ഒരു സിനിമ നല്കുന്ന വക തിരിവ്? സദീം മുഹമ്മദിന്റെ റിവ്യൂ
മുഹമ്മദ് സദീം
സിനിമയിൽ കഥ മാത്രം നന്നായതു കൊണ്ട് കാര്യമില്ല മറിച്ച് ആ കഥാതന്തുവിനെ സീനുകളിലൂടെ പറഞ്ഞ് പ്രതിഫലിപ്പിക്കുവാൻ പറ്റിയ രീതിയിലുള്ള ഒരു തിരക്കഥ കൂടി ഉണ്ടായാലേ സിനിമ പ്രേക്ഷകന് അനുഭവവേദ്യമാകൂ. പക്ഷേ ഇത് പലപ്പോഴും തിരിച്ചറിയാൻ സാധിക്കാതെ പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. സമാനമായ ഒരവസ്ഥയാണ് വകതിരിവ് എന്ന സിനിമയുടെ ആദ്യ കാഴ്ചയും നല്കുന്നത്.

നമ്മുടെ ചുറ്റുപാടിന്റെ മാറ്റത്തിനനുസരിച്ച് നാം കോലം കെട്ടേ വക ണ്ടതില്ലെങ്കിലും ഒരു നൂറു കണക്കിന് വിനോദങ്ങൾ എല്ലാവരുടെയും . കൈകളിലെ മൊബൈലിൽ തന്നെ ലഭ്യമാകുന്ന സമയത്ത് കഥ പറച്ചിലിന്റെയും അവതരണത്തിന്റെയുമെല്ലാം രീതി രണ്ടു പതിറ്റാണ്ട് മുൻപുള്ളതുപോലെ പഴകിയതാകുന്നുവെന്ന വകതിരിവ് ഇല്ലാതാകുന്നുവെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ ദൗർഭല്യം. സിനിമക്കായി ഒരു പ്രേക്ഷകൻ രണ്ട്, രണ്ടര മണിക്കൂർ മാറ്റിവെക്കുവാൻ അവനെ തോന്നിപ്പിക്കേണ്ടത്, പ്രേരിപ്പിക്കേണ്ടത് സിനിമ തന്നെയാണ്. ഇങ്ങനെ കാഴ്ചയിലൂടെ പ്രേക്ഷകന്റെ മനസ്സിലേക്കിറങ്ങുമ്പോഴാണ് സിനിമയെപ്പറ്റി മൗത്ത് പബ്ലിസിറ്റിയുണ്ടാകുന്നത്.. ഇതിനാകട്ടെ അണിയറ പ്രവർത്തകർ ഏറെ ഹോം വർക്കുകൾ ചെയ്തേ തീരൂ. ഇത്തരം ഗൃഹപാഠങ്ങൾ ഇല്ലാതാകുമ്പോഴാണ് പ്രേക്ഷകർക്ക് സിനിമ ആരോചകമാകുന്നത്.

നായകൻ , വില്ലൻ, പ്രേമം, വിവാഹം. സ്റ്റണ്ട്, ഐറ്റം ഡാൻസ്, ഐറ്റം ഡാൻസർ ഇങ്ങനെ ചേരുംപടി ചേർക്കലാണ് സിനിമ എന്ന ധാരണ മുഖ്യധാരാ സിനിമക്കാർ പോലും ഉപേക്ഷിച്ച ഒരു കാലത്ത് തീയേറ്ററിലെ സ്ഥിരം പ്രേക്ഷകനെ ഉദ്ദേശിച്ചാണെങ്കിലും എന്തെങ്കിലുമൊരു വ്യതിരിക്തമായ രീതിയിൽ അവതരിപ്പിക്കേണ്ടതാണ് സിനിമ . പ്രമേയപരമായിട്ടോ അവതരണത്തിലൂടെയോ തുടങ്ങി ഏതെങ്കിലും നിലക്ക് ഒരു വ്യത്യാസം ഉണ്ടെങ്കിലേ ഇന്ന് പ്രേക്ഷകൻ സിനിമയെ അടയാളപ്പെടുത്തൂ. വകതിരിവില്ലാതായിപ്പോകുന്ന കുട്ടികൾ എന്നത് പല നല്ല മാതാപിതാക്കളുടെയും ദു:ഖങ്ങളിലൊന്നാണ്. ഇങ്ങനെ തങ്ങളുടെ രണ്ട് മക്കൾ കാരണം സമൂഹത്തിന്റെ മുൻപിൽ തലകുനിക്കേണ്ടി വരുന്ന അധ്യാപക ദമ്പതികളാണ് വകതിരിവിലെ ജോയി മാത്യുവിന്റെയും ശാന്തികൃഷ്ണയുടേതും.

