ശാലിനിയെ കാണാനുള്ള തിരക്കിൽ വീടിൻ്റെ മതിൽ ഇടിഞ്ഞ് വീണു; മമ്മൂട്ടിയേക്കാളും ആളുകള്‍ വന്നത് ശാലിനിയെ കാണാൻ
ചെറുപ്പക്കാലത്ത് മലയാളക്കരയില്‍ തരംഗം സൃഷ്ടിച്ച നടിയായിരുന്നു ശാലിനി. ബേബി ശാലിനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നടി സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വരെ കടത്തി വെട്ടുന്ന പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. അന്ന് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ശാലിനിയെ കാണാനാണ് ആളുകള്‍ തിക്കും തിരക്കും കൂട്ടിയിരുന്നതെന്നാണ് തിരക്കഥാകൃത്ത് കൂടിയായ കലൂര്‍ ഡെന്നീസ് പറയുന്നത്. അന്നൊക്കെ ശാലിനിയെ വെച്ച് ചെയ്യുന്ന സിനിമകള്‍ക്ക് വേണ്ടി നിര്‍മാതാക്കള്‍ ക്യൂ നില്‍ക്കുകയായിരുന്നു.
ജര്‍മ്മിനിയില്‍ വെച്ച് ചിത്രീകരിച്ച സിനിമയിലൂടെ ശാലിനി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആശീര്‍വാദം വാങ്ങിക്കുകയും ചെയ്തിരുന്നു. മനോരമയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലൂടെയാണ് ശാലിനി എന്ന സൂപ്പര്‍ നായികയുടെ തുടക്ക കാലത്തെ കുറിച്ച് ഡെന്നീസ് സൂചിപ്പിച്ചിരിക്കുന്നത്. വിശദമായി വായിക്കാം...

'മോഹന്‍ലാലും ഭരത് ഗോപിയുമാണ് എന്റെ മാമാട്ടിക്കുട്ടിയമ്മ യില്‍ നായകന്മാരായി വന്നതെങ്കിലും ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞ് നില്‍ക്കുന്നത് ബേബി ശാലിനിയുടെ വേഷം ആയിരുന്നു. അന്ന് മൂന്ന് വയസ് മാത്രം പ്രായമുള്ള ശാലിനിയുടെ മുഖത്ത് മിന്നി മറയുന്ന അഭിനയ മുഹൂര്‍ത്തങ്ങളും ആ ഇണക്കവും പിണക്കവും വാശിയും കുസൃതിയുമൊക്കെ കണ്ട് ഞങ്ങള്‍ വിസ്മയം പൂണ്ടിരുന്ന് പോയി. പിന്നെ ഞങ്ങള്‍ക്ക് ഒന്നും ആലോചിക്കേണ്ടി വന്നില്ല. അന്ന് പരാത്രി തന്നെ ഫാസിലിനെ വിളിച്ച് ആ കുട്ടിയെ കുറിച്ച് അന്വേഷിച്ചു.

മദ്രാസിലുള്ള മലയാളിക്കുട്ടിയാണ്. നല്ല സ്മാര്‍ട്ടാണ്. നന്നായിട്ട് അഭിനയിക്കുകയും ചെയ്യും. എന്നിങ്ങനെയുള്ള പോസിറ്റീവായ ഗുണങ്ങള്‍ പറഞ്ഞതിനൊപ്പം അച്ഛന്‍ ബാബുവിന്റെ നമ്പറും ഫാസില്‍ തന്നു. അങ്ങനെ ചക്കരയുമ്മ എന്ന സിനിമയിലേക്ക് ശാലിനിയെ കൊണ്ട് വന്നു. എറണാകുളത്ത് വെച്ചാണ് ചക്കരയുമ്മയുടെ ഷൂട്ടിങ് നടക്കുന്നത്. മമ്മൂട്ടിയുടെയും കാജല്‍ കിരണിന്റെയും മകളുടെ വേഷമാണ് ശാലിനിയ്ക്ക്. നാലഞ്ച് ദിവസം നീണ്ട ഷൂട്ടിങ്ങ് കലൂരുള്ള എന്റെ വീട്ടിലായിരുന്നു. മമ്മൂട്ടിയും കാജല്‍ കിരണം കൂടി താമസിക്കാന്‍ എത്തുന്ന വാടക വീട് ആയിട്ടാണ് സിനിമയില്‍ കാണിക്കുന്നത്.

സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ന്ന് വരുന്ന മമ്മൂട്ടിയെക്കാളും കൂടുതലായി ശാലിനിയെ കാണാനാണ് സ്ത്രീകളും കുട്ടികളും അവിടെ തിക്കും തിരക്കും കൂട്ടിയത്. ഇതോടെ ഞങ്ങളുടെ വീടിന്റെ ഒരു ഭാഗത്തെ മതില്‍ വരെ പൊളിഞ്ഞ് വീണു. അന്നേ വരെ സിനിമയില്‍ ഉണ്ടായിരുന്ന ബാലതാരങ്ങളില്‍ ഇത്രയും ക്യൂട്ട് ആയിട്ടുള്ള ഒരു കൊച്ച് പെണ്‍സൂനത്തെ വേറെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. ചക്കരയുമ്മയ്ക്ക് ശേഷം സന്ദര്‍ഭം എന്ന ചിത്രത്തിലും ശാലിനി അഭിനയിച്ചിരുന്നു.
Recommended Video

ഈ രണ്ട് സിനിമകളിലൂടെയും ജനപ്രീതി നേടിയ ശാലിനിയുടെ ഗ്രാഫ് വല്ലാതെ ഉയര്‍ന്നിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടെങ്കിലും എല്ലാവര്‍ക്കും ബേബി ശാലിനിയെ വെച്ചുള്ള കുടുംബ ചിത്രങ്ങളാണ് വേണ്ടത്. ഒരേ പറ്റേണിലുള്ള സിനിമകള്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും നിര്‍മാതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ജോഷിയ്ക്കും എനിക്കും പല സിനിമകളും ചെയ്യേണ്ടതായി വന്നിരുന്നു. പിന്നീടാണ് ജര്‍മ്മനിയില്‍ വെച്ച് നടക്കുന്നൊരു കഥയായി മിനിമോള്‍ വത്തിക്കാനില്‍ എന്ന സിനിമ ചെയ്യുന്നത്. അതില്‍ ശാലിനി മാര്‍പ്പാപ്പയെ കാണുന്ന രംഗം വേണമെന്നത് നിര്‍മാതാവിന് നിര്‍ബന്ധമായിരുന്നു. അങ്ങനെ റോമിലെ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചിനകത്ത് വെച്ച് മാര്‍പാപ്പ ശാലിനിയെ ആശീര്‍വദിക്കുന്ന സീന്‍ എടുത്തു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയില്‍ നിന്നും ആശീര്‍വാദം ലഭിക്കാന്‍ ഭാഗ്യം ലഭിച്ച ഒരു സിനിമാ താരം ബേബി ശാലിനിയായിരുന്നു. എന്നും ഡെന്നീസ് പറയുന്നു.


Click it and Unblock the Notifications











