'ഈ സിനിമ ചെയ്യാൻ നിർബന്ധിച്ചത് ജ്യോതിക'; ദേശീയ അവാർഡിന് പിന്നാലെ നന്ദി അറിയിച്ച് സൂര്യ
68ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ തെന്നിന്ത്യൻ സിനിമയ്ക്ക് അഭിമാന നേട്ടമാണ് സൂററെെ പൊട്ര് എന്ന തമിഴ് ചിത്രം നേടിത്തന്നത്. അഞ്ച് ദേശീയ പുരസ്കാരങ്ങളാണ് സൂററെെ പൊട്രിന് ലഭിച്ചത്.
മികച്ച നടൻ ( സൂര്യ), മികച്ച നടി (അപർണ ബാലമുരളി), മികച്ച തിരക്കഥ ( ശാലിനി ഉഷ നായർ & സുധ കൊങ്കര), മികച്ച പിന്നണി സംഗീത സംവിധാനം ( ജി വി പ്രകാശ് കുമാർ), മികച്ച ഫീച്ചർ ഫിലിം എന്നീ പുരസ്കാരങ്ങളാണ് സുററെെ പൊട്ര് എന്ന സിനിമ സ്വന്തമാക്കിയത്. ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും നേടിയ ചിത്രം സൂര്യയുടെയും അപർണ ബാലമുരളിയുടെയും കരിയറിലെ മികച്ച സിനിമയായാണ് വിലയിരുത്തപ്പെടുന്നത്.
ദേശീയ പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ നന്ദി അറിയിച്ചു കൊണ്ട് നടൻ സൂര്യ പ്രസ്താവനയിറക്കിയിട്ടുണ്ട്. സംവിധായിക സുധ കൊങ്കരയുടെ വർഷങ്ങൾ നീണ്ട അധ്വാനത്തിന്റെ ഫലമാണിതെന്ന് സൂര്യ പറയുന്നു. നെർക്കു നേർ എന്ന ആദ്യ ചിത്രത്തിൽ അവസരം തന്ന സംവിധായകൻ വസന്ത് സായ്ക്കും ആ ചിത്രത്തിന്റെ നിർമാതാവായിരുന്ന മണിരത്നത്തിനും സൂര്യ തന്റെ കടപ്പാട് അറിയിച്ചു.
ഒപ്പം മികച്ച നടനുള്ള ദേശീയ അവാർഡ് പങ്കിടുന്ന നടൻ അജയ് ദേവഗണിനും സൂര്യ അഭിനന്ദനമറിയിച്ചു. തനാജി ദ അൺസംങ് വാരിയർ എന്ന ചിത്രത്തിലെ അഭിനയമാണ് അജയ് ദേവ്ഗണിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

ഭാര്യയും നടിയുമായ ജ്യോതികയ്ക്കും സൂര്യ നന്ദി അറിയിച്ചു . സൂററെെ പൊട്രു ചെയ്യാൻ നിർബന്ധിച്ചത് ജ്യോതികയാണെന്ന് സൂര്യ പറയുന്നു.
'എന്റെ ജ്യോതികയ്ക്ക് പ്രത്യേക നന്ദി. സൂററെെ പൊട്ര് നിർമിക്കാനും അതിൽ അഭിനയിക്കാനും എന്നെ നിർബന്ധിച്ചത് ജ്യോതികയാണ്,' സൂര്യയുടെ പ്രസ്താവനയിൽ പറയുന്നു.
പുരസ്കാരം തന്റെ കുട്ടികളായ ദിയക്കും ദേവിനും സ്നേഹം നിറഞ്ഞ കുടുംബത്തിനും സമർപ്പിക്കുന്നതായും സൂര്യ വ്യക്തമാക്കി. എല്ലായ്പ്പോഴും തന്നെ പിന്തുണച്ച മാതാപിതാക്കൾക്കും സഹോദരൻ കാർത്തിക്കും നന്ദി അറിയിക്കുന്നതായി സൂര്യ പ്രസ്താവനയിൽ കുറിച്ചു. തന്റെ ആരാധകരെയും നടൻ പ്രത്യേകം പരാമർശിച്ചു.

സംവിധായിക സുധ കൊങ്കരയുടെ അധ്വാനത്തിന് ലഭിച്ച പ്രതിഫലമാണിതെന്നാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച അപർണ ബാലമുരളിയും പ്രതികരിച്ചത്. ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയ്ക്കും അഭിമാന നിമിഷമാണ്. മികച്ച സഹനടൻ, മികച്ച ഗായിക ഉൾപ്പെടെ പത്ത് പുരസ്കാരങ്ങൾ മലയാളത്തിന് ലഭിച്ചു. അയ്യപ്പനും കോശിയിലെയും അഭിനയത്തിന് ബിജു മേനോനാണ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടത്.

Recommended Video
ഇതേ ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും നേടി. അയ്യപ്പനും കോശിയും സംവിധാനം ചെയ്ത അന്തരിച്ച സച്ചിയാണ് മികച്ച സംവിധായകൻ. മികച്ച സംഘട്ടന സംവിധാനത്തിനുള്ള പുരസ്കാരവും അയ്യപ്പനും കോശിക്കാണ്. തിങ്കളാഴ്ച നിശ്ചയമാണ് മികച്ച മലയാള സിനിമ. വിപുൽ ഷായായിരുന്നു ജൂറി ചെയർമാൻ. കേരളത്തിൽ നിന്ന് വിജി തമ്പിയും ജൂറിയിലുണ്ടായിരുന്നു.


Click it and Unblock the Notifications











