വിഷമകരമായ സമയത്ത് കൂടെ നിന്നു, ലതാജി കാരണമാണ് പുറത്തിറങ്ങിത്തുടങ്ങിയത്, ചിത്ര പറയുന്നു
മലയാളത്തിൽ ഒരേയൊരു ഗാനം മാത്രമേ ലത മങ്കേഷ്കർ ആലപിച്ചിട്ടുള്ളുവെങ്കിലും പ്രിയഗായികയ്ക്ക് കേരളത്തിൽ അനവധി ആരാധകരാണുള്ളത്. ഭാഷവ്യത്യാസമില്ലാതെയാണ് ഗാനങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ലതാ ജിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട‍് മലയാള സിനിമ ലോകം രംഗത്ത് എത്തിയിട്ടുണ്ട്.
ലതാ ജിയുടെ വിയോഗം സംഗീത ലോകത്തിന് തീരനഷ്ടമാണെന്നാണ് കെഎസ് ചിത്ര പറയുന്നത്. ഗാന്ധിജിയ്ക്കൊപ്പം മനസ്സിൽ തെളിയുന്ന മുഖമാണ് ലതാജിയുടേതെന്നാണ് ചിത്ര കൂട്ടിച്ചേർത്തു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ കലഘട്ടത്തിലൂടെ കടന്നു പോയപ്പോൾ തന്റെ സങ്കടത്തിൽ ലതാജി കൂടെ നിന്നുവെന്നും പ്രിയഗായികയുടെ ഓർമ പങ്കുവെച്ച് കൊണ്ട് ചിത്രം പറയുന്നു. കൂടാതെ രണ്ടാമത് താൻ പുറത്ത് ഇറങ്ങാനുള്ള കാരണവും ലതാ ജിയുടെ വാക്കുകളാണെന്നും കൂട്ടിച്ചേർത്തു.

ചിത്രയുടെ വാക്കുകൾ ഇങ്ങനെ.. ''ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ കാലഘട്ടത്തിൽ കൂടി കടന്നുപോയ ഒരു സമയമുണ്ടായിരുന്നു. ആ കാലത്ത് ലതാജിയുടെ പേരിൽ ഹൈദരാബാദിലെ ഒരു ചടങ്ങിൽ നൽകുന്ന പുരസ്കാരം എനിക്കാണെന്നു പറഞ്ഞു സംഘാടകർ ഒരുദിവസം വിളിച്ചു. പക്ഷേ അപ്പോൾ ഞാൻ പുറത്തെങ്ങും പോകാൻ കഴിയാതെ വീട്ടിൽ ഇരിക്കുകയായിരുന്നു.

ചടങ്ങിന് എന്നെ ക്ഷണിച്ച സംഘാടകരോട് "ഞാൻ അങ്ങനെയൊരു മാനസികാവസ്ഥയിൽ അല്ല എനിക്ക് വരാൻ കഴിയില്ല സോറി" എന്നു പറഞ്ഞു. അന്നു വൈകുന്നേരം ലതാജി എന്നെ വിളിച്ചു. "നിനക്കുണ്ടായ ദുഃഖം എനിക്കു മനസ്സിലാകും, എല്ലാം എനിക്ക് അറിയാം. പക്ഷേ അങ്ങനെ വീട്ടിൽ ഇരുന്നുകളയരുത്, നീ പുറത്തുവന്നേ മതിയാകൂ. ഈ പരിപടിയ്ക്കു വരണം, ഞാൻ വരും. എനിക്ക് കാണണം" എന്നു പറഞ്ഞു. അങ്ങനെ ആ പരിപാടിക്കു ഞാൻ പോയി. പക്ഷേ ലതാജിക്ക് എന്തോ കാരണം കൊണ്ട് അന്നു വരാൻ കഴിഞ്ഞില്ല. ലതാജി കാരണമാണ് ഞാൻ വീണ്ടും പുറത്തിറങ്ങിത്തുടങ്ങിയത്.

