Don't Miss!
- News പാലക്കാട് ശ്രീനിവാസൻ വധക്കേസ്: പോപ്പുലർ ഫ്രണ്ട് നേതാവ് എൻഐഎയുടെ പിടിയിൽ
- Lifestyle ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു, എംജിആറിന് അസുഖം വന്നു: രാഷ്ട്രീയക്കാര്‍ ഭയക്കും ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍
- Automobiles കെഎസ്ആർടിസി ഡ്രൈവർമാരെ പോലെ ഡ്രൈവിങ്ങിൽ പുലികളാകാം, ഡ്രൈവിങ്ങ് സ്കൂളുമായി ഗതാഗതവകുപ്പ്
- Finance സമയം തീരാൻ പോവുകയാണ്, ഇപ്പോൾ നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കാം,നോക്കുന്നോ
- Sports IPL 2024: സൂര്യ ഉണ്ടാകില്ല, രോഹിത് അവസാന മത്സരങ്ങള്‍ കളിച്ചേക്കില്ല! ഹാര്‍ദിക്കിന് മുട്ടന്‍ പണി
- Technology വേകുവോളം കാത്തവർ, ആറുവോളം കാക്കുമോ? BSNL ഡിസംബറോടെ പൂർണമായും ഫൈബർ സേവനത്തിലേക്ക് മാറും
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
എന്‍റെ ചിറകൊടിഞ്ഞുവെന്ന് പറഞ്ഞ് കരഞ്ഞു! ഈ നോവ് കുറയില്ല! പത്മജ രാധാകൃഷ്ണനെക്കുറിച്ച് വേണുഗോപാല്‍
ഒന്നിന് പിന്നാലെ ഒന്നൊന്നായി വിയോഗ വാര്‍ത്തകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ വേര്‍പാടും വേദനയുളവാക്കുന്നതാണ്. എംജി രാധാകൃഷ്ണന്റെ പ്രിയപ്തനി പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചുവെന്ന വാര്‍ത്തയാണ് തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തുവന്നത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു 62 കാരിയായ പത്മജ മരണത്തിന് കീഴടങ്ങിയത്. സിനിമാലോകത്തുനിന്നും നിരവധി പേരാണ് പ്രിയപ്പെട്ട ചേച്ചിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിക്കൊണ്ടിരിക്കുന്നത്.
സംവിധായകന്‍ എംഎ നിഷാദ്, ഭാമ, ജി വേണുഗോപാല്‍ തുടങ്ങിയവരുടെ പോസ്റ്റുകളെല്ലാം ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. മേടയില്‍ കുടുംബവുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ജി വേണുഗോപാല്‍. നാല് ദിവസം മുന്‍പും പത്മജ ചേച്ചിയുമായി വാട്‌സാപ് ചാറ്റ് ചെയ്തിരുന്നുവെന്നും മരണവാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്നും ജി വേണുഗോപാല്‍ കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
ആരാധികയുടെ ചോദ്യം
അനേക വർഷങ്ങൾക്ക് മുൻപ്, എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ ആദ്യമായി ഒരു ഓർക്കസ്ട്രയോടൊപ്പം പാടുന്ന വേദിയിൽ, തിരുവനന്തപുരത്ത് പ്രിയദർശിനി ഹാളിൽ, ഒരാരാധിക എന്നോട് സ്റ്റേജിൻ്റെ വശത്ത് നിന്ന് നടന്നു വന്ന് ഒരു പാട്ട് ഞങ്ങൾക്ക് വേണ്ടി പാടുമോ എന്ന് ചോദിച്ചു. ചെറിയ ഒരു തുണ്ട് കടലാസ്സിൽ മനോഹരമായ കൈപ്പടയിൽ " പത്മജ ഗിരിജ " എന്നെഴുതിയതിന് താഴെ പാട്ടിൻ്റെ ആദ്യ വരിയുമുണ്ട്, "ചക്രവർത്തിനി / നിനക്ക് ഞാനെൻ്റെ ". കഷ്ടി നാല് വരി മാത്രമെനിക്കറിയാം.
പത്മജയ്ക്ക് പാടിത്തരും
സംശയത്തോടെ ആ തുണ്ട് പേപ്പറിലും ആൾക്കാരെയും നോക്കുമ്പോൾ സ്റ്റേജിന് നേരെ മുന്നിൽ നടന്ന് വന്ന് സാക്ഷാൽ രാധാകൃഷ്ണൻ ചേട്ടൻ എന്ന എം.ജി. രാധാകൃഷ്ണൻ , " ആ പാട്ടവൻ പത്മജയ്ക്ക് പാടിത്തരും " എന്ന് ഉറക്കെ പ്രഖ്യാപിച്ചപ്പോൾ എൻ്റെ സംശയം പരിഭ്രമമായി. ആദ്യത്തെ സ്റ്റേജ്. കൂടെപ്പാടുന്നത് അക്കാലത്തെ അതിപ്രശസ്ത ഗായികയും എൻ്റെ ബന്ധുവുമായ ബേബി സുജാതയും. ഞാനാകെ ആറ് പാട്ടേ റിഹേഴ്സ് ചെയ്തിട്ടുള്ളൂ. രണ്ടും കൽപ്പിച്ച് ഭയത്തോടെ ഗാനത്തിൻ്റെ ആദ്യ നാലു വരികൾ പാടി അപ്പാടേ തെറ്റിക്കുന്നൊരു ഓർമ്മയും.
