ചിത്രയെ കരയിച്ച സ്‌നേഹഗായകൻ; സ്റ്റേജിൻ്റെ ഒരു വശത്ത് നിറകണ്ണുകളോടെ അന്തം വിട്ട് നിൽക്കുകയാണ് ചിത്ര, കുറിപ്പ്
ഇന്ത്യന്‍ സംഗീത ലോകത്തിന് വലിയൊരു നഷ്ടം സംഭവിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. അനശ്വര ഗായകനായിരുന്ന എസ്ബി ബാലസുബ്രഹ്മണ്യം അന്തരിച്ചിട്ട് ഒരാണ്ട് ആയിരിക്കുകയാണ്. വേറിട്ട ശബ്ദത്തിലൂടെ സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ചിട്ടുള്ള എസ്പിബിയ്ക്ക് ഓര്‍മ്മ പൂക്കള്‍ സമ്മാനിച്ച് പ്രമുഖരടക്കം രംഗത്ത് എത്തിയിരിക്കുകയാണ്. എത്ര വലിയ ഗായകനാണെങ്കിലും അദ്ദേഹത്തിന്റെ സ്‌നേഹവും കരുതുലും അനുഭവിച്ചിട്ടുള്ളവരാണ് സഹപ്രവര്‍ത്തകര്‍.
ഗായിക ചിത്രയ്ക്കും അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്. എസ്പിബിയുടെ കോറസ് പാടാന്‍ നിന്നത് എന്തിനാണെന്ന് അദ്ദേഹം ചോദ്യം ചെയ്തിരുന്നു. പിന്നീട് സര്‍പ്രൈസ് ആയി തനിക്ക് ചിത്രയ്ക്ക് വേണ്ടി ഒരു പാട്ട് പാടുകയും ചെയ്തു. ഇക്കാര്യങ്ങളെ കുറിച്ച് ചലച്ചിത്ര പ്രവര്‍ത്തകനായ രവി മേനോന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. പൂര്‍ണരൂപം വായിക്കാം..

ചിത്രയെ കരയിച്ച സ്‌നേഹഗായകന്‍,
എസ് പി ബി വിടവാങ്ങി ഒരു വര്‍ഷം.... ചിത്രയുടെ കണ്ണുകള്‍ ഈറനണിയിച്ച ഒരു എസ് പി ബി ഓര്‍മ്മ പങ്കുവെക്കുകയാണ് വീണ്ടും. സംഗീതത്തില്‍ എന്നും നന്മയുടെ ഈണവും താളവും മാത്രം കണ്ടെത്തിയ രണ്ടു മഹാപ്രതിഭകളുടെ കഥ... സ്വന്തം പാട്ട് മറ്റൊരാള്‍ പാടി കേള്‍ക്കുമ്പോള്‍ എന്തു വികാരമാണ് തോന്നുക? ഭഭസന്തോഷം മാത്രം. പാട്ട് ഹൃദയപൂര്‍വം ആസ്വദിക്കും. പാടിയ ആളെ അപ്പോള്‍ തന്നെ അഭിനന്ദിക്കും. ചെറിയ കുട്ടികളാണെങ്കില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.''ചിത്രയുടെ വാക്കുകള്‍.

ഇത്തിരിപ്പോന്ന കുഞ്ഞുങ്ങള്‍ മുതല്‍ ജീവിതസായാഹ്നത്തില്‍ എത്തി നില്‍ക്കുന്നവര്‍ വരെ സ്വന്തം പാട്ടുകള്‍ പാടിക്കേട്ടിട്ടുണ്ട് ചിത്ര. പ്രശസ്തരും അപ്രശസ്തരുമായവര്‍. മറക്കാനാവാത്ത അനുഭവങ്ങളാണ് പലതും. അവയിലൊന്ന് ഇന്നും ചിത്രയുടെ കണ്ണുകളെ ഈറനണിയിക്കുന്നു. എസ് പി ബാലസുബ്രഹ്മണ്യത്തോടൊപ്പമുള്ള ഒരു യു എസ് പര്യടനം. എസ് പി ശൈലജയുമുണ്ട് സഹഗായികയായി. ഭഗാനമേളയില്‍ കോറസ് പാടാന്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ ശൈലജയും ഞാനുമാണ് അധികവും ആ ദൗത്യം ഏറ്റെടുത്തിരുന്നത്. ഒരുവന്‍ ഒരുവന്‍ മുതലാളി, ബല്ലേലക്ക തുടങ്ങി പല പാട്ടുകളിലും കോറസ് പോര്‍ഷന്‍ എത്തുമ്പോള്‍ ഞങ്ങള്‍ ബാലു സാറിനെ അനുഗമിക്കും.

