സ്പെയ്സിൽ ഒരു തമിഴ് പരീക്ഷണം.. ടിക് ടിക് ടിക്!! ശൈലന്റെ റിവ്യൂ
ശൈലൻ
ഇന്ത്യന്‍ സിനിമയിലാദ്യമായി ബഹിരാകാശ പര്യവേഷണം ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയായിരുന്നു ടിക് ടിക് ടിക്. ശക്തി സൗന്ദര്‍ രാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയില്‍ ജയം രവിയായിരുന്നു നായകന്‍. നിവേദ പേതുരാജ്, രമേഷ് തിലക്, വിന്‍സെന്റ് അശേകന്‍, അര്‍ജുനന്‍, ജയപ്രകാശ്, ബാലാജി വേണുഗോപാല്‍. ആരവ് രവി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ ടിക് ടിക് ടികിനെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

ചെന്നൈക്കടുത്തുള്ള എണ്ണൂർ എന്ന സ്ഥലത്ത് ഒരു ദിവസം രാത്രി പതിനൊന്നരയ്ക്ക് ബഹിരാകാശത്ത് നിന്നു വന്ന ഒരു ആസ്റ്ററോയിഡ് പതിച്ചതിനെ തുടർന്ന് ചെറിയ നാശനഷ്ടങ്ങൾ ഉണ്ടാവുന്നു.. 64 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു ഭീമാകാരൻ ഉൽക്ക ചെന്നൈ തീരത്തിനപ്പുറമുള്ള ബംഗാൾ ഉൾക്കടലിനെ ലക്ഷ്യമാക്കി പതിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന വിവരം സ്പേയ്സ് സയന്റിസ്റ്റുകൾക്ക് ലഭിക്കുന്നുമുണ്ട്.. ഇപ്പോഴത്തെ സ്പീഡിൽ വരികയാണെങ്കിൽ എട്ടാം നാൾ ഉൽക്കാപതനമുണ്ടാവും.. അതെ തുടർന്നുണ്ടാകുന്ന സുനാമിയാൽ തമിഴ്നാടും ആന്ധ്രാപ്രദേശും ശ്രീലങ്കയും പൂർണ്ണമായും തുടച്ചു നീക്കപ്പെടുകയും നാലുകോടിയോളം ആളുകൾക്ക് ജീവാപായം ഉണ്ടാവുകയും ചെയ്യുമെന്ന അത്യന്തം ഭീതിദമായ സാഹചര്യം ജനങ്ങളിലേക്കെത്തിക്കാതെ ഇൻഡ്യൻ സ്പെയ്സ് ഡിഫൻസ് ഡിപ്പാർട്ട്മെന്റ് ഉൽക്കയെ സ്പെയ്സിൽ വച്ച് തകർക്കാനായി അതീവ രഹസ്യമായി നടത്തുന്ന മിഷൻ ആണ് 'ടിക് ടിക് ടിക്' എന്ന പുതിയ ജയം രവി ചിത്രത്തിന്റെ പ്രമേയം.

ഇന്ത്യയിലെ ആദ്യത്തെ സ്പേസ് ഫിലിം എന്ന വിശേഷണത്തോടെ വന്നിരിക്കുന്ന ടിക് ടിക് ടിക് സംവിധാനം ശക്തി സൗന്ദർ രാജൻ ആണ്. ഇന്ത്യയിലെ ആദ്യത്തെ സോംബി ഫിലിം എന്ന പേരിൽ മൃതൻ തമിഴ് സിനിമ എടുത്ത ആളാണ് ശക്തി സൗന്ദർ രാജൻ. ജയം രവി തന്നെ ആയിരുന്നു മൃതനിലെയും നായകൻ.. എന്തെങ്കിലും ഒരു സിനിമ തട്ടിക്കൂട്ടുകയെന്നതിലുപരിയായി പരീക്ഷണങ്ങളിൽ വ്യഗ്രരാണ് രവിയും സംവിധായകനും എന്നുസാരം... ആ ഒരു കൗതുകത്തോടെ ആണ് ടിക് ടിക് ടിക് കാണാൻ ടിക്കറ്റ് എടുത്തതും.

സ്പേസ് സയന്റിസ്റ്റോ ഡിഫൻസ് ഡിപ്പാർട്ട്മെന്റുമായോ എന്തെങ്കിലും ബന്ധമുള്ള ആളോ അല്ല രവി അവതരിപ്പിക്കുന്ന വാസു എന്ന നായകൻ. അയാൾ ജയിലിൽ കിടക്കുന്ന കൺകെട്ടുകാരനും മജീഷ്യനുമായ ഒരു എസ്കേപ്പിംഗ് ടെക്നിക്ക് കാരനാണ്.. അയാളെയും ചങ്ങാതിമാരെയും വെങ്കട്ട്, അപ്പു എന്നിവരെയും ഡിപ്പാർട്ട്മെന്റ് ലീഡറായ മഹേന്ദ്രൻ പരിശീലനം നൽകി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കൃത്യമായ ഉദ്ദേശങ്ങളോടെയും കണക്കുകൂട്ടലുകളോടെ തന്നെയാണ്. കാരണം സ്പേസ് സയന്റിസ്റ്റുകൾക്ക് അസാധ്യമായ പല ടെക്നിക്കുകളും വാസുവിന്റെ കയ്യിൽ ഉണ്ട്..