ലത മങ്കേഷ്കറിനെ ആദ്യമായി കണ്ടതിനെ കുറിച്ചും ചിത്ര പറയുന്നു.ലതാജിക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം കിട്ടുന്ന സമയത്ത് ചെന്നൈയിൽ വച്ചു നടത്തിയ ഔദ്യോഗിക പരിപാടിയ്ക്കിടെയാണ് കാണുന്നത്. എനിക്ക് ആപരിപാടിയിലേക്ക് ക്ഷണം ഉണ്ടായിരുന്നില്ല. എസ്പിബി (എസ്.പി.ബാലസുബ്രഹ്മണ്യം) സാറിനോടൊപ്പം സ്റ്റുഡിയോയിൽ പാടുകയായിരുന്നു ഞാൻ അന്ന്. സാറിന് അന്ന് കുറെ പാട്ടുകൾ പാടേണ്ടിയിരുന്നു. അദ്ദേഹം സംഗീതസംവിധായകനോട് "എനിക്ക് വേഗം പോകണം മദ്രാസ് തെലുഗു അക്കാദമിയിൽ ലതാജിക്ക് ഒരു ഫെലിസിറ്റഷൻ ഉണ്ട് ഞാൻ ആണ് അതിനു ആതിഥേയത്വം വഹിക്കുന്നത്" എന്നു പറഞ്ഞു.

ഇത് കേട്ടപ്പോൾ ലതാജിയെ കാണാൻ ഒരു അവസരം തരുമോ എന്നു ചോദിച്ചു. സർ സമ്മതിച്ചതനുസരിച്ച് ഞാനും പോയി. പരിപാടി ഏകദേശം കഴിയാറായ സമയത്താണ് അവിടെ എത്തിയത്. എസ്പിബി സർ എന്നെ ലതാജിക്കു പരിചയപ്പെടുത്തി. അപ്പോൾ താൻ ചിത്രയുടെ പാട്ടുകൾ കേട്ടിട്ടുണ്ട് എന്ന് ലതാജി പറഞ്ഞു. കൂടെ നിർത്തി ഫോട്ടോ എടുക്കുകയും ചെയ്തു.
Recommended Video

ലതാജിയോട് ഫോണിൽ ആദ്യമായി സംസാരിച്ചതിനെ കുറിച്ചും ചിത്ര പറയുന്നു. ''ലതാജിയുടെ 80ാം ജന്മദിനത്തിന് "നൈറ്റിംഗേൽ" എന്ന ആൽബം ഞാൻ പാടി പുറത്തിറക്കിയിരുന്നു. എന്റെ ഭർത്താവ് അത് ലതാജിക്ക് അയച്ചുകൊടുത്തു. അക്കാര്യം പക്ഷേ ഞാൻ അറിഞ്ഞിരുന്നില്ല. ഒരു ദിവസം അപ്രതീക്ഷിതമായി ലതാജി എന്റെ വീട്ടിലെ ഫോണിൽ വിളിച്ചു. ആരോ എന്നെ പറ്റിക്കാനായി വിളിച്ചതാണ് എന്നു കരുതി ഞാൻ കോള്‍ എടുത്തില്ല. രണ്ടാമതു വിളിച്ചപ്പോഴാണ് എടുത്തു. അങ്ങനെയാണ് ഞാൻ ആദ്യമായി ലതാജിയുടെ ശബ്ദം ഫോണിൽ കേൾക്കുന്നത്. സുഖമില്ലാത്തതുകൊണ്ട് എഴുത്ത് എഴുതാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് ഫോൺ വിളിച്ചതെന്ന് എന്നോടു പറഞ്ഞു. ‘എനിക്കുവേണ്ടി ഇങ്ങനെ ഒരു ഡെഡിക്കേഷൻ ചെയ്തതിനു നന്ദിയുണ്ട്, ഒരുപാട് ഇഷ്ടപ്പെട്ടു" എന്നായിരുന്നു ലതാജി പറഞ്ഞത്; ചിത്ര പറയുന്നു.


Click it and Unblock the Notifications











