ഹാപ്പി ബെർത്ത് ഡേ ചിയാൻ... പ്രേക്ഷകർക്കായി താരം നൽകിയ എവർഗ്രീൻ സമ്മാനങ്ങൾ...
രൂപഭാവമാറ്റത്തിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് വിക്രം. കഥാപാത്രം ഏതോ ആയിക്കൊള്ളട്ടെ വിക്രമിന്റെ കൈകളിൽ ഭഭ്രമായിരിക്കും. സിനിമ പാരമ്പര്യം ഇല്ലാതെ കരിയർ ആരംഭിച്ച വിക്രം കഠിന പ്രയത്നം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ സ്വന്തമായൊരു മേൽ വിലാസം ഉണ്ടാക്കിയെടുക്കുകയായിരുന്നു നല്ലൊരു നടൻ എന്നതിലുപരി മികച്ച മനുഷ്യൻ കൂടിയാണ് വിക്രം. ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിയാന്റെ 53ാം പിറന്നാളാണ്. . പ്രിയതാരത്തിന് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സിനിമ തെന്നിന്ത്യൻ സിനിമ ലോകവും രംഗത്തെത്തിയിട്ടുണ്ട്.
താരത്തിന്റെ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു ആരാധകർ പിറന്നാൾ ആശംസകൾ നേർന്നത്. അടുത്തിടെ ഇറങ്ങിയ സിനിമകളൊന്നും അധികം വിജയം നേടിയില്ലെങ്കിലും അതൊന്നും ആരാധകരുടെ താരത്തിനോടുളള്ല വിശ്വാസത്തെ ബാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മാസ് ക്ലാസ് ഹിറ്റ് ചിത്രങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. അഭിനയത്തിന് പ്രായം ഒരു പ്രശ്നമല്ല. ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്ന ചിയാന്റെ ചിത്രങ്ങൾ...

ചിയാന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു 1998ൽ ബാല സംവിധാനം ചെയ്ത സേതു. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ മുഖം കാണിച്ച താരത്തിന്റെ തലവര മാറ്റിയ ചിത്രമായിരുന്നു സേതു. കോളേജ് വിദ്യാർഥിയായി എത്തുന്ന വിിക്രം.രു ബ്രാഹ്മണ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതും അവളുമായുള്ള വേർപിരിയലിനെ തുടർന്ന് മാനസികമായി തകരുകയും സമനിലതെറ്റുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ വിക്രമിന്റെ പ്രകടനം ഇന്നും തെന്നിന്ത്യൻ സിനിമ കോളങ്ങളിൽ ചർച്ച വിഷയമാണ്.പിന്നീട് സൽമാനെ നായകനാക്കി ഹിന്ദിയിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നു.

അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച ചിയാന്റെ മറ്റൊരു ചിത്രമായിരുന്നു കാശി. കലാഭവൻ മണി മലയാളത്തിൽ തകർത്ത് അഭിനയിച്ച് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു കാശി. ചിത്രത്തിൽ അന്ധനായി എത്തിയ വിക്രമിന്റ വേഷ ഭാവമാറ്റം അന്ന് വലിയ ചർച്ച വിഷയമായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് ഫിലി ഫെയർ പുരസ്കാരം ലഭിച്ചിരുന്നു.

സേതുവിന് ശേഷം വിക്രവും- ബാലയും ഒന്നിച്ച ചിത്രമായിരുന്നു പിതാമഹൻ. താരത്തിന്റെ കരിയറിൽ തന്നെ ഏറെ ചർച്ച വിഷയമായ ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ ശ്മാശാനം കാവൽക്കാരന്റെ വേഷത്തിലായിരുന്നു ചിയാൻ പ്രത്യക്ഷപ്പെട്ടത്. ഒരു സംഭാഷണവുമില്ലാതെ ചിത്രത്തിൽ അസാധ്യ പ്രകടനം കാഴ്ചവെച്ച വിക്രമിന് ദേശീയ പുരസ്കരം വരെ ലഭിച്ചിരുന്നു.ചെറിയ ചെറിയ തട്ടിപ്പുകൾ നടത്തി ജീവിക്കുന്ന നടൻ സൂര്യയുടെ കഥാപാത്രവും വിക്രമിന്റെ കഥാപാത്രവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴ് സിനിമയിൽ മാത്രമല്ല, ഇന്ത്യൻ സിനിമ ലോകവും പിതാമഹനിലെ വിക്രമിന്റെ പ്രകടത്തിന് കയ്യടിച്ച് രംഗത്തെത്തിയിരുന്നു.

തെന്നിന്ത്യൻ സിനിമയിൽ വൻ ചർച്ച വിഷയമായ ചിത്രമായിരുന്നു ഷങ്കർ സംവിധാനം ചെയ്ത അന്യൻ. വിക്രമിന്റെ മറ്റൊരു മുഖമായിരുന്നു ചിത്രത്തിലൂടെ പ്രേക്ഷകർ കണ്ടത്. സീരിയർ കില്ലറായ അന്യൻ, അമ്പി, റെമോ എന്നിങ്ങനെ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയായിരുന്നു ഒരേ സമയം താരം അവതരിപ്പിച്ചത്. എല്ലാ പ്രായക്കാരേയും പിടിച്ചിരുത്താൻ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു. മെഗാ ബ്ലോക്ക്ബസ്റ്ററായ ചിത്രം ഇന്നും വിക്രമിന്റെ കരിയറിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ്.

വിക്രമിന്റെ കരിയറിലെ മറ്റൊരു ഹിറ്റ് ചിത്രമാണ ദൈവ തിരുമകൻ.ഐയാം സാം എന്ന അമേരിക്കൻ ചലച്ചിത്രത്തിന്റെ തമിഴ് റീമേക്കാണിത്.ഞ്ചു വയസിന്റെ മാനസികവളർച്ചയുള്ള കഥാപാത്രത്തെയാണ് വിക്രം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മകളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.


Click it and Unblock the Notifications











