'കുഞ്ഞിന് ജീവനുണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കും', വിഷാദ രോഗത്തെ കുറിച്ച് മിസിസ് ഹിറ്റ്ലർ താരം'
വ്യത്യസ്തമായ പ്രമേയവുമായി സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലാണ് മിസിസ് ഹിറ്റ്ലർ. പതിവ് കണ്ണീർ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തതയുള്ളതും ഏറെ പുതുമയുള്ളതുമായ കഥയുമായിട്ടാണ് പരമ്പര എത്തിയത്. അമ്മയുടെ സ്നേഹത്തിന് മുമ്പിൽ മറ്റെല്ലാം മറക്കുന്ന മകനായ് ഡി.കെയായി പരമ്പരയിലെ കേന്ദ്രകഥാപാത്രമായി എത്തുന്നത് പ്രശസ്ത നടൻ ഷാനവാസ് ആണ്. വലിയൊരു ഇടവേളയ്ക്ക് ശേഷം ഷാനവാസ് വീണ്ടും അഭിനയിക്കുന്ന സീരിയ്‍ കൂടിയാണ് മിസിസ് ഹിറ്റ്ലർ. ഷാനവാസിന്റെ ജോഡിയായി സീരിയലിൽ അഭിനയിക്കുന്നത് നടി മേഘ്ന വിൻസെന്റാണ്. ജ്യോതി എന്ന കഥാപാത്രത്തെയാണ് മേഘ്ന അവതരിപ്പിക്കുന്നത്.
പൊന്നമ്മ ബാബു, അഞ്ജലി റാവു, ആലീസ് ക്രിസ്റ്റി, ദാവീദ് ജോൺ, കൊച്ചുപ്രേമൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ സീരിയലിൽ അവതരിപ്പിക്കുന്നത്. സീരിയലിൽ ശ്രേദ്ധേയ വേഷത്തിൽ എത്തുന്ന അഞ്ജവലി റാവു തന്റെ പോസ്റ്റ് പാർട്ടം ഡിപ്രഷനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. കുഞ്ഞിന് ജീവനില്ലെന്ന തോന്നൽ ഇടയ്ക്കുണ്ടായിരുന്നതിനാൽ രാത്രികളിൽ ഉറങ്ങാതെ അവൻ ശ്വസിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുമായിരുന്നുവെന്നാണ് അഞ്ജലി പറയുന്നത്.

തനിക്ക് പ്രസവ ശേഷം വിഷാദം പിടിപ്പെട്ടിട്ടുണ്ടെന്ന് അമ്മ മനസിലാക്കുകയും അതിനനുസരിച്ച് തന്നെ ശുശ്രൂഷിക്കുകയും ചെയ്തത് കൊണ്ടാണ് താൻ ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്നും അഞ്ജലി പറയുന്നു. പല പെൺകുട്ടികളും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവരാണെന്നും എന്നാൽ അവരെ സഹായിക്കാൻ ആളുകൾ ഇല്ലാത്തതിനാൽ അവർ എന്നന്നേക്കുമായി വിഷാദത്തിലേക്ക് വീണ് പോവുകയാണെന്നും അഞ്ജലി പറയുന്നു. 'പ്രസവത്തിന് ശേഷമുള്ള വിഷാദം യഥാർത്ഥമാണ്. പ്രസവത്തിന് ശേഷമുള്ള മറ്റ് മാറ്റങ്ങളോടൊപ്പം ഇത് പുതിയ അമ്മമാരെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന പെൺകുട്ടികൾ പ്രസവശേഷം മൂകരാകും. അവരുടെ മുഖത്ത് ചിരിയില്ലാതെയാകും. ഇതെല്ലാം പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ ലക്ഷണങ്ങളാണ്. എല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്.'

