചവർക്ക് മൂന്നിൽ ടൈഗറിന്റെ അസാമാന്യ ആക്ഷൻ പെർഫോമൻസും ബോഡിഷോയും മാത്രം കണ്ട് തിരികെ പോരാം. ക്ളൈമാക്സ് ഒക്കെ അതുവരെയുള്ള ഇത്തിരി ജീവനെയും കൊല്ലുന്ന കൊടും കൊലക്കത്തി. തിയേറ്ററിൽ ഭൂരിഭാഗവും ഉണ്ടായിരുന്ന നോർത്തിന്ത്യൻ തൊഴിലാളികൾ പോലും തലയിൽ മുണ്ടിട്ടെന്ന വണ്ണമാണ് ഇറങ്ങിപ്പോയത്. പടം തീർന്ന ശേഷം വന്ന പാട്ടിൽ ശ്രദ്ധ കപൂറിന്റെ 'ഓവർ എക്സ്പോഷർ' വന്നത് കാണാനുള്ള ക്ഷമ പോലും അവർക്കുണ്ടായില്ല.
ദുരന്തം എന്ന് ഒറ്റവാക്ക്


Click it and Unblock the Notifications











