എം.ജി.ആറിന്റെ വേര്‍പാടിന് 25 ആണ്ട് തികയുന്നു

തമിഴ്‌നാടിന്റെ പൊതുവികാരമായി രാമചന്ദ്രന്‍ വളര്‍ന്നത് 1940 കള്‍ക്കുശേഷം. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, ഭരണാധികാരി ജീവിത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എപ്പോഴും ഒരു നാടിന്റെ ഉള്ളം തൊട്ടറിഞ്ഞു ജീവിച്ച എം.ജി ആറിന്റെ 25ാം ചരമവാര്‍ഷികമാണ് പിന്നിടുന്നത്.
ഗാന്ധിയന്‍ ദര്‍ശനത്തില്‍ ആകൃഷ്ടനായ രാമചന്ദ്രന്റെ യൗവനം നാടകരംഗത്താണ് ചിലവഴിച്ചത്. ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ താല്പര്യം പ്രകടിപ്പിച്ച രാമചന്ദ്രന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത് 1936 ല്‍ റിലീസായ സതി ലീലാവതിയിലൂടെയാണ്.
കരുണാനിധിയുടെ രചനയില്‍ പുറത്തു വന്ന മന്ത്രികുമാരി എന്ന ചിത്രത്തിലൂടെയാണ് എം.ജി. ആര്‍ താരമെന്ന നിലയിലേക്കുയരുന്നത്. 1954ല്‍ പുറത്തു വന്ന മലൈകള്ളന്‍ എന്ന ചിത്രത്തിലൂടെ സൂപ്പര്‍ സറ്റാര്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട എം.ജി. ആറിന് പിന്നീട് തമിഴ് ജനതയുടെ വിശ്വാസവും സ്‌നേഹവും പിടിച്ചുപറ്റാന്‍ സാധിച്ചു.
സിനിമയെ അത്രത്തോളം നെഞ്ചേറ്റിയ തമിഴ് ജനതയുടെ എക്കാലത്തേയും ആവേശമായി മാറുകയായിരുന്നു എം.ജി. ആര്‍.1972 ല്‍ റിലീസായ റിക്ഷക്കാരനിലൂടെ നാഷനല്‍ ഫിലിം അവാര്‍ഡ് നേടിയ എം.ജി. ആറിന്റെ കരിയറില്‍ ആയിരത്തില്‍ ഒരുവന്‍, മഹാദേവി, പണം പടൈത്താന്‍, ഉലകം ചുറ്റും വാലിബന്‍, അടിമൈ പെണ്‍ തുടങ്ങിയ ഹിറ്റു ചിത്രങ്ങള്‍ നക്ഷത്രശോഭയോടെ നിറഞ്ഞു നിന്നു.
ഡി.എം.കെയുടെ പ്രതിനിധിയായി 1967 ല്‍ അസംബ്‌ളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ തമിഴ്‌നാട് അസംബ്‌ളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.ജി.ആര്‍ 1972 ല്‍ അണ്ണാദുരൈയുടെ മരണശേഷം എ.ഡി.എം.കെ രൂപീകരിച്ചു. അത് പിന്നീട് ആള്‍ ഇന്‍ഡ്യ അണ്ണാദ്രാവിഡമുന്നേറ്റ കഴകം എന്ന പേരില്‍ ദേശീയതലത്തിലുള്ള പാര്‍ട്ടിയായി രജിസ്‌റര്‍ ചെയ്യുകയായിരുന്നു.
1972 മുതല്‍ 1987 വരെ തമിഴ്‌നാട് മുഖ്യമന്ത്രിയായി എം.ജി.ആര്‍ തന്റെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. 1984 ല്‍ അഭിനയിച്ച ഉലകം ചുറ്റി പാറാണ് എം.ജി ആറിന്റെ ഒടുവിലത്തെ സിനിമ. എങ്കവിട്ടുപിള്ളൈ, അടിമൈ പെണ്‍ എന്നിവയിലൂടെ ഫിലിം ഫെയര്‍അവാര്‍ഡ് നേടി.
140 ഓളം ചിത്രങ്ങളിലഭിനയിച്ച എം.ജിആറിനാണ് നടന്‍ എന്ന നിലയില്‍ ആദ്യത്തെ ഭാരതരത്‌നം അവാര്‍ഡ് ലഭിക്കുന്നത്. ഇന്ത്യയില്‍ ഒരു സിനിമതാരം മുഖ്യമന്ത്രിയാകുന്നതും എം.ജി.ആറിലൂടെയാണ്. തമിഴ്ജനതയുടെ വികാരവായ്പായി മാറിയ എം.ജി.ആര്‍ അത്യാസന്നനിലയില്‍ ആശുപത്രിവാസത്തിനിടയിലും പ്രത്യേകം സജ്ജമാക്കിയവേദിയില്‍ ജനങ്ങളെ കാണാന്‍ സന്നിഹിതനായി.
എം.ജി.ആറിന്റെ മരണം തമിഴ് ജനതയെ തെല്ലൊന്നുമല്ല സങ്കടത്തിലാക്കിയത്. ശവമഞ്ചം വഹിച്ചുകൊണ്ടുള്ള യാത്രയില്‍ എം.ജി. ആറിന്റെ നായികയായിരുന്ന ജയലളിതയെ വാഹനത്തില്‍നിന്ന് തള്ളിവീഴ്ത്തിയ കോലാഹലങ്ങളും തമിഴ്‌നാട്ടില്‍ വലിയ രീതിയില്‍ വിലയിരുത്തപ്പെട്ടു.
എം.ജി.ആറിന്റെ പത്‌നി ജാനകി ജനമനസ്സുകളില്‍ നിന്ന് പിന്തള്ളപ്പെടുകയും എം.ജി. ആറിനുശേഷം എ.ഐ.എഡി എം.കെ യുടെ സാരഥ്യം ജയലളിതയില്‍ വന്നു ചേരുകയും ചെയ്തു. ഒരു സൂപ്പര്‍ താരത്തിന് ഇന്ത്യയില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സിംഹാസനം തന്നെയായിരുന്നു മലയാളിയായ എം.ജി. രാമചന്ദ്രന് തമിഴ്ജനത നിറഞ്ഞ സന്തോഷത്തോടെ നല്‍കി ആദരിച്ചത്.


Click it and Unblock the Notifications