പരിപാടിക്കിടെ ഒരിക്കല്‍ സാര്‍ എന്റെ അടുത്ത് വന്നു പറഞ്ഞത് ഓര്‍മ്മയുണ്ട്. ഭനീ ഇത്ര വലിയ പാട്ടുകാരിയായിട്ടും എന്റെ പാട്ടിന് കോറസ് പാടാനുള്ള സന്മനസ്സ് കാണിച്ചല്ലോ?' തമാശ കലര്‍ത്തിയാണ് പറഞ്ഞതെങ്കിലും എന്റെ മനസ്സിനെ തൊട്ടു ആ വാക്കുകള്‍. ഭബാലുസാര്‍ അങ്ങനെ പറയരുത്. എനിക്ക് സങ്കടം വരും.' ഞാന്‍ പറഞ്ഞു. ഇതൊരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്.' ഓരോ ദിവസത്തേയും ഷോയുടെ ഷെഡ്യൂള്‍ കാലത്ത് പതിനൊന്ന് മണിയോടെയാണ് നിശ്ചയിക്കുക. അന്നത്തെ ഗാനമേളയില്‍ പാടേണ്ട പാട്ടുകളുടെ അവസാന പട്ടിക എഴുതിയ കടലാസ് കയ്യില്‍ കിട്ടിയപ്പോള്‍ ഒരു കാര്യം ചിത്ര ശ്രദ്ധിച്ചു. ഇടക്കൊരു പാട്ട് എഴുതാതെ വിട്ടിരിക്കുന്നു ബാലു സാര്‍. ശൂന്യമാണ് അവിടം. സദസ്സിനൊരു സര്‍പ്രൈസ് ആയി ഏതെങ്കിലും അപൂര്‍വ ഗാനം പാടാന്‍ ബാലു സാര്‍ തീരുമാനിച്ചിരിക്കും എന്നേ തോന്നിയുള്ളു. അത് നമ്മളെ മുന്‍കൂട്ടി അറിയിക്കേണ്ട കാര്യമില്ലല്ലോ.
Recommended Video

ആ സമയമെത്തിയപ്പോള്‍, ചിത്രയെ അമ്പരപ്പിച്ചുകൊണ്ട് 'ഉയിരേ' എന്ന പാട്ടിന്റെ ബി ജി എം വായിച്ചു തുടങ്ങുന്നു ഓര്‍ക്കസ്ട്രക്കാര്‍. വിശ്വസിക്കാന്‍ കഴിഞ്ഞില്ല എനിക്ക്. ഹരിഹരന്‍ സാറും ഞാനും പാടിയ പാട്ടാണ്. പര്യടനത്തിനിടെ പല സദസ്സുകളില്‍ നിന്നും ആ പാട്ടിനുള്ള ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും കൂടെ പാടാന്‍ ആരും ഉണ്ടായിരുന്നില്ലാത്തതിനാല്‍ ഞാന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. എസ് പി ബി സാറിനെ പോലൊരു സീനിയര്‍ ഗായകന്‍ തന്നെക്കാള്‍ എത്രയോ ജൂനിയര്‍ ആയ ഒരു പാട്ടുകാരന്റെ പാട്ട് സ്റ്റേജില്‍ പാടേണ്ട കാര്യമില്ലല്ലോ. അങ്ങനെയൊരു പതിവുമില്ല.

എന്നാല്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ ചിത്ര. ഓര്‍ക്കസ്ട്രക്കാര്‍ പാട്ടിന്റെ ഇന്‍ട്രോ വായിച്ചു തീര്‍ന്നതോടെ, 'ഉയിരേ' പാടി തുടങ്ങുന്നു എസ് പി ബി. 'ചെറുചിരിയോടെ ബാലു സാര്‍ പാടുമ്പോള്‍ സ്റ്റേജിന്റെ ഒരു വശത്ത് നിറകണ്ണുകളോടെ അന്തം വിട്ട് അത് കേട്ടു നില്‍ക്കുകയായിരുന്നു ഞാന്‍. എങ്ങനെ കരച്ചില്‍ വരാതിരിക്കും? മറ്റൊരാള്‍ പാടിയ പാട്ട് എനിക്ക് വേണ്ടി പഠിച്ചു പാടുകയാണ് മഹാനായ ആ ഗായകന്‍. പാട്ടില്‍ ആദ്യ ഭാഗം മുഴുവന്‍ ബാലു സാര്‍ പാടിക്കഴിഞ്ഞ ശേഷം ഞാന്‍ കൂടെ ചേര്‍ന്നപ്പോള്‍ വാത്സല്യത്തോടെ എന്നെ നോക്കി ചിരിച്ചു അദ്ദേഹം. പിന്നെ ആംഗ്യവിക്ഷേപങ്ങളോടെ എന്റെ ആലാപനം മുഴുവന്‍ ആസ്വദിച്ചു.

'ഉള്ളിലൊരു വിങ്ങലുമായി ആ പാട്ട് പാടി തീര്‍ത്തപ്പോള്‍ എന്റെ തലയില്‍ സ്‌നേഹപൂര്‍വ്വം കൈവെച്ച് അനുഗ്രഹിച്ചു അദ്ദേഹം. എന്നിട്ട് സദസ്സിനോടായി പറഞ്ഞു: ''ഇവളെന്റെ കുടുംബാംഗമാണ്. ശൈലജയെ പോലെ എന്റെ സ്വന്തം തങ്കച്ചി. എന്റെ പാട്ടുകള്‍ക്ക് കോറസ് പാടേണ്ട കാര്യം അവള്‍ക്കില്ല. എന്നിട്ടും അവള്‍ പാടി; എന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രം. ആ സ്‌നേഹത്തിനുള്ള പ്രത്യുപകാരമാണ് ഈ പാട്ട്...'' പ്രതികരിക്കാന്‍ പോലുമാകാതെ നിറഞ്ഞ സദസ്സിന്റെ ഹര്‍ഷാരവം ഏറ്റുവാങ്ങി തരിച്ചു നിന്നു ചിത്ര. 'എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു അത്. ജീവിതാവസാനം വരെ ആ നിമിഷങ്ങള്‍, അവയുടെ ദീപ്തമായ ഓര്‍മ്മകള്‍ എനിക്കൊപ്പമുണ്ടാകും.'' ചിത്ര വികാരാധീനയാകുന്നു. രവിമേനോന്‍...


Click it and Unblock the Notifications











