twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രവിയുടെ വില്ലനായി അഗസ്റ്റിന്‍

    By Ravi Nath
    |

    Augustine
    മരണത്തിന്റെ തണുത്ത മുറിയില്‍ നിന്ന് പതുക്കെപതുക്കെ പുറത്തുകടന്ന അഗസ്റ്റിന്‍ ഇപ്പോള്‍ ആത്മവിശ്വാസത്തിന്റെ ചൂടുള്ള കരുത്തിലാണ്. അയത്‌നലളിതവും അനിതരസാധാരണവുമായ അഭിനയ പാടവംകൊണ്ട് പ്രേക്ഷകന്റെ ഹൃദയത്തില്‍ തൊട്ട അപൂര്‍വ്വം നടന്‍മാരിലൊരാളാണ് അഗസറ്റിന്‍.

    സൂപ്പര്‍ താരമായില്ലെങ്കിലും സൂപ്പര്‍ അഭിനയംകൊണ്ട് ചെറിയ വേഷങ്ങള്‍ പോലും തിളക്കമുള്ളതാക്കിയ പ്രതിഭ. കോഴിക്കോട്ടുകാരനെന്ന നിലയില്‍ അഭിമാനിക്കുന്ന അഗസ്‌റിന്റെ ഏറ്റവും വലിയ ഒരു ശക്തി രഞ്ജിത്തുമായും മറ്റ് നിരവധി സിനിമക്കാരുമായുള്ള അടിയുറച്ച സൗഹൃദമാണ്.

    സുരേഷ്‌ഗോപിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന രക്ഷയില്‍ വില്ലന്റെ വേഷത്തിലെത്തുന്ന അഗസ്റ്റിനിനി അഭിനയ സപര്യയുടെ പുതിയ കാഴ്ചകള്‍ക്ക് തുടക്കമിടും.ഈ വില്ലന്‍ വേഷത്തിലേക്ക് അഗസ്റ്റിനെ കണ്ടെത്താന്‍ മേജറെ സഹായിച്ചത് ഇന്‍ഡ്യന്‍ റുപ്പിയിലെ പാട്ടുസീനില്‍ രണ്ട് ഷോട്ടുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട അഗസ്‌റിന്റെ ഇരുത്തം വന്ന ഭാവപ്രകടനമാണ്.

    ഇന്‍ഡ്യന്‍ റുപ്പി കണ്ടവരെയെല്ലാം സെക്കന്റുകള്‍ മാത്രം ജീവനുള്ള ആ ഷോട്ടുകള്‍ ഏറെ ആകര്‍ഷിച്ചിരിക്കുന്നു. ആ കഥാപാത്രത്തെ ആര്‍ക്കാണ് ഇത്രയും ഉജ്ജ്വലമാക്കാനാവുക എന്നിടത്താണ് അഗസ്റ്റിന്‍ ഒരു സംഭവമാവുന്നത്. സദയം എന്ന ചിത്രത്തിലൂടെയാണ് അഗസ്റ്റിന്‍ മുഖ്യധാരയിന്‍ ശ്രദ്ധിക്കപ്പെടുന്നത്.

    പിന്നീട് മലയാളത്തിലെ ഏറ്റവും പ്രശസ്തരായവരുടേയും ഹിറ്റ് ചിത്രങ്ങളുടേയും ഭാഗമാവാന്‍ ചുരുങ്ങിയകാലംകൊണ്ട് അഗസ്റ്റിനു സാധിച്ചു. ഐ. വി. ശശി, ടി. ദാമോദരന്‍, ഷാജി കൈലാസ്, രഞ്ജിത്, രണ്‍ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവരുടെ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാളസിനിമയിലെ അനിഷേധ്യ സാന്ന്യദ്ധ്യമാവാന്‍ അഗസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.

    അപ്രതീക്ഷിതമായുണ്ടായ സ്‌ട്രോക്കാണ് ഈ നടനെ തളര്‍ത്തിയത്. ആരോഗ്യമുള്ളെടത്തോളം അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിക്കാതിരിക്കില്ല എന്ന ആത്മവിശ്വാസത്തിനാണ് ഈ വീഴ്ച കത്തിവെച്ചത്. ഒരു പക്ഷേ അഗസ്റ്റിന്റെ ജീവിതത്തില്‍ സംഭവിച്ച ഈ ദുരന്തമാണ് മകള്‍
    ആന്‍ അഗസ്റ്റിനെ ക്യാമറക്കു മുമ്പിലെത്തിച്ചത്. മീഡിയ പഠനവുമായ് വ്യാപരിച്ചിരുന്ന ആന്‍ ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ മലയാളസിനിമയില്‍ തന്റെ സാന്നിദ്ധ്യം ഉറപ്പിക്കുകയായിരുന്നു.

    ആത്മവിശ്വാസത്തോടെയുള്ള മകളുടെ ചുവടുവെയ്പും തിരിച്ചുവരാനുള്ള അഗസ്റ്റിന്റെ തയ്യാറെടുപ്പിനു കരുത്തുപകര്‍ന്നു. സൗഹൃദത്തിന്റെ ചൂടും ചൂരും ചെറുപ്പം മുതലേ കൊണ്ടുനടക്കുന്ന അഗസ്റ്റിനും അഭിനയത്തിന്റെ നാള്‍വഴികളിലേക്ക് നടന്നു കയറിയത് കോഴിക്കോടിന്റെ നാടക തട്ടകങ്ങളില്‍ നിന്നു തന്നെ.

    തിരിച്ചുവരവിനു കളമൊരുക്കിയത് വി. എം. വിനുവിന്റെ പെണ്‍പട്ടണം, പ്രിയനന്ദനന്റെ ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി എന്നിവയാണ്.

    റിലീസിംഗിന് ഒരുങ്ങുന്ന ജോയ് മാത്യുവിന്റെ ഷട്ടര്‍, ഷാജികൈലാസിന്റെ കിംഗ് ആന്‍ഡ് കമ്മീഷണര്‍, എന്നതിനപ്പുറം മേജര്‍ രവിയുടെ രക്ഷയിലൂടെയാവും അഭിനയത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് അഗസ്റ്റിന്‍ പ്രവേശിയ്ക്കുക.

    രഞ്ജിത്തിന്റെ പുതിയചിത്രമായ ലീലയില്‍ ലീലയെ അവതരിപ്പിക്കുന്നത് ആന്‍ അഗസ്റ്റിനാണ്. അപ്പനും മകളും ഇനിയും
    മലയാളസിനിമയില്‍ വേറിട്ടകഥാപാത്രങ്ങളുടെ മേല്‍വിലാസങ്ങള്‍ തീര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X