മനു ഒരു പ്രസ്ഥാനമാണ്, ഇത് തള്ളല്ലെന്ന് വിനീത് ശ്രീനിവാസന്‍, ആശംസകളുമായി കൈലാസ് മേനോനും
വ്യത്യസ്തമായ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് മനു മഞ്ജിത്ത്. പ്രണയവും വിരഹവും തമാശപ്പാട്ടുകളുമൊക്കെയായി ഗാനരചനയില്‍ സജീവമാണ് അദ്ദേഹം. ഓം ശാന്തി ഓശാനയിലെ മന്ദാരമേ എന്ന പാട്ടിലൂടെയായിരുന്നു മനു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി സിനിമകള്‍ക്കായി പാട്ടുകളെഴുതിയ മനുവിന്‍രെ ആദ്യ കവിതാ സമാഹാരം മ്മ പുറത്തുവരികയാണ്.
വിനീത് ശ്രീനിവാസനും കൈലാസ് മേനോനുമുള്‍പ്പടെ നിരവധി പേരാണ് മനു മന്‍ജിത്തിന് ആശംസകള്‍ നേര്‍ന്നെത്തിയിട്ടുള്ളത്. തിരുവാവണി രാവും കൃപാകരി ദേവിയുമൊക്കെ പിറന്നതിനെക്കുറിച്ചായിരുന്നു വിനീത് ശ്രീനിവാസന്റെ കുറിപ്പ്. തീവണ്ടിയിലെ ഒരു തീപ്പെട്ടിക്കും വേണ്ട എന്ന ഗാനത്തിലൂടെയാണ് കൈലാസ് മേനോനും മനുവും അടുക്കുന്നത്. പ്രിയപ്പെട്ട മനുവിന് ആശംസ അറിയിച്ചാണ് കൈലാസ് മേനോനും എത്തിയിട്ടുള്ളത്. വിനീത് ശ്രീനിവാസന്റേയും കൈലാസ് മേനോന്റേയും കുറിപ്പുകളിലൂടെ തുടര്‍ന്നുവായിക്കാം.

വിനീത് ശ്രീനിവാസന്‍റെ ആശംസ
മനു മഞ്ജിത്ത് ഒരു പ്രസ്ഥാനമാണ്.. തിരുവാവണി രാവ് എന്ന പാട്ടുണ്ടായത് മനു എഴുതിയ വരികളിൽ നിന്നാണ്.. കൃപാകരി ദേവി എന്ന പാട്ടിന്റെ വരികൾ വായിച്ച് അക്ഷരാർത്ഥത്തിൽ ഞെട്ടിയിട്ടുണ്ട്.. മൂകാംബികാ ദേവിയെക്കുറിച്ചു പറയേണ്ടതെല്ലാം, ഷാൻ കമ്പോസ് ചെയ്ത ട്യൂണിന് കറക്റ്റായി ചുരുങ്ങിയ വരികളിൽ മനു എഴുതിവെച്ചിട്ടുണ്ടായിരുന്നു.

തള്ളല്ല
ഞാനടക്കം പല സംവിധായകരുടെയും അവസാന നിമിഷ അത്താണിയാണ് മനു. രാവിലെ വിളിച്ചു രണ്ടു മണിക്കൂറിനുള്ളിൽ ഒരു പാട്ട് എഴുതി തരാൻ പറ്റുമോ എന്നു ചോദിച്ചാൽ, അര മണിക്കൂറിൽ വാട്ട്സാപ്പിൽ സംഭവം എത്തും (ഇത് തള്ളല്ല!!) ആ മനുവിന്റെ ആദ്യ കവിതാ സമാഹാരം പുറത്തുവരികയാണ് .. "മ്മ"
പ്രിയ കവിക്ക് ആശംസകളെന്നുമായിരുന്നു വിനീത് ശ്രീനിവാസന്‍ കുറിച്ചത്.

കൈലാസ് മേനോന്‍റെ കുറിപ്പ്
തീവണ്ടി'യിലെ 'ഒരു തീപ്പെട്ടിക്കും വേണ്ട' എന്ന പാട്ടിൽ തുടങ്ങിയ ബന്ധമാണ് മനുവുമായിട്ട്. ട്യൂൺ അയച്ചു കൊടുത്തപ്പോൾ മനുവിനോട് പറഞ്ഞിരുന്നു വല്യ പ്രത്യേകതകൾ ഉള്ള ട്യൂൺ ഒന്നുമല്ല, രസകരമായ വരികളാവണം പാട്ടിന്റെ ഹൈലൈറ്റ് എന്ന്. പൊതുവെ തമാശ പാട്ടുകൾ എഴുതുക എന്നതാണ് ഏറ്റവും ശ്രമകരമായ കാര്യം എന്ന് തോന്നിയിട്ടുണ്ട്.

മനുവിനെക്കുറിച്ച്
ഒന്ന് പിടി വിട്ടു പോയാൽ നർമ്മം മാറി 'ചളി' ആയി പോകും എന്നത് കൊണ്ടാണത്. എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് വളരെ രസകരമായി മനു ആ പാട്ടെഴുതി തന്നു. അന്ന് മനുവിനോട് പറഞ്ഞിരുന്നു ഇനിയങ്ങോട്ട് നമ്മൾ ഒരുമിച്ചു ഒരുപാട് പാട്ടുകൾ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നു. ഫൈനൽസിലെ 'ചലനമേ', എടക്കാട് ബറ്റാലിയനിലെ 'ഷെഹ്നായി', 'മൂകമായി', ഇട്ടിമാണിയിലെ 'വെണ്ണിലാവ് പെയ്തലിഞ്ഞ', തുടങ്ങി വരാൻ പോകുന്ന 6 Hours'ലെ 'ഒന്നായി', കൊത്ത്'ലെ 'മഴച്ചില്ല് കൊള്ളും' എന്ന പാട്ടിൽ വരെ എത്തി നിൽക്കുന്നു മനുവുമായുള്ള ബന്ധം.
Recommended Video

കാത്തിരിക്കുന്നു
ഇത് കൂടാതെ ഈ വർഷത്തെ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള ഗാനം, നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധിക്ക് വേണ്ടിയുള്ള ഗാനം, തുടങ്ങി ഒട്ടനവധി പരസ്യ ചിത്രങ്ങൾ വേറെ. ഗിരീഷ് പുത്തഞ്ചേരിയുടെ കടുത്ത ആരാധകനും ശിഷ്യനുമായ മനു ഇന്ന് മലയാളത്തിലെ ഏറ്റവും versatile ആയ എഴുത്തുകാരിൽ ഒരാളാണ്. പാട്ടെഴുത്തിൽ തുടങ്ങിയ ബന്ധം നല്ലൊരു സൗഹൃദമായി മാറി, സിനിമ മേഖലയിൽ തന്നെ ഏറ്റവും അടുപ്പമുള്ളൊരാൾ എന്നതിൽ എത്തി നിൽക്കുന്നു. മനുവുന്റെ ആദ്യ കവിതാ സമാഹാരത്തിനു എന്റെ എല്ലാ വിധ ആശംസകളും നേരുന്നു. പുസ്തകം കയ്യിൽ കിട്ടാനായി കാത്തിരിക്കുന്നുവെന്നുമായിരുന്നു കൈലാസ് മേനോന്‍ കുറിച്ചത്.


Click it and Unblock the Notifications











