അന്നവര്‍ കളിയാക്കി, ഇന്ന് അതാണ് തന്റെ ഹൈലൈറ്റ്; തുടക്കത്തിൽ പരിഹസിക്കപ്പെട്ടതിനെ കുറിച്ച് വരലക്ഷ്മി ശരത്കുമാർ
തെന്നിന്ത്യയിലാകെ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. നടി എന്നതിലുപരി നടന്‍ ശരത് കുമാറിന്റെ മകളാണെന്നുള്ള പ്രത്യേകതയും വരലക്ഷ്മിയ്ക്കുണ്ട്. അതുകൊണ്ട് തന്നെ താരപുത്രിയുടെ സിനിമയിലേക്കുള്ള പ്രവേശനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന വരലക്ഷ്മി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.
നിലവില്‍ യശോദ എന്ന തെലുങ്ക് ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് വരലക്ഷ്മി. ഇതിനിടെ തന്നെ കുറിച്ച് മുന്‍പ് കേട്ട ഏറ്റവും മോശം വിമര്‍ശനങ്ങളെ കുറിച്ചും തുടക്കകാലത്തെ പരിഹാസങ്ങളെ കുറിച്ചുമൊക്കെ താരപുത്രി പറയുന്ന വാക്കുകള്‍ വൈറലാവുകയാണ്. വിശദമായി വായിക്കാം...

2012 ലാണ് വരലക്ഷ്മി ശരത്കുമാര്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. താരപുത്രിയാണെന്നുള്ള ലേബല്‍ ഉള്ളതിനാല്‍ വളരെ പെട്ടെന്ന് പ്രേക്ഷകശ്രദ്ധ നേടാന്‍ സാധിച്ചു. തമിഴിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും പിന്നാലെ കന്നടയിലും മലയാളത്തിലും അഭിനയിച്ചു. പോലീസുകാരിയായിട്ടും നായികയും വില്ലത്തിയും എന്ന് തുടങ്ങി അനേകം വേഷങ്ങള്‍ ഇതിനകം ചെയ്തു. എല്ലാം ഒന്നിനൊന്ന് മികച്ച് നിന്നതാണെന്നുള്ളതാണ് ശ്രദ്ധേയം.

തുടക്കത്തില്‍ എല്ലാവര്‍ക്കും ലഭിക്കാറുള്ളത് പോലെ പരിഹാസങ്ങളും വിമര്‍ശനങ്ങളും തനിക്കും ലഭിച്ചിരുന്നതായിട്ടാണ് നടി പറയുന്നത്. 'അഭിനേത്രിയായി തുടങ്ങിയപ്പോള്‍ തന്റെ ശബ്ദം ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് കാരണമായെന്നാണ് ഒരു അഭിമുഖത്തില്‍ വരലക്ഷ്മി പറഞ്ഞത്. തമിഴിലെ ഒരുപാട് വിമര്‍ശകര്‍ തന്റെ ശബ്ദത്തെ കളിയാക്കിയിരുന്നുവെന്നും ഇപ്പോള്‍ അതേ ശബ്ദം തന്റെ കരിയറിലെ ഹൈലൈറ്റുകളിലൊന്നായി മാറിയെന്നും', താരപുത്രി വെളിപ്പെടുത്തുന്നു.

പുരുഷശബ്ദത്തോട് സാമ്യം തോന്നുന്ന ലേശം ഉയര്‍ന്ന ശബ്ദമാണ് വരലക്ഷ്മിയുടേത്. അത് സിനിമയില്‍ ഗുണകരമായ രീതിയില്‍ ഉപയോഗിക്കപ്പെട്ടത് നടിയുടെ കരിയറിനും വലിയൊരു മുതല്‍ക്കൂട്ടായി. അങ്ങനെ പരിഹാസിച്ചവരില്‍ നിന്ന് പ്രശംസ ലഭിക്കുന്ന തലത്തിലേക്കാണ് താരപുത്രിയിപ്പോള്‍ വളര്‍ന്നിരിക്കുന്നത്. കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടിയിപ്പോള്‍. ഏറ്റവും പുതിയതായി തെലുങ്കില്‍ നിന്നും യശോദ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്.

സാമന്ത അക്കിനേനി നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ മധുബാല എന്ന പ്രധാനപ്പെട്ട വേഷമാണ് വരലക്ഷ്മിയ്ക്ക് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്നും നടന്‍ ഉണ്ണി മുകുന്ദനും ഈ സിനിമയുടെ ഭാഗമാവുന്നുണ്ട്. നവംബര്‍ പതിനൊന്നിന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ പത്തോളം ചിത്രങ്ങളാണ് വരലക്ഷ്മിയുടേതായി വരാനുള്ളത്.

തമിഴ്, തെലുങ്ക്, കന്നട എന്നിങ്ങനെ മൂന്ന് ഭാഷകളിലായി ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നതും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ചെയ്യുന്നതുമായ എട്ട് ചിത്രങ്ങളുണ്ട്. ഈ സിനിമകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും എല്ലാത്തിലും പ്രധാന്യമുള്ള വേഷം നടിയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് വിവരം. എന്തായാലും സിനിമാപ്രേമികള്‍ വരലക്ഷ്മിയുടെ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്.


Click it and Unblock the Notifications











