ആ കാഴ്ച കാണാൻ ഇളയരാജ എത്തിയില്ല, പുരസ്‌കാരങ്ങളും സംഗീതോപകരണങ്ങളും കൊണ്ടു പോയി
ഇന്ത്യൻ സംഗീത ലോകത്തിന് ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഇളയരാജ. 1976 ൽ അന്നക്കിളി എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനരംഗത്ത് ചുവട് വെച്ച ഇളയരാജ വളരെ ചെറിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായി മാറുകയായിരുന്നു. ഇളയരാജയെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമാ ജീവിത്തെ കുറിച്ചും പറയുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസ്സുകളിൽ ഓടിയെത്തുന്നത് സാലി ഗ്രമത്തിലെ പ്രസാദ് സ്റ്റുഡിയോയാണ്. എന്നാൽ ഇനി മുതൽ പ്രസാദ് സ്റ്റുഡിയോയിലെ ഇളയരാജയുടെ ഒന്നാം നമ്പർ മുറിയില്ല.
കഴിഞ്ഞ മുപ്പത് വർഷമായി പ്രസാദ് സ്റ്റുഡിയോയിലെ ഒന്നാം നമ്പർ മുറിയിലായിരുന്നു ഇളയരാജയുടെ എല്ലാ ഹിറ്റ്ഗാനങ്ങളും പിറന്നത്. 1970 കളിലാണ് പ്രിയപ്പെട്ട സംവിധായകനും പ്രസാദ് സ്റ്റുഡിയോയിലെ ഒന്നാം നമ്പർ മുറിയുമായുളള ബന്ധം ആരംഭിക്കുന്നത്. പ്രസാദ് സ്റ്റുഡിയോ സ്ഥാപകൻ എൽ.വി.പ്രസാദും ഇളയരാജയും തമ്മിലുള്ള സൗഹൃദമായിരുന്നു ഇതിന് അടിസ്ഥാനം. എന്നാൽ പ്രസാദിന്റെ പേരമകൻ സായ് ചുമതല ഏറ്റെടുത്തതോടെ പ്രശ്നം തുടങ്ങുകയായിരുന്നു. പിന്നീട് കോടതിയിൽ വരെ കാര്യങ്ങൾ എത്തുകയായിരുന്നു.

മുറി ഒഴിയണമെന്ന് ഇളയരാജയോട് സായ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. 30 വര്‍ഷത്തിലേറെയായി ഉപയോഗിച്ചിരുന്ന സ്റ്റുഡിയോയില്‍നിന്ന് തന്നെ പുറത്താക്കുന്നതിനെതിരെ ഇളയരാജ കോടതിയെ സമീപിച്ചിരുന്നു. കൂടാതെ മാനനഷ്ടകേസും ഫയൽ ചെയ്തിരുന്നു. നീണ്ട നാളത്തെ കേസിന് ശേഷമാണ് ഇളയരാജ കേസ് പിൻവലിക്കുന്നത്.

തങ്ങള്‍ക്കെതിക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെങ്കില്‍ സ്റ്റുഡിയോയില്‍ പ്രവേശിക്കാമെന്ന് പ്രസാദ് സ്റ്റുഡിയോ ഉടമകള്‍ നിലപാടെടുത്തതോടെ ഇളയരാജ കേസുകള്‍ പിന്‍വലിക്കാമെന്ന് കോടതിയില്‍ സമ്മതിച്ചത്. ഒറ്റ പകൽ ധ്യാനമിരിക്കാൻ അനുവദിക്കണമെന്ന് ഇളയരാജ കോടതിയിൽ പറഞ്ഞിരുന്നു. സന്ദര്‍ശനസമയം ഇരു വിഭാഗത്തിനും കൂടിയാലോചിച്ച് തീരുമാനിക്കാമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്.തുടർന്ന് ഇന്നലെ മുറി ഒഴിയുകയായിരുന്നു

ഒറ്റ പകൽ ധ്യാനമിരിക്കാൻ അനുവദിച്ചാൽ കേസ് അവസാനിപ്പിക്കാമെന്നു ഇളയരാജ കോടതിയിൽ പറഞ്ഞിരുന്നുവെങ്കിലും മുറി ഒഴിവാക്കിയ ദിവസം ഇളയരാജ സ്റ്റുഡിയോയിൽ എത്തിയിരുന്നില്ല. അഭിഭാഷകരെത്തിയാണ് അദ്ദേഹത്തിന്റെ പത്മവിഭൂഷണ്‍ ഉൾപ്പടെയുള്ള പുരസ്കാരങ്ങളും സംഗീതോപകരണങ്ങളും ഏറ്റുവാങ്ങിയത്. രണ്ട് കണ്ടെയ്‌നര്‍ ട്രക്കുകളിലാക്കിയാണ് സാധനങ്ങൾ ഇളയരാജയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയത്.
Recommended Video

അതേസമയം പത്മവിഭൂഷണ്‍ പുരസ്‌കാരം ഉള്‍പ്പടെയുള്ളവ തറയില്‍ അലക്ഷ്യമായിവെച്ച നിലയിലായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. റെക്കോര്‍ഡിങ് തിയേറ്റര്‍ പൊളിച്ചു നീക്കിയ അവസ്ഥയിലാണ്. ഇതു കാണാനുള്ള ശക്തിയില്ലാത്തതിനാലാണ് ഇളയരാജ സന്ദര്‍ശനം വേണ്ടെന്നുവെച്ചതെന്നും അഭിഭാഷകര്‍ കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യൻ സംഗീത ചരിത്രത്തിന്റെ ഭാഗമായ ഒരു റെക്കോർഡിങ് തിയറ്റർ ആയിരുന്നു പ്രസാദ് സ്റ്റുഡിയോയിലെ ഒന്നാം നമ്പർ മുറി. അവിടെ വർഷങ്ങൾക്ക് മുൻപ് പിറന്ന ഈണങ്ങളാണ് ഇന്നും പ്രേക്ഷകർ മൂളി നടക്കുന്നത്.


Click it and Unblock the Notifications