'ഒരു പുതിയ അമ്മയുടെ പരിഭ്രാന്തിക്ക് അതിരുകളില്ല. കുഞ്ഞിനെക്കുറിച്ച് ആവശ്യമില്ലാതെ കാട് കയറി ചിന്തിച്ച് വിഷമിക്കും. കുഞ്ഞ് ഉറങ്ങുന്നില്ലെങ്കിൽ അത് ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന അമ്മമാരെ വിഷമിപ്പിക്കും. കുഞ്ഞ് കൂടുതൽ ഉറങ്ങുകയാണെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പരിഭ്രാന്തരാകാൻ തുടങ്ങും. സാധാരണ സമയത്തേക്കാൾ കൂടുതൽ ഉറങ്ങിയാൽ കുഞ്ഞിനെ ഉണർത്തും. ഇത്തരം അവസ്ഥകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അരികിൽ ഉറങ്ങാൻ പോലും ഞങ്ങൾക്ക് പേടിയാണ്. കുഞ്ഞിന്റെ മേൽ കാലും കൈയും വെച്ചാൽ പിന്നെ എന്ത് ചെയ്യും. ഞാൻ പരിഭ്രാന്തിയോടെ പലതവണ ഉണർന്നു. അർദ്ധരാത്രി എന്റെ കുഞ്ഞ് ശ്വസിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഞാൻ അവന്റെ ശ്വസനം കൃത്യമാണോ എന്ന് നിരവധി തവണ പരിശോധിച്ചിട്ടുണ്ട്. ഒമ്പത് മാസമായി അവൾ വിശ്രമത്തിലായിരുന്നു... ഇപ്പോൾ കുഞ്ഞ് ജനിച്ചു... എന്തുകൊണ്ടാണ് അവൾ ഇപ്പോഴും ക്ഷീണിച്ച് വിചിത്രമായി പെരുമാറുന്നത് എന്നൊക്കെ ആളുകൾ അഭിപ്രായപ്പെട്ടേക്കാം. ഈ അറിവില്ലായ്മ മാറണം. ആർത്തവചക്രം സമയത്ത് മാനസികാവസ്ഥ മാറുന്നത് പോലെ പ്രസവശേഷം സ്ത്രീകൾ കടന്നുപോകുന്ന അവസ്ഥകൾ ചുറ്റിലുമുള്ളവർ അറിഞ്ഞിരിക്കണം. ഗർഭകാലം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം നിർണായകമായ സമയമാണ്... അത് കുഞ്ഞിനെ ബാധിക്കുമോ എന്ന ഭയത്തോടെ അവൾ ഓരോ ചുവടും എടുക്കുന്നു. അതിനാൽ അവൾക്ക് നിങ്ങളുടെ പരിചരണവും പിന്തുണയും ആവശ്യമാണ്. ഗർഭകാലത്തെക്കാൾ കൂടുതൽ ഒരു സ്ത്രീക്ക് അവളുടെ ഭർത്താവിനെയും അമ്മയെയും ആവശ്യമുള്ളത് പ്രസവ ശേഷമാണ്.'
Recommended Video

'കോവിഡ്-19 ന്റെ ആദ്യ ഘട്ടത്തിലാണ് ഞാൻ ഗർഭിണിയായത്. വൈറസ് എന്താണെന്നോ അത് എങ്ങനെ പടരുമെന്നോ പോലും ഞങ്ങൾക്ക് അറിയാത്ത സമയം. ടെറസിലേക്ക് പോകുന്നത് പോലും ഭയാനകമായിരുന്നു. ഡോക്ടർമാർ വളരെയധികം പിന്തുണച്ചു. കൂടാതെ പ്രസവത്തിന് ശേഷം എനിക്ക് കൊവിഡ് പോസിറ്റീവ് ആയി. അത് കഴിഞ്ഞ് കിട്ടാൻ ഞാൻ ബുദ്ധിമുി. പക്ഷേ ഭാഗ്യവശാൽ കുട്ടി അമ്മയോടൊപ്പമായിരുന്നു. എന്റെ ഭർത്താവ് ഞങ്ങളെ കൂടുതൽ പരിപാലിച്ചു. ഞാൻ എന്റെ കുഞ്ഞിന് പാൽ പമ്പ് ചെയ്ത് നൽകി. ഭർത്താവ് അത് കുഞ്ഞിന് നൽകും. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത കാലഘട്ടമാണ് ഗർഭകാലം' അഞ്ജലി റാവു പറയുന്നു. താരമിപ്പോൾ മകനും ഭർത്താവിനും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്.


Click it and Unblock the Notifications











