അമേരിക്കയിലിരുന്ന് മൂകാംബികാമ്മയ്ക്ക് മുന്നിൽ പാട്ട് പാടി യേശുദാസ്, ഹൃദയ താളത്തിന് 81ാം പിറന്നാൾ
ലോകം കണ്ട മഹാ ഗായകരിൽ ശബ്ദം കൊണ്ട് വിസമയം തീർത്ത യേശുദാസിന്റെ എൺപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. കേരളത്തിന്റെ ഓരോ മണൽ തരിയെയും താളം പിടിപ്പിച്ച മാജിക്കൽ ശബ്ദത്തിന് ഉടമയാണ് അദ്ദേഹം. ഗായകൻ എന്നതിൽ ഉപരി മലയാളിയുടെ മതേതര മനസ്സിനെ പാകപ്പെടുത്തുന്നതിലും അദ്ദേഹം വഹിക്കുന്ന പങ്ക് ചെറുതല്ല. 'ഒരു ജാതി ഒരു മതം ഒരു ദൈവം' മനുഷ്യന് എന്ന ഗുരുവിന്റെ കാഴ്ചപ്പാടിനെ കടന്നു ചെല്ലുന്ന ഇടങ്ങളിലെല്ലാം പകർന്നു കൊടുക്കുന്നതിൽ യേശുദാസ് പ്രത്യേക താൽപ്പര്യം കാണിക്കാറുണ്ട്. അത്തരത്തിൽ ഇടറി നിൽക്കുന്ന മനസ്സുകളെ ഇണക്കി എടുത്ത് ഒറ്റ സ്വരമാക്കാൻ ഗായകൻ എന്ന ലോകത്തിന് അപ്പുറം ശ്രമിക്കുന്ന ഒരാൾ കൂടെയാണ് കെ.ജെ. യേശുദാസ്. മലയാളത്തിന്റെ മണ്ണിൽ എൺപത് പതിറ്റാണ്ടുകൾ പിന്നിടുന്ന സംഗീതത്തിന്റെ ഋഷി വര്യന് ലോക മലയാളികൾ പിറന്നാൾ ആശംസിക്കുകയാണ്.
പതിവുതെറ്റാതെ മൂകാംബിക ദേവിക്ക് മുന്നിൽ ആ ശബ്ദം ഇന്നും നിവേദ്യമായി. പതിറ്റാണ്ടുകളായി കൊല്ലൂർ സന്നിധിയിൽ എത്തി മൂകാംബിക ദേവിക്കായി കീർത്തനം പാടിയാണ് യേശുദാസ് ജന്മ ദിവസത്തെ വരവേൽക്കാറ്. കൊവിഡ് കാലത്തും ഓൺ ലൈനിലൂടെ ആ പതിവ് തേറ്റിക്കാതെ ഗാനഗന്ധർവൻ അമ്മക്കായി കരുതിവച്ച കീർത്തനം ആലപിക്കുകയായിരുന്നു. മകന്റെ അമേരിക്കയിലെ വസതിയിലെ പൂജാമുറിയിൽ ഇരുന്നാണ് യേശുദാസ് കീർത്തനം ആലപിച്ചത്. മുൻവർഷങ്ങളിൽ എല്ലാം അദ്ദേഹം മൂകാംബിക ദേവിക്കുമുന്നിൽ നേരിട്ടെത്തിയാണ് കീർത്തനം ആലപിക്കാറുണ്ടായിരുന്നത്. കൊല്ലൂരിനെ വലം വയ്ക്കുന്ന സൗപർണ്ണികപോലും ആ ശബ്ദത്തിൽ ലയിച്ചു പോകും എന്നാണ് സംഗീത പ്രേമികൾ പറയാറുള്ളത്. സംഗീതം മനസ്സിൽ കൊണ്ടാടുന്നവർക്ക് ജനുവരി 10 ആണ് ഉത്സവകാലം. കാരണം ഗാനഗന്ധർവ്വൻ അമ്മക്കുമുന്നിൽ വന്ന് കീർത്തനം നിവേദ്യമായി അർപ്പിക്കുന്നത് അന്നാണ്. ആയിരക്കണക്കിന് പേരാണ് വർഷങ്ങളായി ആ വിസ്മയ കാഴ്ച്ചക്കുമുന്നിൽ ലയിക്കാനായി മലകയറാറുള്ളത്.

എം ബി ശ്രീനിവാസൻ ചിട്ടപ്പെടുത്തി, വിഖ്യാത ശബ്ദലേഖകൻ കോടീശ്വരറാവു റെക്കോർഡ് ചെയ്ത കാൽപ്പാടുകളിലെ 'ജാതിഭേദം മതദ്വേഷം' എന്ന് തുടങ്ങുന്ന ഗുരുദേവശ്ലോകമാണ് ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ഗാനം. എന്നാൽ പടം പുറത്തുവരാൻ വൈകിയതോടെ വേലുത്തമ്പി ദളവ എന്ന ചിത്രത്തിലെ 'കാൽപ്പാടുകളിലല്ല' എന്ന ഗാനമാണ് ലോകത്തിന് മുന്നിൽ ആദ്യമെത്തിയത്. പിന്നീടങ്ങോട്ട് ആ വിശ്വ സംഗീതത്തിന്റെ തേരോട്ടമായിരുന്നു. ഇന്നും കേരളത്തിന്റെ സംഗീത ശരീരത്തിലെ ഹൃദയത്തുടിപ്പാണ് ഗാനഗന്ധർവൻ കെ.ജെ. യേശുദാസ്.

