twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തൊട്ടിപടങ്ങളോട്‌ ആക്രാന്തം എനിക്കല്ല:സുരേഷ്‌ ഗോപി

    By Ravi Nath
    |

    Suresh Gopi
    വര്‍ഷങ്ങളായി മലയാള സിനിമയില്‍ രണ്ടു സൂപ്പര്‍താരങ്ങളേ സ്ഥിരമായി നിലനിന്നു പോന്നിട്ടുള്ളു. മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ഇടക്കാലത്ത്‌ സുരേഷ്‌ ഗോപിയും സൂപ്പര്‍താര പദവിയിലേക്ക്‌ ഉയര്‍ന്നുവെങ്കിലും അത്‌ നിലനിര്‍ത്താനായില്ല. നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും ദിലീപിനും സൂപ്പര്‍താരപദവി അലങ്കരിച്ചു കിട്ടിയിട്ടില്ല.

    സിനിമയുടെ അനിവാര്യതയായി ഒരു താരം മാറുകയും പ്രേക്ഷകര്‍ ആ സിനിമയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യുമ്പോഴാണ്‌ താരങ്ങള്‍ സൂപ്പര്‍താര പദവിയിലേക്ക്‌ നീങ്ങുന്നത്‌. മൂന്ന്‌ പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ ഈ അലങ്കാരം നിലനിര്‍ത്താന്‍ ഏറിയും കുറഞ്ഞും മമ്മൂട്ടിക്കും മോഹന്‍ലാലിനും സാധിച്ചിട്ടുണ്ട്‌. അത്‌ ഇന്നും തുടരുകയും ചെയ്യുന്നു.

    ഇത്‌ സാധിക്കാതെ പോകുന്നവരുടെ ലിസ്‌റില്‍ തുടരുന്നതില്‍ അഗ്രഗണ്യന്‍ സുരേഷ്‌ഗോപി തന്നെ. തൊട്ടുപിറകില്‍ ദിലീപും, പൃഥ്വിരാജും, ജയറാമുമൊക്കെയുണ്ട്‌. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സുരേഷ്‌ ഗോപിയുടെ പുതിയ നിരീക്ഷണങ്ങള്‍ ചില വിവാദങ്ങളിലേക്ക്‌ വിരല്‍ചൂണ്ടുന്നു.

    മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച തൊട്ടിപടങ്ങളുടെ ലിസ്‌റ്‌ സുരേഷ്‌ ഗോപി തയ്യാറാക്കിയിരിക്കുന്നു! ഒരിക്കലും അത്രയും തൊട്ടിപടങ്ങളില്‍ താനഭിനയിച്ചിട്ടില്ലെന്നും അതിനായി ആക്രാന്തം കാണിച്ചിട്ടില്ലെന്നും പറയുന്നത്‌ മറ്റാരുമല്ല, ഇരട്ട ചങ്കുള്ള ചാക്കോച്ചിയാണ്‌. നീണ്ട വര്‍ഷങ്ങളുടെ അഭിനയ സപര്യയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പയറ്റി തെളിഞ്ഞു നേടിയെടുത്ത സൂപ്പര്‍താര പദവിയ്‌ക്കിടെ വിട്ടുവീഴ്‌ചകളുടെ കോമാളിവേഷങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും കെട്ടിയിട്ടുണ്ട്‌.

    മമ്മൂട്ടി-പെട്ടി-കുട്ടി തരംഗം ഒരുകാലത്ത്‌ മലയാളസിനിമയുടെ സ്ഥിരം ശൈലിയായിരുന്നു. ആവര്‍ത്തന വിരസമായ ടിപ്പിക്കല്‍ പരിവേഷങ്ങള്‍ ലാലും നിരവധി സിനിമകളില്‍ അവതരിപ്പിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടോടെ ക്ലച്ചു പിടിച്ച സുരേഷ്‌ ഗോപിയുടെ അഭിനയ ജീവിതം നായക പദവിയില്‍ സാന്നിദ്ധ്യം തെളിയിച്ചത്‌ തലസ്ഥാനത്തിലൂടെയാണ്‌.