എക്കാലത്തേയും ഫാന്‍
പത്മജ ച്ചേച്ചിയായിരുന്നു എൻ്റെ ആദ്യത്തെ ഫാന്‍ എന്ന് ഞാൻ പിൽക്കാലത്ത് ചേച്ചിയോട് തമാശിക്കുമ്പോൾ " എക്കാലത്തേയും" എന്ന് ചേച്ചി തിരുത്തുമായിരുന്നു. ആ ഗാനമേളയ്ക്ക് ശേഷം നടന്ന രാധാകൃഷ്ണണൻ ചേട്ടൻ്റെയും പത്മജച്ചേച്ചിയുടെയും കല്യാണത്തിന് ഞാനും ദൃക്സാക്ഷിയായിരുന്നു. അങ്ങനെ പത്മജ, രാധാകൃഷ്ണൻ ചേട്ടൻ്റെ പ്രിയപ്പെട്ട "പപ്പ" യായിത്തീരുന്നു. ആകാശവാണി ലളിതസംഗീത വേദിയിൽ നിന്ന് ചേട്ടൻ എന്നെ കൈപിടിച്ച് എൺപത്തിനാല് ജൂലൈയിൽ ഒരു സിനിമയിലെ ആദ്യ നാല് വരികൾ പാടിക്കുന്നു.
മേടയില്‍ കുടുംബവുമായുള്ള ബന്ധം
കാലചക്രം തിരിഞ്ഞു കൊണ്ടേയിരുന്നു. "മേടയിൽ " കുടുംബവുമായുള്ള എൻ്റെ ആത്മബന്ധം ഗാഢമായിക്കൊണ്ടുമിരുന്നു. രാധാകൃഷ്ണൻ ചേട്ടൻ്റെ അവസാന നാളുകളിൽ നടന്ന സംഗീത പരിപാടികളിലെല്ലാം എൻ്റെ സാന്നിധ്യം നിർബന്ധപൂർവ്വം വേണമെന്ന് ചേച്ചിയും ചേട്ടനും തീരുമാനിച്ചിരുന്നു. പാട്ടുകാരൻ എന്നതിലുപരി ഒരു സഹോദരനായിരുന്നു ഞാനവർക്ക്. ഒരു കൈത്താങ്ങ്. സ്വന്തം രോഗങ്ങളെല്ലാം മറന്നുകൊണ്ട് പത്മജച്ചേച്ചി തിരുവനന്തപുരത്തെ സാംസ്ക്കാരിക സായാഹ്നങ്ങളുടെയൊക്കെ നിറസാന്നിധ്യമായി.
എന്‍റെ ചിറകൊടിഞ്ഞു
ചേച്ചിയുടെ സംസാരങ്ങളിലെല്ലാം സിനിമയും, സംഗീതവും, നൃത്തവും മാത്രമായി രുന്നു ടോപ്പിക്കുകൾ. ഏതാനും മാസങ്ങൾക്ക് മുൻപ് തൻ്റെ ഇരട്ട സഹോദരിയായ ഗിരിജ മരിച്ചപ്പോൾ പത്മജച്ചേച്ചിയെ ആകെ പരിക്ഷീണയായി കണ്ടു. " "വേണു, എൻ്റെ ഒരു ചിറകൊടിഞ്ഞു " എന്ന് ചേച്ചി കണ്ണീർ വാർത്തു.
നാല് ദിവസം മുന്‍പും
ഇക്കഴിഞ്ഞ ആഴ്ചകളിൽ പത്മജച്ചേച്ചി തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ ബുൾബുൾ, മൗത്ത് ഓർഗൻ എന്നീ ഉപകരണങ്ങൾ വായിക്കുന്ന പോസ്റ്റുകളാണ് ഇട്ടിരുന്നത്. തൽസമയം എൻ്റെ വാട്ട്സ് അപ്പിലേക്കും അതയച്ച് തരും. കൃത്യമായ അഭിപ്രായമറിയാൻ. അവസാന പോസ്റ്റ് ഇക്കഴിഞ്ഞ ജൂൺ പതിനൊന്നിനും, നാല് ദിവസം മുൻപ്.
ഈ നോവ് കുറയില്ല
ഒരു രാവ് പുലരിയാകുമ്പോൾ ഈ മരണവാർത്ത എന്നെ നടുക്കുന്നു. ഇന്നത്തെ എൻ്റെയീ പുലരിയിൽ വേണ്ടപ്പെട്ട മറ്റൊരാൾ നിത്യനിദ്രയിലേക്ക് വഴുതി വീണിരിക്കുന്നു. ഈ കണ്ണീർ മഴ തോരില്ല പത്മജച്ചേച്ചീ. ഈ നോവും കുറയില്ലെന്നും ജി വേണുഗോപാല്‍ പറയുന്നു.