സീരിയലും ഒരു കച്ചവടം തന്നെയാണ്; നിലവാര തകര്‍ച്ചയെ കുറിച്ച് ചോദിച്ചാല്‍ നടന്‍ ഷാജുവിന് പറയാനുള്ളതിങ്ങനെ
വളരെ കാലമായി സിനിമയിലും സീരിയലിലും സജീവമായി പ്രവര്‍ത്തിക്കുന്ന നടനാണ് ഡോ. ഷാജു. താന്‍ ഇരുപത്തിയഞ്ച് വര്‍ഷമായി അഭിനയ രംഗത്തുണ്ടെന്നാണ് താരമിപ്പോള്‍ പറയുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മോണോ ആക്ടും മിമിക്രിയും തുടങ്ങി. ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ടെലിവിഷന്‍ സീരിയലില്‍ അഭിനയിച്ച് തുടങ്ങുന്നത്. ഇപ്പോള്‍ ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലില്‍ എത്തി നില്‍ക്കുകയാണ്. ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന കുടുംബവിളക്കില്‍ രോഹിത് ഗോപാല്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് ഷാജു അവതരിപ്പിക്കുന്നത്.
സുമിത്രയുടെ നല്ല സുഹൃത്തായി വന്ന് പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു.സീരിയലിലും സിനിമകളിലും അഭിനയിക്കുന്നതിന് സീരിയല്‍ നിര്‍മാണ രംഗത്തും സജീവമാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അടുത്തിടെ സീരിയലുകളുടെ നിലവാര തകര്‍ച്ചയെ കുറിച്ചുള്ള വാര്‍ത്തകളില്‍ ഷാജു പ്രതികരിച്ചിരിക്കുകയാണ്. ഒപ്പം സീരിയൽ നിർമാണത്തെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. വായിക്കാം...

സീരിയലും ആത്യന്തികമായി ഒരു കച്ചവടമാണെന്നാണ് താരം പറയുന്നത് റേറ്റിങ്ങിനെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്നത്. അല്ലാതെ അവാര്‍ഡ് കമ്മിറ്റി പറയുന്നത് പോലെ സിനിമയുമായി താരതമ്യം ചെയ്യാനൊന്നും പറ്റില്ല. അത്തരമൊരു പരീക്ഷണം നടത്തിയത് കൊണ്ട് സീരിയല്‍ വിജയിക്കണമെന്നില്ല. ജനങ്ങളുടെ ആസ്വാദന നിലവാരം ഉയര്‍ത്താന്‍ വേണ്ടി നമ്മള്‍ നിലവാരമുള്ള സീരിയല്‍ നിര്‍മ്മിച്ച് കൊടുത്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കണമെന്നുമില്ല. അപ്പോള്‍ റേറ്റിങ് ഇല്ലാതാവും. പ്രൊഡ്യൂസര്‍ക്ക് നഷ്ടമുണ്ടാവും. അയാളൊരു പരാജയപ്പെട്ട നിര്‍മാതാവായി ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താവും. അതേ സമയം ദൂരദര്‍ശന്‍ അടക്കമുള്ള ചാനലുകള്‍ കൃത്യമായി സ്ലോട്ട് തന്നാലോ ഫണ്ട് തന്നലോ നിലവാരമുള്ള സീരിയലുകള്‍ നിര്‍മ്മിച്ച് കൊടുക്കാം.
ലാഭം വേണ്ട. നിര്‍മാണ ചിലവ് മാത്രം മതിയെന്നും ഷാജു പറുന്നു. നിലവാരം സൃഷ്ടിക്കാന്‍ നോക്കുകയാണെങ്കില്‍ നിര്‍മാണ ചെലവ് മാത്രം മതി. അങ്ങനെയാണെങ്കില്‍ ഈ പറയുന്ന തരത്തിലുള്ള മികച്ച സീരിയലുകള്‍ കൊടുക്കാനാവും. അവിടെ ബിസിനസ് എന്ന നിലയില്‍ വലിയ പരാജയമായേക്കാം. അതുകൊണ്ട് അത്തരമൊരു പരീക്ഷണം ചെയ്യാന്‍ പറ്റില്ല. പറ്റുന്ന ഒരു കാര്യം നിശ്ചിത സമയത്ത് നിലവാരമുള്ള പരമ്പരകള്‍ കാണിക്കാമെന്ന് ചാനലുകള്‍ക്ക് തീരുമാനം എടുക്കാമെന്നതാണ്. മുന്‍പൊക്കെ അങ്ങനെ ചെയ്തിരുന്നു.

ജനങ്ങള്‍ക്ക് ഒരു പക്ഷേ അറിയാത്തൊരു കാര്യമുണ്ട്. ചാനലുകളില്‍ സീരിയലുകള്‍ സെന്‍സര്‍ ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകളെയോ കുട്ടികളെയോ ഒരുതരത്തിലും ഉപദ്രവിക്കുന്നതോ അവരോടു നിന്ദ്യമായ വാക്കുകള്‍ പറയുന്നതോ കാണിക്കാന്‍. പാടില്ല, കൊലപാതകം നേരിട്ടു കാണിക്കാന്‍ പാടില്ല. അങ്ങനെ കടുത്ത നിയന്ത്രണങ്ങളുണ്ട്. അങ്ങനെ വന്നാല്‍ അവ ടെലികാസ്റ്റ് ചെയ്യില്ല. എന്റെ സീരിയലിലൊക്കെ ഷൂട്ട് ചെയ്ത പലതും മാറ്റിയിട്ടുണ്ട്. അവിടെ അതിനായി ഒരു ടീമും അവര്‍ക്കു നിയമാവലിയുമുണ്ട്. പിന്നെ, സീരിയലിന്റെ നിലവാരം എന്നുള്ളതാണ്.
ഇതൊരു കലാരൂപമാണ് എന്നൊന്നും ആരും അവകാശപ്പെടുന്നില്ല. കഥകളിയോ നാടകമോ സിനിമയോ പോലെ വലിയൊരു കലാസൃഷ്ടിയല്ല സീരിയല്‍. ഒരു വിനോദോപാധി മാത്രമാണിത്. അങ്ങനെ വരുമ്പോള്‍, സിനിമയിലെയും മറ്റും വലിയ ആളുകളെ സീരിയലുകള്‍ ജഡ്ജ് ചെയ്യാനുള്ള പാനലില്‍ ഉള്‍പ്പെടുത്തിയാല്‍ അവര്‍ക്കിതു നിലവാരം കുറഞ്ഞതായി തോന്നാം. പക്ഷേ നിലവാരമില്ല എന്ന് അടച്ചാക്ഷേപിക്കാനും പാടില്ല. നിലവാരമുള്ള, നല്ല കഥകളുള്ള സീരിയലുകളുണ്ട്. അവരതു പലപ്പോഴും കാണുന്നില്ലെന്നു മാത്രമാണെന്നും ഷാജു പറയുന്നു. തന്റെ കരിയറില്‍ കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. പിതാവ് ഷംസ് വിമുക്തഭടനാണ്. മാതാവ് ജമീല വീട്ടമ്മയും. ഭാര്യ ഡോ. ആശ ഷാജു. മകള്‍ ഇവാന ഷാജു. വിദ്യാര്‍ഥിനിയാണ്.


Click it and Unblock the Notifications











