'ചന്ദനമണിവാതില്‍...' സിനിമയില്‍ പാടിയത് വേണുഗോപാലല്ല! ആ ഗാനത്തെക്കുറിച്ചുള്ള ചില അറിയാക്കഥകള്‍

തലമുറവ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഗായകനാണ് ജി.വേണുഗോപാല്‍. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ഇന്നും ആസ്വാദകരുണ്ട്. തൂവാനത്തുമ്പികളിലെ 'ഒന്നാം രാഗം പാടി...', സസ്‌നേഹത്തിലെ 'താനേ പൂവിട്ട മോഹം...', ഒന്നു മുതല്‍ പൂജ്യം വരെയിലെ 'പൊന്നും തിങ്കള്‍ പൂക്കും മാനെ...' തുടങ്ങി വേണുഗോപാലിന്റെ നാദമാധുരിയില്‍ പൂവിട്ട അനേകം ഗാനങ്ങള്‍ ഇന്നും ആരാധകര്‍ ഏറ്റുപാടുന്നു.

ജി.വേണുഗോപാലിന്റെ ജനപ്രീതി നേടിയ ഗാനങ്ങളിലൊന്നാണ് 'ചന്ദനമണിവാതില്‍....'. മരിക്കുന്നില്ല ഞാന്‍ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് രവീന്ദ്രന്‍ മാഷാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. ഏഴാച്ചേരി രാമചന്ദ്രന്‍ വരികളെഴുതി. പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും നടി താരാ കല്യാണുമാണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ആ ഗാനത്തെക്കുറിച്ചുള്ള ചില അറിയാക്കഥകളാണ് ഇവിടെ പങ്കുവെക്കുന്നത്. ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ വന്ന ലേഖനമാണിത്. ആ കഥയിങ്ങനെയാണ്. തുടര്‍ന്ന് വായിക്കാം.

വേണുഗോപാലിന്റെ ശബ്ദത്തില്‍

പി.പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന സിനിമയ്ക്കായി ഒന്നാംരാഗം പാടി എന്ന ഗാനം ആലപിയ്ക്കാന്‍ ജി.വേണുഗോപാല്‍ ചെന്നൈയില്‍ എത്തി. 13 ദിവസം അവിടെ താമസിച്ച് പാട്ടുപഠിച്ചു. റെക്കോര്‍ഡിങ്ങും കഴിഞ്ഞു. സംഗീതസംവിധായകന്‍ പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിന്റെ ബന്ധുവായ ബാബു, സംഗീതമാന്ത്രികന്‍ രവീന്ദ്രന്റെ വീട്ടിലേക്ക് വേണുവിനെ കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തി. തൂവാനത്തുമ്പികളിലെ വേണുവിന്റെ ഗാനവും കേള്‍പ്പിച്ചു. പാടുന്നത് നേരിട്ട് കേള്‍ക്കണമെന്നായി രവീന്ദ്രന്‍ മാഷ്. 'കോയീ നഹീഹെ' എന്നാരംഭിക്കുന്ന പാട്ട് വേണുഗോപാല്‍ പാടി.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ വേണുഗോപാലിന് രവീന്ദ്രന്റെ ഫോണ്‍ വന്നു. ചെന്നൈയില്‍ എത്തി കീര്‍ത്തി ലോഡ്ജിലായിരുന്നു പ്രാക്ടീസ്. ഒരു ദിവസത്തെ പ്രാക്ടീസിനുശേഷം പിറ്റേന്ന് റെക്കോര്‍ഡിങ്. ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ 'ചന്ദനമണിവാതില്‍ പാതി ചാരി' എന്ന ഹിന്ദോള രാഗത്തിലെ പാട്ട് വേണു ഒറ്റ ടേക്കില്‍ പാടി പൂര്‍ത്തിയാക്കി.

മികച്ചൊരു ഗാനം

പുല്ലാങ്കുഴല്‍ വായിച്ചത് അന്തരിച്ച സംഗീതസംവിധായകന്‍ വി.സി ജോര്‍ജ് ആയിരുന്നു. വയലിന്‍- ബി.ശശികുമാര്‍. മൃദംഗം- തിരുവനന്തപുരം വൈദ്യനാഥന്‍, ഗിത്താര്‍- സ്വാമി, കീബോര്‍ഡ്- മോഹന്‍.

പാടിക്കഴിഞ്ഞപ്പോള്‍ വേണുഗോപാലിന് ഒരാഗ്രഹം, ഒരു ടേക്ക് കൂടി എടുത്താലോയെന്ന്. രവീന്ദ്രന്റെ മറുപടി വേണുഗോപാലിനെ തളര്‍ത്തി. ചിരിച്ചുകൊണ്ട് രവീന്ദ്രന്‍ പറഞ്ഞു, ' നീ പാടിയത് കാസറ്റില്‍ മാത്രമേയുള്ളൂ. സിനിമയ്ക്കു വേണ്ടി പാടുന്നത് പുതിയൊരു പെണ്‍കുട്ടിയാണ്.' തിരുവനന്തപുരം വിമെന്‍സ് കോളെജില്‍ എം.എ മ്യൂസിക്കിന് പഠിച്ചിരുന്ന ഉഷയാണ് 'ചന്ദനമണിവാതില്‍' സിനിമയ്ക്കായി പാടിയത്.

സിനിമയില്‍ ഉള്‍പ്പെടുത്തി

എന്നാല്‍ ഓര്‍ക്കസ്ട്ര ഇല്ലാതെ വേണുഗോപാലിന്റെ ശബ്ദത്തിലുള്ള ഗാനത്തിലെ ഏതാനും വരി സിനിമയില്‍ ഉള്‍പ്പെടുത്തി. സിനിമ പുറത്തിറങ്ങി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അന്ന് ഏറ്റവും കൂടുതല്‍ പേര്‍ പാട്ടുകേട്ടിരുന്ന ആകാശവാണി 'ചന്ദനമണിവാതില്‍...' പ്രക്ഷേപണം ചെയ്തില്ല. ഏഴാച്ചേരി രാമചന്ദ്രന്‍ ഒരു ദിവസം വേണുഗോപാലിനെ വിളിച്ച് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി.

പിന്നീട് ആകാശവാണിയിലൂടെ വേണുഗോപാലിന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത 'ചന്ദനമണിവാതില്‍...' മലയാളികള്‍ ഹൃദയത്തിലാക്കി. എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൊന്നായി അതു മാറി. ഇതേ ഗാനം പാടിയ ഉഷയെന്ന ഗായികയുടെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട 'ചന്ദനമണിവാതില്‍' ഇന്നും അടഞ്ഞുതന്നെ കിടക്കുന്നു.

More from Filmibeat

Read more about: g venugopal music
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X