പകയുടെ കനലെരിയുന്ന വടചെന്നൈ! ക്ലാസിക് ഗ്യാങ്‌സ്റ്റര്‍ ഡ്രാമയുമായി വെട്രിമാരനും ധനുഷും!
ജിന്‍സ് കെ ബെന്നി
Recommended Video

വലിയൊരു കാത്തിരിപ്പിന് ശേഷം പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് വടചെന്നൈ. 2009 മുതല്‍ സിനിമ ലോകം സംസാരിക്കുന്ന ഈ ചിത്രത്തേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് 2011 നവംബറിലായിരുന്നു. എഴ് വര്‍ഷത്തിന് ശേഷം ചിത്രം തിയറ്ററിലേക്ക് എത്തുമ്പോള്‍ പൊല്ലാതവന്‍, ആടുകളം എന്നീ ചിത്രങ്ങള്‍ക്ക് സമാനമായ ഒരു ഗ്യാങസ്റ്റര്‍ ഡ്രാമയാണ് ധനുഷും വെട്രിമാരനും പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ വടക്കന്‍ ചെന്നൈ നഗരമാണ് വടചെന്നൈ. കടല്‍ത്തീര ഗ്രാമമായ വടചെന്നൈയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

നരേറ്റീവ് ശൈലിയിലാണ് കഥയുടെ അവതരണം. പ്രധാന കഥാപാത്രങ്ങളുടെ ബന്ധങ്ങളിലൂടെ വിവിധ കാലഘട്ടങ്ങളെ പ്രേക്ഷകര്‍ക്ക് കാട്ടിത്തന്ന് വളരെ വിശദമായിട്ടാണ് വടചെന്നൈയുടെ പശ്ചാത്തലം വെട്രിമാരന്‍ അവതരിപ്പിക്കുന്നത്. കാരംസ് കളിയില്‍ കേമനായ അന്‍പ് എന്ന കഥാപാത്രമാണ് ധനുഷ് അവതരിപ്പിക്കുന്നത്. കാരംസ് കളിയില്‍ ദേശീയ തലത്തില്‍ മെഡല്‍ വാങ്ങി അതിലൂടെ സര്‍ക്കാര്‍ ഉദ്യോഗം സ്വന്തമാക്കി സെറ്റിലാകണമെന്നാണ് അന്‍പിന്റെ ആഗ്രഹം. അതേ ഗ്രാമത്തിലെ പദ്മ (ഐശ്വര്യ രാജേഷ്) എന്ന പെണ്‍കുട്ടിയുമായി അന്‍പ് പ്രണയത്തിലാണ്. ചുറ്റിലുമുള്ള ഇരുണ്ട ഗ്യാങ്സ്റ്റര്‍ കൂട്ടങ്ങളില്‍ നിന്നും അകന്ന് നിന്ന അന്‍പ് അതിലേക്ക് വന്ന് ചേരുന്നതാണ് വടചെന്നൈയുടെ പ്രമേയം.

കനലെരിയുന്ന വടചെന്നൈയുടെ കഥ 166.6 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഭാഗം കൊണ്ട് അവസാനിക്കുന്നില്ല. രണ്ടാം ഭാഗത്തിന്റെ വരവറിയിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

കാരംസ് കളിയിലെ അന്‍പിന്റെ ഗുരുവാണ് രാജന്‍ (അമീര്‍). കടലില്‍ പോയി കപ്പലില്‍ നിന്നും വിദേശ സാധനങ്ങള്‍ നികുതി വെട്ടിച്ച് കടത്തി നാട്ടില്‍ കൊണ്ടുവന്ന് വില്‍പന നടത്തുന്ന രാജനാണ് വടചെന്നൈയിലെ കിരീടം വയ്ക്കാത്ത രാജാവ്. രാജന്റെ വാക്കിന് മറുവാക്ക് പറയാന്‍ ആരുമില്ല. രാജന്റെ ഇടവും വലവുമായി നില്‍ക്കുന്ന ഗുണ (സമുദ്രക്കനി), സെന്തില്‍ (കിഷോര്‍), വേലു (പവന്‍) എന്നിവര്‍ രാജന്റെ മരണത്തോടെ രണ്ടായി പിരിഞ്ഞും. അവര്‍ക്കിടയിലെ പകയും വളര്‍ന്നു. രാജന്‍ ഇരുന്ന പദവിയുള്ള മോഹമായിരുന്നു കാരണം. ഇവര്‍ക്കിടിയിലും നാട്ടിലും ഇന്നും മതിപ്പുള്ള ഏക വ്യക്തി രാജന്റെ അനുജനായ തമ്പി (ഡാനിയല്‍ ബാലാജി) ആണ്. ഇവരുടെ പോര്‍വിളികള്‍ക്കിടയിലും രാജന്റെ മരണത്തിലുള്ള പകയുടെ കനല്‍ ഇപ്പോഴും എരിയുന്നുണ്ട്. രാജന്റെ കൊലയാളികളോട് പകരം ചോദിക്കാനുള്ള ദൗത്യം ഒരു നിയോഗം പോലെ അന്‍പിലേക്ക് എത്തുകയാണ്. രാജന്റെ കൊലയാലികളെ പ്രേക്ഷര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് ചിത്രം അവസാനിക്കുകയാണ്.