ഒരു രാത്രി ഇവരുടെ മകൻ ശ്മശാനത്തിൽ പോകുന്നു. പിറ്റേന്ന് ശ്മശാനത്തിലെ കുരിശ് തൊട്ടടുത്തെ ഒരു നായർ തറവാട്ടിലെ മുറ്റത്തും അവിടത്തെ അസ്ഥിത്തറ ശ്മശാനത്തിലും കാണുന്നു. ഒരു സാമുദായിക വിഷയമാകുന്നതോടെ നാട്ടിലിതൊരു പ്രശ്നമാകുന്നു. ഇതിനെ തുടർന്ന് ഈ മകനും മകളുമെല്ലാമുണ്ടാക്കുന്ന ഓരോ രോ പ്രശ്നങ്ങൾ ഇവരുടെ ജീവിതത്തിൽ അനേകം വൈതരണികൾ ഉണ്ടാക്കുന്നു. സാമൂഹ്യബോധമുള്ള അച്ഛനമ്മമാരിൽ നിന്ന് നേരെ വിപരീതമായി സ്വന്തം സുഖ സൗകര്യങ്ങളിൽ മാത്രം കാര്യങ്ങളെ നോക്കിക്കാണുന്ന മക്കളാണിവർ.

സ്വന്തം താല്പര്യങ്ങൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും മാത്രം മുൻതൂക്കം നല്കുന്ന , ഇവർ സിനിമയുടെ അവസാനത്തിലെത്തുമ്പോഴേക്ക് തങ്ങളുടെ തെറ്റുകളും രീതികളും ശരിയായില്ലെന്നു തിരിച്ചറിയുകയും തങ്ങളുടെ മുൻ രീതികളിൽ നിന്ന് മാറി ചിന്തിച്ച് അച്ഛനമ്മമാർ ആഗ്രഹിച്ചതു പോലുള്ള നല്ലവരായി മാറുകയാണ്. എന്നാൽ സിനിമ കാണുന്ന പ്രേക്ഷകന് ഇതനുഭവിപ്പിക്കാൻ സാധിക്കുന്നില്ല വകതിരിവിന്. മറിച്ച് നാടകത്തിലെ സ്റ്റേജ് പോലെ കുറെ ആളുകൾ ഫ്രെയിമിൽ വന്നു പോകുന്നുവെന്ന തോന്നൽ മാത്രമാണ് ഉണ്ടാക്കുക. ആദ്യം മുതൽ ഒരു നെഗറ്റീവ് ആറ്റിറ്റ്യൂഡ് കാണിക്കുന്ന മകനും മകളുമെല്ലാം ഒരു സുപ്രഭാതത്തിൽ നല്ലവരും സദ് സ്വാഭാവികളുമായി പെട്ടെന്ന് ചാടി വരുന്നതു പോലെയാണ് കാഴ്ചയിൽ പ്രേക്ഷകന് അനുഭവപ്പെടുന്നത്.

ഇതുപോലെ ഇതിലെ പല പാട്ടുകളും സിനിമയിൽ കുത്തി തിരുകിയതായാണ് ഫീൽ ചെയ്യുന്നത്. സന്ദർഭാനുസരണം കഥയുടെ സുഗമമായ ഒഴുക്കിനും മററും വേണ്ടി ഉപയോഗിക്കേണ്ടതിനു പകരം ഇത്ര പാട്ട് ഈ സിനിമയിൽ വന്നേ തീരൂ എന്ന നിർബന്ധബുദ്ധിയോടെ പാട്ട്സീ്നുകൾ കടന്നു വരികയാണ്. ഒരു ഫാമിലി സബ്ജക്റ്റായിട്ടും ഒരു ഹോട്ട് ബോംബ് ഐറ്റം ഡാൻസറെ കൊണ്ടു വന്നിട്ടതിന്റെ സാംഗത്യതമാണ് എത്ര ആലോചിട്ടും മനസ്സിലാകാത്തത്. ഇതു പോലെ കോമഡി പ്രോഗ്രാമിലെ ഒരു മിമിക്രി താരത്തെ വെച്ചുള്ള പല രംഗങ്ങളും.

നായകന്റെ സഹപാഠിയായ വടിവേലുവിനെ ഓർമിപ്പിക്കുന്ന കഥാപാത്രം എന്നിവർ ഉണ്ടാക്കുവാൻ ശ്രമിക്കുന്ന പല തമാശ രംഗങ്ങളും സംഭാഷണവുമെല്ലാം കരച്ചിലാണുണ്ടാക്കുന്നത്. എന്നാൽ ഇങ്ങനെ പല വിമർശനങ്ങൾക്കിടയിലും ഈ സിനിമ മലയാള ചലച്ചിത്ര ലോകത്തിന് നല്കുന്ന ഏറ്റവും വലിയ സംഭാവന, അൽത്താഫ് എന്ന ഏറെ പ്രതീക്ഷകളുള്ള ഒരു യുവ അഭിനേതാവിനെ പരിചയപ്പെടുത്തുന്നുവെന്നതാണത്. അത്തരമൊരു ഉദ്യമത്തിൽ ഈ സിനിമ പൂർണമായും വിജയിക്കുകയും ചെയ്തിട്ടുണ്ട്.
കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന വകതിരിവ് മാതാപിതാക്കളും മക്കളും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ്.


Click it and Unblock the Notifications











