എൻ്റെ കല്യാണം കഴിഞ്ഞിട്ടില്ല; രാഹുല്‍ താലി കെട്ടുന്ന ചിത്രത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യ രാജേഷ്
തമിഴ്‌നാട്ടിലെ ചേരിയില്‍ ജനിച്ച് വളര്‍ന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി വളര്‍ന്നിരിക്കുകയാണ് നടി ഐശ്വര്യ രാജേഷ്. അച്ഛന്റെയും രണ്ട് ചേട്ടന്മാരുടെയും അപ്രതീക്ഷിത വേര്‍പാടുണ്ടായതോടെ പകച്ച് നിന്ന് പോയ കുടുംബമായിരുന്നു ഐശ്വര്യയുടേത്. നിറത്തിന്റെ പേരിലടക്കം വിവേചനങ്ങള്‍ നേരിടേണ്ടി വന്നതിനെ കുറിച്ച് ഐശ്വര്യ പല തവണ തുറന്ന് പറഞ്ഞിട്ടുണ്ട്.
പാർട്ടി വെയറിൽ തിളങ്ങി നന്ദിത രാജ്, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം
കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ രാഹുല്‍ രവീന്ദ്രനും ഐശ്വര്യയും വിവാഹതിരായെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാഹവേഷത്തില്‍ ഐശ്വര്യയുടെ കഴുത്തില്‍ രാഹുല്‍ താലി ചാര്‍ത്തുന്ന ഫോട്ടോയാണ് വൈറലായത്. ശരിക്കും വിവാഹിതയായോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

എന്റെ കല്യാണം കഴിഞ്ഞിട്ടൊന്നുമില്ല. ഞാന്‍ ചെയ്യുന്ന പുതിയ ചിത്രം 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ' തമിഴ് റീമേക്കിന്റെ ഫോട്ടോഗ്രാഫുകളാണ് നിങ്ങള്‍ കണ്ടത്. വിവാഹമാവുമ്പോള്‍ അറിയിക്കാമെന്ന് വനിത മാഗസീന് നല്‍കിയ അഭിമുഖത്തിലൂടെ ഐശ്വര്യ പറയുന്നു.

എന്നെ സംബന്ധിച്ച് എന്റെ ഇരുണ്ട നിറം പ്രശ്‌നമായിരുന്നു. കാഴ്ചയില്‍ ഞാന്‍ എങ്ങനെയാണ്, എന്റെ ഡ്രസിങ് ശരിയല്ല, ഞാന്‍ തമിഴ് സംസാരിക്കുന്ന ആളാണ് എന്നീ കാര്യങ്ങളുടെ പേരില്‍ എന്നെ തഴഞ്ഞവരുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് 'ഹീറോയിന്‍ മെറ്റീരിയല്‍' ഇല്ല എന്ന വിമര്‍ശനവും. സിനിമയില്‍ ചാന്‍സിനായി ശ്രമിച്ച് സമയം കളയണോ എന്ന് എന്റെ മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. എനിക്ക് നായിക ആവണമെന്നില്ല. നല്ല റോള്‍ തരൂ, നന്നായി ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ കൊമേഡിയന് പെയറായുള്ള റോള്‍ തരാം എന്ന് പറഞ്ഞു. അത് ടൈപ്പ് ചെയ്യപ്പെടാന്‍ ഇടയാക്കും എന്നുറപ്പാണ്. എനിക്ക് സെന്‍സുള്ള കഥാപാത്രം ചെയ്യാനായിരുന്നു താല്‍പര്യം. അതുകൊണ്ട് വേണ്ടെന്ന് പറഞ്ഞു. വിമര്‍ശനങ്ങളില്‍ വാടി പോകാന്‍ തയ്യാറായിരുന്നില്ല. എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു.

ചേരിയുടെ അടുത്ത് സാമ്പത്തിക പരാധീനതയുള്ളവര്‍ക്ക് സര്‍ക്കാര്‍ കെട്ടിക്കൊടുക്കുന്ന ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. അച്ഛന്റെ മരണത്തോടെ നാല് കുട്ടികളെ വളര്‍ത്താന്‍ അമ്മ കഷ്ടപ്പെട്ടു. എനിക്ക് മൂന്ന് ചേട്ടന്മാരാണ്. ഞങ്ങളെ പഠിപ്പിക്കാന്‍ അമ്മ ചെയ്യാത്ത ജോലി ഒന്നുമില്ല. എല്‍ഐസി ഏജന്റായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഹിന്ദിയോ ഇംഗ്ലീഷോ അറിയാതെ അമ്മ മുംബൈയ്ക്ക് പുറപ്പെട്ടു. വിലക്കുറവില്‍ സാരി വാങ്ങി ചെന്നൈയില്‍ കൊണ്ട് വന്ന് വിറ്റു. സ്ഥലക്കച്ചവടം ചെയ്തു. കഷ്ടപ്പെട്ടിട്ട് ആയാലും അമ്മ ഞങ്ങളെ സ്‌കൂളില്‍ പഠിപ്പിച്ചു. അതുകൊണ്ട് ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയാം. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ തന്നെ ഞാന്‍ ജോലി ചെയ്ത് തുടങ്ങി. അമ്മയെ എങ്ങനെയും സഹായിക്കണമായിരുന്നു.

