'മഞ്ഞുരുകുംകാല'ത്തില്‍ ജാനിക്കുട്ടിയുടെ അനുജനായി അഭിനയിച്ച ഹരുണിന്റെ വിയോഗത്തെക്കുറിച്ച് മനോജ്!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പകരകളിലൊന്നായ മഞ്ഞുരുകും കാലത്തിലെ താരം മരിച്ചുവെന്നുള്ള വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. സീരിയലില്‍ അപ്പുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹരൂണിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ആരാധകര്‍. കുളിമുറിയില്‍ കാല്‍തെറ്റി വീണ് തലയടിച്ചാണ് താരം മരിച്ചത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ ജാനകിക്കുട്ടിയുടെ സഹോദരനായ അപ്പുണ്ണി എന്ന കഥാപാത്രമായാണ് ഹരൂണ്‍ എത്തിയത്.
മനോജ് കുമാറായിരുന്നു പരമ്പരയില്‍ ഹരൂണിന്റെ അച്ഛനെ അവതരിപ്പിച്ചത്. അപ്രതീക്ഷിതമായുള്ള ഹരൂണിന്റെ വിയോഗത്തെക്കുറിച്ച് അദ്ദേഹം പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സീരിയലിലെ മകനായിരുന്നുവെങ്കിലും ഹരൂണിന്റെ വേര്‍പാട് താങ്ങാന്‍ പറ്റുന്നില്ല, ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് ആ വേദന അനുഭവിക്കുകയാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. മനോജ് കുമാറിന്റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കൂ.

ഇന്ന് എന്നെ ആകെ തളർത്തി കളഞ്ഞ ഒരു ദുരന്ത വാർത്ത . " മഞ്ഞുരുകും കാലം " എന്ന സീരിയലിന്റെ അവസാന ഭാഗങ്ങളിൽ എന്റെ മകൻ അപ്പുണ്ണിയുടെ മുതിർന്ന വേഷം ചെയ്ത ഹരുൺ ഇന്നലെ രാത്രി ഈ ലോകം വിട്ടു പോയി. കുളിമുറിയിൽ കാൽ വഴുതി തലയടിച്ചു വീണതാണ് അവന് ഈ ദുരന്തം വരാൻ കാരണം. കുറച്ചു മാസങ്ങൾ അഭിനയമാണെങ്കിലും അവന് ഞാൻ അച്ഛനും എനിക്ക് അവൻ മോനുമായിരുന്നു. അതുകൊണ്ടുതന്നെ ഒരു സ്നേഹബന്ധവും ആത്മബന്ധവും അവനോട് എനിക്കുണ്ടായിരുന്നു. കണക്കുകളുടെ ലോകമായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അവൻ. പക്ഷെ ഏകപുത്രനെ നഷ്ട്ടപ്പെട്ട അവന്റെ അച്ഛനമ്മമാരുടെ കണക്കുകൂട്ടലാണ് തെറ്റിച്ചത്. ഒപ്പം ഞങ്ങളുടേയും. മോനേ ഹരുൺ ഒരുപാട് സ്വപ്നങ്ങളും സൗഭാഗ്യങ്ങളും ബാക്കി വച്ച് ഈ പിഞ്ചു പ്രായത്തിൽ തന്നെ ഞങ്ങളെ അഗാധ ദു:ഖത്തിലാഴ്ത്തി കടന്നു പോയ നിനക്ക് തരുവാൻ ഇനി എന്റെ കയ്യിൽ കുറച്ചു കണ്ണീരും ഹൃദയം തിങ്ങുന്ന വേദനയുമേ ഉള്ളു. നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ ഈ " അച്ഛൻ" പ്രാർത്ഥിക്കുന്നു. ഒപ്പം ഒരേ ഒരു പുത്രനെ നഷ്ട്ടപ്പെട്ട് ജീവതത്തിൽ ഇനി മുന്നോട്ട് നോക്കുമ്പോൾ ഇരുട്ടും ശൂന്യതയും മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ നിന്റെ മാതാപിതാക്കൾക്ക് ശക്തിയും ആത്മബലവും നല്കണേയെന്ന് സർവ്വേശ്വരനോട് മനമുരുകി പ്രാർത്ഥിക്കുന്നു. ദൈവമേ. ആർക്കും ഇങ്ങനെ ഒരു ദുർവ്വിധി വരുത്തല്ലേ.


Click it and Unblock the Notifications