പ്രതീക്ഷിക്കുന്ന ക്ലൈമാക്‌സിലേക്ക് എത്താതിരുന്ന ചിത്രം രണ്ടാം ഭാഗത്തിലേക്ക് പ്രതികാരത്തെ നീക്കി വച്ചിരിക്കുകയാണ്. അത്തരത്തില്‍ ചിത്രത്തെ വിലയിരുത്തുമ്പോള്‍ രണ്ടാം ഭാഗത്തിലേക്കുള്ള വിശദമായ ഒരു റെഫറന്‍സായി വടചെന്നൈ മാറുന്നു. ഒരു ഭാഗത്തില്‍ ഒതുങ്ങാതവണ്ണമുള്ള ഡീറ്റയിലായ അവതരണമാണ് ചിത്രത്തിന്റേത്. രണ്ടേമുക്കാല്‍ മണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ ചിത്രത്തിലെ അഭിനേതാക്കളുടെ പങ്ക് വളരെ വലുതാണ്. ആടുകളത്തിന് ശേഷം ധനമുഷിലെ അഭിനയ പ്രതിഭയെ ചൂഷണം ചെയ്യുന്ന അപൂര്‍വ്വം ചിത്രങ്ങള്‍ മാത്രമേ പുറത്ത് വന്നിട്ടൊള്ളു. അതിലൊന്നാണ് വടചെന്നൈ. വ്യത്യസ്ത കാലഘട്ടങ്ങളിലായി വ്യത്യസ്തമായ മേക്ക്ഓവറുകളില്‍ ധനുഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. രാജന്‍ എന്ന കഥാപാത്രത്തെ സംവിധായകനും നിര്‍മാതാവുമായ അമീര്‍ ഗംഭീരമാക്കിയിരിക്കുന്നു. കിഷോര്‍, സമുദ്രക്കനി എന്നിവരുടെ പ്രകടനങ്ങളും എടുത്ത് പരാമര്‍ശിക്കേണ്ടതുതന്നെയാണ്. ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെറമിയ എന്നീ രണ്ട് നായികമാരില്‍ ഇരുത്തം വന്ന പ്രകടനവുമായി ആന്‍ഡ്രിയ ഞെട്ടിക്കുന്നുണ്ട്.

തമിഴിന്റെ ആത്മാവ് തൊടുന്ന നാടന്‍ ചൊവയുള്ള സംഭാഷണങ്ങള്‍ക്കൊപ്പം സന്തോഷ് നാരായണന്റെ സംഗീതവും ചേരുമ്പോള്‍ വടചെന്നൈ കൂടുതല്‍ ആസ്വാദ്യകരമാകുന്നു. പച്ചയായ തമിഴ് മനുഷ്യരെയാണ് വെട്രിമാരന്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. വേല്‍രാജിന്റെ ഛായാഗ്രഹണം അഭിനന്ദനാര്‍ഹമാണ്. ആദ്യ പകുതിയുടെ ഏറിയ പങ്കും നടക്കുന്നത് ജയിലിനുള്ളിലാണ്. തുണിപ്പന്തലിനുള്ളില്‍ നടക്കുന്ന സംഘട്ടനം അതിമനോഹരമായാണ് ക്യാമറയില്‍ ഒപ്പിയെടുത്തിരിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമയ്ക്ക് അനുയോജ്യമാണ് ഡാര്‍ക്ക് കളര്‍ ടോണാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പൊല്ലതവിനലും ആടുകളത്തിലും പിന്തുടര്‍ന്ന അതേ ശൈലി ഇവിടേയും ആവര്‍ത്തിക്കപ്പെടുകയാണ്. ആസ്വാദ്യതയ്ക്ക് കോട്ടം വരാതെ ചിത്രത്തെ ചെത്തി ഒതുക്കിയിരിക്കുന്നത് ശ്രീകര്‍ പ്രസാദാണ്.

ചിത്രം അതിന്റെ അവസാനത്തോളമെത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരു ക്ലൈമാക്‌സ് ചിത്രത്തിനുണ്ടാകുന്നില്ല എന്നതാണ് അല്പമെങ്കിലും നിരാശ സമ്മാനിക്കുന്നത്. അടുത്ത ഭാഗത്തില്‍ അതെല്ലാം പ്രതീക്ഷിക്കാം എന്ന രീതിയിലാണ് ചിത്രം അവസാനിക്കുന്നത്. എണ്‍പത് കോടി മുതല്‍ മുടക്കില്‍ എന്ന് പറഞ്ഞ എത്തിയ ചിത്രത്തില്‍ എവിടെയാണ് ഈ എണ്‍പത് കോടി എന്നും പ്രേക്ഷകര്‍ തിരഞ്ഞ് വിഷമിക്കും. പോസ്റ്ററില്‍ കണ്ട് പ്രതീക്ഷയോടെ എത്തിയ രംഗവും അടുത്ത ഭാഗത്തില്‍ എത്തും എന്ന പ്രതീക്ഷയോടെ തിയറ്ററില്‍ നിന്നിറങ്ങാം. തുടര്‍ഭാഗങ്ങളിലെ ചിത്രം പൂര്‍ണമാകു എന്നതിനാല്‍ അത് മനസില്‍ കരുതി വേണം തിയറ്ററിലേക്ക് പ്രവേശിക്കാന്‍. ക്ലാസ് ചിത്രേയും ഉള്‍ക്കൊള്ളാനുള്ള മനസുമായി അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ വടചെന്നൈയ്ക്ക് ടിക്കറ്റെടുക്കാം.
ചുരുക്കം: പകയുടെ എരിയുന്ന കനലാണ് വെട്രിമാരന്റെ വടചെന്നൈ. വടക്കന്‍ ചെന്നൈയുടെ ഇരുണ്ട ഇടങ്ങളെ ദൃശ്യവത്ക്കരിക്കുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ് ചിത്രം.


Click it and Unblock the Notifications