    കളിയാട്ടത്തിലൂടെ ദേശീയ അംഗീകാരം കിട്ടിയെങ്കിലും ഷാജി കൈലാസ്‌, ജോഷി ചിത്രങ്ങളിലൂടെയാണ്‌ സുരേഷ്‌ ഗോപി മലയാള സിനിമയുടെ നിര്‍ണ്ണായക ഘടകമാവുന്നത്‌. ഏകലവ്യന്‍, പത്രം, ലേലം, നാദിയ കൊല്ലപ്പെട്ട രാത്രിയില്‍ തുടങ്ങി ആരോഹണ അവരോഹണ വേളയിലൂടെ സുരേഷ്‌ ഗോപി ചിത്രങ്ങള്‍ പ്രേക്ഷകഹൃദയം കീഴടക്കിയിട്ടുണ്ട്‌.

    എന്നാല്‍ താരതമ്യേന ചിത്രങ്ങള്‍ കുറവായതുകൊണ്ട്‌ തന്നെയാണ്‌ തൊട്ടിപടങ്ങള്‍ കുറഞ്ഞുപോയത്‌ എന്ന്‌ സുരേഷ്‌ഗോപി തിരിച്ചറിയേണ്ടതുണ്ട്‌. മൂന്നു തവണ ദേശീയ അംഗീകാരം നേടിയ മമ്മൂട്ടിയും രണ്ടുതവണ കരസ്ഥമാക്കിയ മോഹന്‍ലാലും രാഷ്ട്രത്തിന്റെപരമോന്നത ബഹുമതികള്‍ക്കും അര്‍ഹരായിട്ടുണ്ട്‌.

    അഭിനയം ഒരു തൊഴില്‍ എന്ന രീതിയില്‍ കൂടി കണക്കിലെടുത്ത്‌ വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക്‌ പല ഘട്ടങ്ങളിലും സെലക്ഷന്‍ ഒരു കീറാമുട്ടിയാകും. ഹിറ്റ്‌ സിനിമകളിലെ കഥാപാത്രങ്ങള്‍ പോലും പിന്തിരിപ്പന്‍ സ്വഭാവം പുലര്‍ത്തിയെന്നും വരും. ഇതൊക്കെ എത്ര ക്രിയേറ്റിവിറ്റിയും കമിറ്റ്‌മെന്റും പ്രദര്‍ശിപ്പിക്കുന്ന അഭിനേതാവിന്റെ കരിയറിലും കാണാവുന്നതാണ്‌.

    അങ്ങിനെയൊക്കെ നോക്കിയാല്‍ ആരാണ്‌ വലിയ തൊട്ടി നായകന്‍ എന്നു അളക്കേണ്ടതുണ്ടോ? മറിച്ച്‌ രാഷ്ട്രം വലിയ ബഹുമതികള്‍ കൊടുത്ത്‌ ആദരിച്ച ബഹുമാന്യരായ നമ്മുടെ സൂപ്പര്‍താരങ്ങള്‍ക്ക്‌ പൊതുസമൂഹത്തിനോട്‌ ചില കടപ്പാടുകള്‍ അനിവാര്യമാണ്‌. അഭിനയം ഇന്നവര്‍ക്കൊരു തൊഴിലല്ല. കാരണം അവരുടെ സമ്പത്ത്‌ അവര്‍ക്കുതന്നെ ഭീഷണിയാവുന്നതും, കേള്‍ക്കാന്‍ പൊതുജനം ആഗ്രഹിക്കാത്ത ടാക്‌സ്‌ വെട്ടിപ്പ്‌ വാര്‍ത്തകളും പുറത്തു വരുന്നുണ്ട്‌.

    അഭിനയ ജീവിതത്തിന്റെ ശിഷ്ടകാലം കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തിലേക്കുള്ള കാത്തിരിപ്പും അത്‌ സാര്‍ത്ഥകമാക്കലുമാവണം ലക്ഷ്യം. അല്ലാതെ ഹിറ്റുകള്‍ കൊതിച്ച്‌ ഇനിയും തൊട്ടിപടങ്ങളുടെ ഭാഗമായി മാന്യതയ്‌ക്ക്‌ കളങ്കം ചാര്‍ത്തരുത്‌. മാറികൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളായി നിലനില്‍ക്കണമെങ്കില്‍ സൂപ്പര്‍ പ്രമേയങ്ങളും സൂപ്പര്‍ കഥാപാത്രങ്ങളും അനിവാര്യമായിരിക്കുന്നു.

    English summary
    The number of flop movies which he has acted is very less compared to the number of flop movies in which Mohanlal and Mammootty have acted, says actor Suresh Gopi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X