പൊന്നിയിൻ സെൽവനിൽ അഭിനയിച്ചവർ പ്രതിഫലം തിരിച്ചു കൊടുക്കണം; കാരണമെന്തെന്ന് പാർത്ഥിപൻ
ഏറെ നാളത്തെ കാത്തിരിപ്പിനാെടുവിൽ മണിരത്നം സിനിമ പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രതീക്ഷകൾ തെറ്റിക്കാതെ തമിഴ് സിനിമാ ലോകത്തിന് തങ്ങളുടെ അഭിമാനമായി ഉയർത്തിപ്പിടിക്കാവുന്ന സിനിമയാണ് മണിരത്നം ഒരുക്കിയിരിക്കുന്നത്. പൊന്നിയിൻ സെൽവൻ എന്ന തമിഴ് ക്ലാസിക് നോവലിനോട് നീതിപുലർത്തിക്കൊണ്ട് തന്നെ കഥയെ ദൃശ്യവൽക്കരിക്കാൻ മണിരത്നത്തിന് കഴിഞ്ഞെന്നാണ് ഉയരുന്ന അഭിപ്രായം.
ഐശ്വര്യ റായ്, വിക്രം, ജയം രവി, കാർത്തി, തൃഷ, പാർത്ഥിപൻ, ശരത്കുമാർ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണി നിരന്നിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ പാർത്ഥിപൻ. ചിന്നപഴുവെട്ടിയാർ എന്ന കഥാപാത്രത്തെയാണ് പാർത്ഥിപൻ സിനിമയിൽ അവതരിപ്പിച്ചത്. നോവലിൽ വലിയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും സിനിമയിൽ തന്റെ കഥാപാത്രത്തിന് കൂടുതൽ സ്ക്രീൻ സ്പേസ് ഇല്ലെന്ന് പാർത്ഥിപൻ പറയുന്നു.

സിനിമയിൽ ചിന്നപഴുവെട്ടിയാർ എന്ന കഥാപാത്രത്തിന് വലിയ സ്ക്രീൻ സ്പേസ് ഇല്ല. എന്നാൽ അതൊരു കുറവായി കാണാതെ ലഭിച്ചിരിക്കുന്ന ഭാഗം മികച്ച രീതിയിൽ ചെയ്യുന്നതിനാണ് ശ്രദ്ധ കൊടുത്തത്. ഒന്നും ചെറുതായി കാണരുതെന്നാണ് ചിന്നപഴുവെട്ടിയാർ എന്ന കഥാപാത്രം എന്നെ പഠിപ്പിച്ചത്.
വലിയ താര നിരയുണ്ടെങ്കിലും അതൊന്നു ചിന്തിക്കാതെ സ്വന്തം കഥാപാത്രത്തെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഈ കഥാപാത്രത്തിന് നിങ്ങൾ കണ്ണിലൂടെ നൽകിയ എക്സ്പ്രഷൻ വളരെ നന്നായിട്ടുണ്ടെന്ന് സിനിമ കണ്ട ശേഷം അഭിപ്രായം വരുന്നുണ്ടെന്നും പാർത്ഥിപൻ പറഞ്ഞു.

'പൊന്നിയിൻ സെൽവൻ നോവൽ ഓരോരുത്തരുടെയും മനസ്സിൽ പതിയുന്നത് ഓരോ തരത്തിലായിരിക്കും. ഞാനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നതെങ്കിൽ മറ്റ് ഏതെങ്കിലും ഭാഗത്തിനായിരിക്കും പ്രധാന്യം. മണിരത്നം സാറുടെ കാഴ്ചയിൽ ഈ പുസ്തകം എങ്ങനെ വരുന്നതെങ്ങനെയെന്നാണ് നമ്മൾ നോക്കുന്നത്. ചിന്നപഴുവെട്ടിയാരുടെ കഥാപാത്രവും മണിരത്നത്തിന്റെ കാഴ്ചയിൽ നിന്നാണ്'

പണത്തിനായി ഈ സിനിമയിൽ ആരും അഭിനയിച്ചിട്ടില്ല. ഐശ്വര്യ റായ് ആയാലും കാർത്തി ആയാലും. അവർ പുറത്ത് വാങ്ങുന്ന പ്രതിഫലത്തേക്കാൾ കുറവാണ് ഈ സിനിമയിലെ പ്രതിഫലം. പടം വന്ന ശേഷം എനിക്ക് തോന്നുന്നത് എല്ലാവരും വാങ്ങിയ പ്രതിഫലം തിരിച്ചു കൊടുക്കണമെന്നാണ്. റിലീസായ ശേഷം സിനിമയ്ക്ക് ലഭിക്കുന്ന അഭിനന്ദനം കേൾക്കുമ്പോൾ പണം ചെറുതായി പോവുന്നു. ഒരു സിനിമയ്ക്ക് ഇത്രയും വലിയ കീർത്തി ലഭിക്കുമ്പോൾ എന്തിനാണ് നമ്മൾക്ക് പണം എന്ന് തോന്നുന്നെന്നും പാർത്ഥിപൻ പറഞ്ഞു.

തമിഴ്നാട്ടിൽ ഏറ്റവും പ്രശസ്തിയാർജിച്ച നോവലാണ് പൊന്നിയിൻ സെൽവൻ. ചോഴ രാജവംശത്തിന്റെ ചരിത്ര പശ്ചാത്തലവും ഉള്ള കൃതി ഒരു കഥ എന്നതിനപ്പുറം ചരിത്രത്തിലെ ഏടായാണ് തമിഴ് ജനത കാണുന്നത്. തമിഴ്നാട്ടിലെ ഏതൊരാൾക്കും വായിച്ചറിഞ്ഞോ പറഞ്ഞ് കേട്ടോ സുപരിചിതമാണ് പൊന്നിയിൻ സെൽവനിലെ കഥ. എംജിആർ ഉൾപ്പെടെ നിരവധി പേർ ഇത് സിനിമയാക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.


Click it and Unblock the Notifications











