ഭര്‍ത്താവിന് പിന്നാലെ മക്കളും പോയി; ഒറ്റക്കായ അവസ്ഥ മറികടന്നതിനെ കുറിച്ച് ജോണ്‍സണ്‍ മാസ്റ്ററുടെ ഭാര്യ റാണി
വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ജോണ്‍സന്‍ മാസ്റ്ററുടെ സംഗീതം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. സംഗീതത്തിലൂടെ അദ്ദേഹം വീണ്ടും ജീവിക്കുകയാണ്. എന്നാല്‍ പ്രിയതമനെയും രണ്ട് മക്കളെയും നഷ്ടപ്പെട്ട വേദനയില്‍ ഇന്നും ഉരുകി ജീവിക്കുകയാണ് ജോണ്‍സന്‍ മാസ്റ്ററുടെ ഭാര്യ റാണി. 2011 ഓഗസ്റ്റിലാണ് ഹൃദയാഘത്തെ തുടര്‍ന്ന് അദ്ദേഹം മരിക്കുന്നത്.
നടി റായി ലക്ഷ്മിയുടെ ഹോട്ട് ചിത്രങ്ങൾ, വീണ്ടും സുന്ദരിയായി മമ്മൂട്ടിയുടെ നായിക
തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ബൈക്ക് അപകടത്തില്‍ മകന്‍ റെന്നും അന്തരിച്ചു. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ മുക്തമായി ഭാര്യ റാണിയും മകള്‍ ഷാനും ജീവിച്ച് തുടങ്ങിയതാണ്. എന്നാല്‍ 2016 ല്‍ ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാനും യാത്രയായി. ഭര്‍ത്താവിന് പുറകേ മക്കള്‍ കൂടി പോയതിന്റെ ആഘാതത്തെ അതിജീവിച്ചത് എങ്ങനെയാണെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റാണി പറയുകയാണ്.

ജോലി തിരക്കുള്‍ ഇല്ലാത്ത സമയത്തൊക്കെ ചേട്ടന്‍ വീട്ടില്‍ തന്നെ ഉണ്ടാകും. ആ സമയങ്ങളൊക്കെ ഞങ്ങള്‍ നാല് പേരും ഒരുമിച്ചാണ് ചെലവഴിക്കുന്നത്. എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെക്കും. വീട്ടിലെ കാര്യങ്ങളൊക്കെ ഒരുമിച്ചാണ് ചെയ്യുന്നത്. അങ്ങനെയായിരുന്നു ആ ദിനങ്ങള്‍. ഞങ്ങളെല്ലാവരും തമ്മില്‍ നല്ല സൗഹൃദമായിരുന്നു. മോളും ഡാഡിയും ഏറെ നേരം ഒരുമിച്ചിരുന്ന് പല കാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു. മോന്‍ അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണയിരുന്നു. ഡാഡി എവിടെ പോയാലും അവനും ഒപ്പം പോകും. ഡാഡിയ്‌ക്കൊപ്പമുള്ള ഓരോ യാത്രയും അവന് ഒത്തിരി ഇഷ്ടമായിരുന്നു. ചേട്ടന്‍ ബാങ്കില്‍ പോകാന്‍ ഇറങ്ങിയാലും അവന്‍ കൂടെ പോകന്‍ തയ്യാറെടുക്കും. അവന്‍ ഒറ്റയ്ക്ക് എവിടെയും പോയിരുന്നില്ല. കൂടുതലും എന്റെയോ ചേട്ടന്റെ കൂടെയോ ആയിരിക്കും. അതെല്ലാം സന്തോഷം നിറഞ്ഞ കാലമായിരുന്നു.

മക്കള്‍ക്ക് രണ്ട് പേര്‍ക്കും സംഗീതം വളരെ ഇഷ്ടമായിരുന്നു. എങ്കിലും മോള്‍ക്കായിരുന്നു കുറച്ചധികം ഇഷ്ടം. മോന് ബൈക്ക് റേസിങ് ആയിരുന്നു പ്രിയം. എങ്കിലും ഓഫീസില്‍ വച്ച് അവന്‍ പാട്ടുകള്‍ പാടുമായിരുന്നു എന്ന് അവന്റെ സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. സ്‌കൂള്‍ കാലഘട്ടത്തില്‍ സംഗീത പരിപാടികളിലൊക്കെ മോന്‍ പങ്കെടുക്കുമായിരുന്നു. മോള്‍ക്ക് സംഗീതത്തോടുള്ള താല്‍പര്യം കണ്ടപ്പോള്‍ ചേട്ടന്‍ അവളോട് പറഞ്ഞു നല്ല കഴിവുണ്ടെങ്കില്‍ മാത്രമേ സംഗീതമേഖലയിലേക്ക് കടന്ന് വരാവൂ എന്ന്.

