വിദ്യാസാഗർ, ഇളയരാജ, റഹ്മാൻ മൂന്ന് പേരും ഒരേ ദിവസം പാടാൻ വിളിച്ചാൽ, സുജാതയുടെ രസകരമായ മറുപടി
കാതിന് ഇമ്പം പകരുന്ന ഒരുപാട് മനോഹരഗാനം പ്രേക്ഷകർക്ക് സമ്മാനിച്ച ഗായികയാണ് സുജാത മോഹൻ. തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ഒരു ശബ്ദം കൂടിയാണിത്. കഴിഞ്ഞ നാൽപ്പത്തി അഞ്ച് വർഷമായി പ്രേക്ഷകരുടെ കാതുകളിലും ഹൃദയത്തിലും സംഗീതത്തിന്റെ തേൻ മഴപൊഴിയിക്കുകയാണ് പ്രിയഗായിക.

പന്ത്രണ്ടാം വയസിൽ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച് സുജാത മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും തന്റേതായ ഇടം കണ്ടെത്തിയിരുന്നു. മലയാളികളെ പോലെ തന്നെ തെന്നിന്ത്യൻ സംഗീത പ്രേമികളു സുജാതയുടെ ഗാനം നെഞ്ചിലേറ്റുന്നുണ്ട്. ഇന്ത്യന് സംഗീത ലോകത്തെ പ്രമുഖർക്കൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം സുജാതയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഭിമുഖത്തിനിടെ സുജാതയോട് ചോദിച്ച ഒരു ചോദ്യത്തിന് പ്രിയ ഗായിക നൽകിയ രസകരമായ ഉത്തരമാണ്. ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസങ്ങളായ എ ആർ റഹ്മാൻ, ഇളയരാജ, വിദ്യാസാഗർ എന്നിവർ ഓരേ ദിവസം പാടാൻ വിളിച്ചാൽ സുജാത ആരുടെ റെക്കോഡിങ്ങിന് പോകുമെന്നായിരുന്നു ചോദ്യം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഒറ്റവാക്കിലുള്ള ഉത്തരം നൽകിയത്.

ഈ ചോദ്യത്തിന് ഉത്തരം പറയുക എന്നത് വളരെ എളുപ്പമാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. മൂന്നു പേർക്കും വേണ്ടി ഒരേ ദിവസം പാടുമെന്ന് സുജാത പറഞ്ഞു. ഈ മൂന്ന് സംവിധായകന്മാരു മൂന്ന് സമയം പാട്ട് റെക്കോഡ് ചെയ്യുന്നവരാണ്.. ഇളയരാജ സർ എപ്പോഴും അതിരാവിലെയാണ് റെക്കോർഡിങ്ങിനു വിളിക്കുക. രാവിലെ ഏഴുമണിയാകുമ്പോൾ തന്നെ അദ്ദേഹം സ്റ്റുഡിയോയിൽ എത്തും. രാവിലെ ശബ്ദം വളരെ ഫ്രഷ് ആയിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടു തന്നെ അദ്ദഹം ആ സമയത്താണ് പാടിപ്പിക്കുക.

രാജാസാറിന് വേണ്ടി പാടി കഴിഞ്ഞ് അൽപ നേരം വിശ്രമിച്ചിട്ട് ഞാൻ വിദ്യാ സാഗറിന് വേണ്ടി പാടാൻ പോകും. വിദ്യാജി എന്റെ അടുത്ത സുഹൃത്തും കൂടിയാണ്. അദ്ദേഹത്തിനോട് കുറച്ച് വൈകിയേ വരു എന്ന് വിളിച്ച് പറയും. അങ്ങനെ ഉച്ചയ്ക്ക് ശേഷം പോയി പാടും. വിദ്യാജിയുടെ കൂടെ റെക്കോർഡിങ്ങിന് അധികം സമയമെടുക്കാറില്ല.

റഹ്മാന് വേണ്ടി റെക്കോഡിങ്ങിന് പോകണമെങ്കിൽ യാതൊരുവിധ പ്രശ്നവുമില്ല. കാരണം വിദ്യാജിയുടെ പാട്ട് പാടി വന്നതിന് ശേഷവും റഹ്മാന്റെ കോൾ വന്നിട്ടുണ്ടാകില്ല. രാത്രിയിലാവും മിക്കവാറും റെക്കോർഡിങ്ങിനു വിളിക്കുക. ഏകദേശം പന്ത്രണ്ടു മണിയ്ക്കായിരിക്കും കോൾ വരുന്നത്.ഈ മൂന്നു പേരും മൂന്ന് സമയങ്ങളിലാണ് പാടാൻ വിളിക്കുക. അതുകൊണ്ടു തന്നെ സമയം കൈകാര്യം ചെയ്യാൻ യാതൊരു പ്രശ്നമില്ലെന്നും സുജാത അഭിമുഖത്തിൽ പറഞ്ഞു.ഇളയരാജയുടെയും വിദ്യാസാഗറിന്റെയും എ.ആർ.റഹ്മാന്റെയും ഈണത്തിലാണ് സുജാതയുടെ ഭാരിഭാഗം ഹിറ്റുകളും പിറന്നത്.

പാട്ട്കാരിയാകണം എന്നൊരു ചിന്തയുമില്ലാതെയാണ് സുജാത പിന്നണി ഗാനരംഗത്ത് എത്തുന്നത്.. പാട്ടുകാരിയാവുക എന്നത് സമൂഹത്തിന്റെ കണ്ണിൽ അത്ര സുഖകരമായ കാര്യമല്ലായിരുന്നു. അതിനാൽ തന്നെ അന്ന് ആരും പ്രോത്സാഹിപ്പിച്ചില്ല. വിവാഹ ശേഷം വീട്ടമ്മയായി ജീവിക്കുകയായിരുന്നു. രണ്ടാമതും പാട്ടിലേക്കു തിരിച്ചു വരുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്നാൽ പാട്ട് ഉപേക്ഷിക്കാൻ മോഹൻ ഒരുവിധത്തിൽ സമ്മതിച്ചില്ല.അങ്ങനെ വീണ്ടും പാട്ടു പാടാൻ തന്നെ തീരുമാനിച്ചത് സുജാത പറഞ്ഞു.


Click it and Unblock the Notifications