മൂത്ത ചേട്ടന്‍ രാഘവേന്ദ്ര കോളേജില്‍ പഠിക്കുന്ന കാലത്താണ് മരിക്കുന്നത്. അന്നെനിക്ക് പതിനൊന്നോ പന്ത്രണ്ടോ വയസേ ഉള്ളു. അധികം താമസിക്കാതെ രണ്ടാമത്തെ ചേട്ടനും മരണപ്പെട്ടു. വീട്ടിലെ ഇളയ കുട്ടി ആയിരുന്നത് കൊണ്ട് ഏട്ടന്മാരുടെ ചെല്ലക്കുട്ടി ആയിരുന്നു ഞാന്‍. അത് ഇപ്പോഴും ഓര്‍ക്കാന്‍ കൂടി വയ്യ. അത്രയും വിഷമമാണ്. എങ്ങനെ ആ ദിവസങ്ങള്‍ കടന്ന് പോയി എന്നറിയില്ല. ഇപ്പോള്‍ ഞാനും അമ്മയും ഇളയ ചേട്ടനും ഒരുമിച്ചാണ് താമസിക്കുന്നത്. ചേട്ടന്‍ മണികണ്ഠനും സീരിയലില്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹം വിവാഹിതനാണ്. സോഫിയ ആണ് ഭാര്യ. ഇരുവരുടെയും ഇന്റര്‍കാസ്റ്റ് മ്യാരേജ് ആയിരുന്നു. ഒരു മകനുമുണ്ട്.

മൂത്ത ചേട്ടന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന സംശയമുണ്ടെന്ന് മുന്‍പ് പറഞ്ഞതിനെ കുറിച്ചും ഐശ്വര്യ സൂചിപ്പിച്ചിരുന്നു. ഞങ്ങള്‍ക്കതില്‍ സംശയം ഉണ്ടായിരുന്നു. പക്ഷേ സംശയം ചോദിക്കാനോ തീര്‍ക്കാനോ ആരും കൂടെ ഉണ്ടായിരുന്നില്ല. ചേട്ടന് അന്ന് 21 വയസേ ഉള്ളു. ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അക്കാര്യം ചേട്ടന്‍ അമ്മയോട് പറയുകയും ചെയ്തിട്ടുണ്ട്. ഒരു ദിവസം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചു. ചേട്ടന്‍ അവരുടെ വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തു.

അവര്‍ ഹോസ്പിറ്റലില്‍ എത്തിച്ചെന്ന് പറഞ്ഞു. ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തുമ്പോഴെക്കും ചേട്ടന്‍ മരിച്ചു. ചേട്ടന്‍ എന്തിന് അവിടെ പോയി എന്നതിന് ഉത്തരമില്ല. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുന്നില്ലേ. പിന്നെ എങ്ങനെ സശയിക്കാതെ ഇരിക്കും. പക്ഷേ, അന്ന് അതൊന്നും അന്വേഷിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ആ പെണ്‍കുട്ടി എവിടൊണെന്ന് അറിയുകയുമില്ല.
Recommended Video

രണ്ടാമത്തെ ചേട്ടന്‍ കിഷോറിന് ജോലി കിട്ടിയപ്പോള്‍ അമ്മ ആശ്വസിച്ചു. ഇനി കുടുംബം രക്ഷപ്പെടുമല്ലോ എന്ന് വിചാരിച്ചു. നല്ല ശമ്പളമുള്ള ജോലി ആയിരുന്നു. പക്ഷേ അധികം താമസിക്കാതെ അപകടത്തില്‍ മരണപ്പെട്ടു. കൂട്ടുകാരുമൊത്ത് കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ഡ്രൈവറുടെ ഇടത് വശത്താണ് ചേട്ടന്‍ ഇരുന്നത്. കാര്‍ പാലത്തില്‍ ഇടിച്ചു. യാത്ര ചെയ്തിരുന്നവരില്‍ ചേട്ടന്‍ മാത്രമാണ് അന്ന് മരണപ്പെട്ടത്. ഈ അനുഭവങ്ങളായിരിക്കും എന്നെ ഇത്രയും ബോള്‍ഡ് ആക്കിയത്. കടുത്ത അനുഭവങ്ങള്‍ നമ്മളെ സ്‌ട്രോങ് ആക്കുമല്ലോ


Click it and Unblock the Notifications