അല്ലെങ്കില്‍ പഠനം തുടരണം എന്നാണ് ചേട്ടന്‍ മോള്‍ക്ക് നല്‍കിയ സ്‌നേഹോപദേശം. പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ് മോള്‍ സംഗീതത്തിലേക്ക് കടന്ന് വന്നത്. അവള്‍ ചിട്ടപ്പെടുത്തിയ 'ഇളം വെയില്‍ കൊണ്ട് നാം' എന്ന പാട്ട് അടുത്ത കാലത്ത് റിലീസ് ചെയ്തിരുന്നു. ഒരു ദിവസം ഓഫീസില്‍ നിന്ന് വീട്ടിലെത്തിയ ശേഷം അര്‍ധ രാത്രിയിലാണ് അവള്‍ എന്നെ വിളിച്ച് ആ പാട്ട് ചിട്ടപ്പെടുത്തിയതിനെ കുറിച്ച് പറഞ്ഞത്. എന്നിട്ട് പല തവണ അവളത് പാടി കേള്‍പ്പിച്ചു. എനിക്കത് ഒരുപാട് ഇഷ്ടമാവുകയും ചെയ്തു. അതിന്റെ റെക്കോര്‍ഡിങ്ങിന് തയ്യാറെടുക്കുമ്പോഴാണ് അവളും യാത്രയായത്.

ചേട്ടന് പിന്നാലെ മക്കളും യാത്രയായപ്പോള്‍ എനിക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആ ദുരന്തങ്ങളില്‍ നിന്നൊക്കെ കരകയറാന്‍ എന്നെ പ്രാപ്തയാക്കിയത് എന്റെ ദൈവവിശ്വാസവും പ്രാര്‍ഥന ജീവിതവും തന്നെയാണ്. പ്രാര്‍ഥനയിലൂടെ ലഭിച്ച ശക്തി കൊണ്ടാണ് ഞാന്‍ ഇപ്പോഴും ജീവിക്കുന്നത്. അല്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നു എന്നതിനെ കുറിച്ച് അറിയില്ല. ഒരു പക്ഷേ അവര്‍ക്കൊപ്പം ഞാനും ഒ രു ഫോട്ടോ മാത്രമായി അവശേഷിക്കുമായിരുന്നു. അതല്ലെങ്കില്‍ എന്റെ ജീവിതം മാനസികാശുപത്രിയുടെ ചുവരുകള്‍ക്കുള്ളില്‍ അവസാനിക്കുമായിരുന്നു.
Recommended Video

അത്ര വലിയ ആഘാതമായിരുന്നു ചേട്ടന്റെയും മക്കളുടെയും വിയോഗം എന്നില്‍ ഏല്‍പ്പിച്ചത്. എന്റെ ഓര്‍മയില്‍ എപ്പോഴും അവര്‍ മാത്രമാണുള്ളത്. അവരുടെ ഓര്‍മ്മക്കായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ ഓര്‍മ ദിനങ്ങളില്‍ മറ്റുള്ളവര്‍ക്കായി ചെറിയ സഹായങ്ങള്‍ എത്തിച്ച് കൊടുക്കാറുണ്ട്. കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ചേട്ടനും മക്കളും പോയതോടെ ഞാന്‍ പൊതു പരിപാടികളിലും ആഘോഷങ്ങളില്‍ നിന്നുമൊക്കെ പരമാവധി മാറി നില്‍ക്കുകയാണ്. ഇപ്പോള്‍ കൂടുതല്‍ സമയവും പ്രാര്‍ഥനയിലാണ് ചിലവഴിക്കുന്നത്. ഞാനും എന്റെ അമ്മയും ഒരുമിച്ചാണ് താമസം. ഇവിടെ നിന്നും കുറച്ച് അകലെയാണ് മറ്റ് ബന്ധുക്കളുടെ വീടുകള്‍.


Click it and Unblock the Notifications