അന്താരാഷ്ട്ര ആണവായുധ ഉടമ്പടികൾക്ക് വിരുദ്ധമായി നിർമ്മിച്ച് ചൈനക്കാർ ബഹിരാകാശത്തുള്ള സ്പേസ് സ്റ്റേഷനിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന 300 കിലോ ടൺ വിസ്ഫോടനശേഷിയുള്ള മിസൈൽ അവിടെ നിന്ന് അടിച്ചുമാറ്റുകയും അതുപയോഗിച്ച് ആസ്റ്ററോയിഡിനെ തകർക്കുകയുമാണ് ദൗത്യസംഘത്തിന്റെ ലക്ഷ്യം. ഭൂമിയുടെ ആകർഷണ പരിധിയ്ക്ക് അകത്തെത്തും മുൻപുള്ള സുരക്ഷിതമായ അകലത്തിൽ വച്ച് അത് ചെയ്യുകയും വേണം. ആവേശകരമാണ് സ്റ്റോറി ലൈൻ..

ഒരു ഹോളിവുഡ് സിനിമയോ ഡോക്യുമെന്ററിയോ അല്ല കാണാൻ പോവുന്നത് എന്ന ഉത്തമ ബോധ്യത്തോടെ ആണ് ഈ സിനിമയ്ക്ക് കേറിയത്.. ടെക്നിക്കലോ ആയോ ലോജിക്കലായോ ഉള്ള പ്രശ്നങ്ങൾ ഒരുപാട് ഉണ്ടാവുമെങ്കിലും അതിന്റെയൊക്കെ നേരെ കണ്ണടയ്ക്കാനെന്നും തീരുമാനിച്ചിരുന്നു.. ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്ത് ജയം രവി നായകനായി അഭിനയിച്ച ഒരു തമിഴ് സിനിമ എന്ന ഉത്തമബോധ്യത്തോടെ കണ്ടിരുന്നപ്പോൾ ടിക് ടിക് ടിക് പരിമിതമായ സാഹചര്യങ്ങളിൽ ചെയ്ത ഒരു വ്യത്യസ്തമായ ശ്രമം എന്ന നിലയിൽ എനിക്ക് ആസ്വദിക്കാനായി.. തിയേറ്ററിൽ അത്യാവശ്യം ആളും ആളുകളിൽ നല്ല പ്രതികരണവും ഉണ്ടായിരുന്നുവെങ്കിലും പടം തീർന്നപ്പോൾ പലരും ഹോളിവുഡിനെ കമ്പയർ ചെയ്തു പുച്ഛിക്കുന്നതും കേട്ടു. അവരുടെ കുറ്റമല്ല, മലയാളികളുടെ ദേശീയ വികാരം അതായിപ്പോയല്ലോ.

ലോജിക്കലും ടെക്നിക്കലുമായ പ്രശ്നങ്ങൾ മാറ്റിവെച്ചാൽ ഒരു സ്പെയ്സ് ഫിലിം മാത്രമായിട്ടെടുക്കാതെ കോമഡിയും സെന്റിമെന്റ്സും അപ്പാ-മകൻ പാസവും ഒക്കെ മിക്സ് ചെയ്തിരുക്കുന്നു എന്നത് ഒരു പരാധീനത ആയിട്ട് പറയാം.. അതൊരു പോസിറ്റീവ് ആയിക്കണ്ട് ആസ്വദിക്കുന്നുമുണ്ട് പ്രേക്ഷകർ എന്നത് വേറെ കാര്യം.. ലുക്കിലും ഷെയ്പ്പിലും വടിവുക്കരസി ആയ നിവേദാ പേതുരാജ് എന്ന ഒരു നായിക സ്പേസ് സംഘത്തിലും പടത്തിലുട നീളവും ഉണ്ടെങ്കിലും അവരെ രവിയുടെ ജോഡിയാക്കുകയോ കാതൽ ഡ്യൂയറ്റ് പാടിക്കുകയോ ചെയ്തിട്ടില്ല എന്നത് എടുത്തു പറയേണ്ടതാണ്.. വില്ലന് ഒടുവിൽ കൊടുക്കുന്ന എൻഡ്പഞ്ചും കിടുക്കി..

ജയം രവിയുടെ മകൻ ആരവ് രവി ആദ്യമായി സ്ക്രീനിൽ എത്തുന്നു എന്നതും ഒരു പ്രധാനറോളിൽ പാട്ടും ആട്ടവും ഒക്കെയായി അഭിനയിക്കുന്നു എന്നതും ടിക് ടിക് ടികിന്റെ സവിശേഷത ആണ്. രവിയുടെ മകനായി തന്നെയാണ് സിനിമയിലും വരുന്നത് എന്നതും രവി എന്നാണ് പയ്യൻസിന്റെ ക്യാരക്റ്ററിന്റെ പേര് എന്നതും മറ്റു കൗതുകങ്ങൾ.. പയ്യൻസ് പറയിപ്പിച്ചിട്ടില്ല ഏതായാലും..

ഇത്തരം ചെറിയ ചെറിയ കൗതുകങ്ങളൊന്നും ആസ്വദിക്കാൻ കഴിയാത്ത ലോജിക്കൽ റോബോട്ടുകൾ ആ വഴി പോവാത്തതാവും നല്ലത്. ഞാൻ തന്നെ ഗോലി സോഡ 2 വിന് പോയി സഹപ്രേക്ഷകരായി ആരും തന്നെ വരാത്തതിനാൽ ഷോ ക്യാൻസലായതിനെ തുടർന്നായിരുന്നു ടിക് ടിക് ടിക്കിന് കേറിയത് എന്നത് വേറെകാര്യം.. എന്നിരുന്നാലും കാശും സമയവും നഷ്ടമായി തോന്നിയില്ല


Click it and Unblock the Notifications