മഹാ രഥന്മാരുടെ കൂടെ ഒട്ടും ഇടറാതെ പിടിച്ചു നിൽക്കാൻ തുടക്ക കാലം മുതൽ അദ്ദേഹത്തിന് സാധിച്ചിരുന്നു. ലഭിച്ച ഓരോ അവസരങ്ങളും മികവുറ്റതാക്കി മാറ്റാൻ അദ്ദേഹം അസാമാന്യ വൈഭവമാണ് കാണിച്ചത്. സുശീലയെ പോലെയുള്ള അത്ഭുത പ്രതിഭകൾക്കൊപ്പം പാടാൻ അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് ആദ്യകാലങ്ങളിൽ തന്നെ അവസരങ്ങൾ ലഭിച്ചതും. ശാരംഗപാണിയാണ് സുശീലയോടൊപ്പം യുഗ്മഗാനം പാടാൻ യേശുദാസിന് അവസരം ഉണ്ടാക്കി കൊടുത്തത്. ശാരംഗപാണിയുടെ തന്നെ രചനയിൽ പിറന്ന 'ആനക്കാരാ ആനക്കാരാ' എന്ന ഗാനമാണ് സുശീലക്കൊപ്പം അദ്ദേഹം പാടിയത്. ചിത്രത്തിൻറെ നിർമ്മാതാവായ കുഞ്ചക്കയോട് നേരിട്ട് ശാരംഗപാണി അഭ്യർത്ഥിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് പുതിയ ഗായകന്റെ കാലമായിരുന്നു. അത്രമേൽ മലയാളത്തിന്റെ മണ്ണിൽ ആഴ്ന്നിറങ്ങൾ ആ ശബ്ദത്തിന് കരുത്തുണ്ടായിരുന്നു.

ഇന്ത്യ അഭിമാനത്തോടെ ഉയർത്തിപിടിക്കേണ്ട കൊടിയടയാളമാണ് യേശുദാസെന്ന് പറഞ്ഞത് സാക്ഷാൽ എസ് പി ബാലസുബ്ര്യമണ്യമാണ്. താൻ ജീവിതത്തിൽ അനുകരിച്ചു പാടിയ ഗായകനും യേശുദാസാണെന്ന് ഒരിക്കൽ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ചെന്നൈയിൽ നടന്ന സംഗീത പരിപാടിക്കിടെ അദ്ദേഹത്തിന്റെ പാദപൂജ നടത്തിയതും ഗാനലോകത്തിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. ഗുരുതുല്യനായി നിൽക്കുമ്പോഴും വളരെ അടുത്ത ആത്മബന്ധം യേശുദാസിന് എസ് പി യുമായി ഉണ്ടായിരുന്നു. എസ് പി സ്നേഹത്തോടെ യേശുദാസിനെ വിളിക്കാറുള്ളതും 'അണ്ണാ' എന്നായിരുന്നു. അത്തരത്തിൽ കേരളത്തിന് പുറത്തും സംഗീത ലോകത്തെ വിസ്മയമാണ് കെ.ജെ. യേശുദാസ്

മലയാളക്കരയിലെ മിക്ക ആരാധനാലയങ്ങളിലും ഉയർന്നു കേൾക്കുന്ന ശബ്ദവും അദ്ദേഹത്തിന്റേതാണ്. മറ്റൊരു ഗായകനും ഇനി ലഭിക്കാൻ ഇടയില്ലാത്ത സ്വീകാര്യതയാണ് ദൈവ സന്നിധികളിൽ ഗാന ഗന്ധർവ്വന് ലഭിക്കുന്നത്. ശബരീശ്വനെ ഉറക്കുന്ന ഹരിവരാസനം മുതൽ ഒട്ടേറെ അനിർവചനീയമായ അനുഭൂതി സമ്മാനിക്കുന്ന ഭക്തി ഗാനങ്ങളാണ് അദ്ദേത്തിന്റെതായിട്ടുള്ളത്. 1975 ഇൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി ഹരിവരാസനം ആലപിച്ചത്. ഭക്ത മനസ്സുകളെ ആനന്ദത്തിൽ ആറാടിച്ച ആ ശബ്ദം അയ്യപ്പ സന്നിധിയിലെത്താൻ പിന്നീട് അധിക സമയം വേണ്ടി വന്നിരുന്നില്ല. അയ്യന്റെ സന്നിധിയിൽ നേരിട്ടെത്തി ഹരിവരാസനം പാടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ആ ഹൃദയതാളമാണ് ഇന്ന് ഏട്ടുപതിറ്റാണ്ടുകൾ പിന്നിട്ട് മലയാളക്കരയുടെ ഹൃദയ താളമായി നിൽക്കുന്നത്.


Click it and Unblock the Notifications











