ബാഡ്മിൻ കളിച്ചത് കൊണ്ടല്ല ശബരി പോയത്; യഥാര്‍ഥത്തിലുണ്ടായ കാര്യങ്ങളെ കുറിച്ച് പറഞ്ഞ് സാജൻ സൂര്യ
ലോക്ഡൗണ്‍ കാലത്ത് മലയാളികളെ ഏറെ വേദനിപ്പിച്ച വേര്‍പാടായിരുന്നു സീരിയല്‍ താരം ശബരിനാഥിന്റേത്. ബാഡ്മിന്റന്‍ കളിച്ച് കൊണ്ടിരുന്ന താരം പെട്ടെന്ന് കുഴഞ്ഞ് വീണ താര ആശുപത്രിയിലെത്തിയതിന് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്തരിച്ചത്. അപ്രതീക്ഷിതമായിട്ടുള്ള താരത്തിന്റെ വേര്‍പാടുണ്ടാക്കിയ തീരാവേദനയില്‍ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും ഇനിയും കരകയറിയിട്ടില്ല.
യഥാര്‍ഥത്തില്‍ ശബരിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ വ്യാജപ്രചരണങ്ങള്‍ വന്നിരുന്നു. അതിലൊന്നും സത്യമില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നടന്‍ സാജന്‍ സൂര്യ. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ശബരിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ സാജന്‍ പറയുന്നത്.

ശബരിയും ഞാനും എംജി കോളേജിലാണ് പഠിച്ചത്. ഞാന്‍ പ്രീഡ്രിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ അവന്‍ ഡിഗ്രിയ്ക്ക് ആയിരുന്നു. ആ സമയത്ത് പരസ്പരം അറിയാം എന്നതിലപ്പുറം സൗഹൃദം ഒന്നുമില്ലായിരുന്നു. 2006-07 കാലഘട്ടത്തില്‍ നിര്‍മാല്യം എന്നൊരു സീരിയല്‍ ചെയ്തു. അതില്‍ ഞാന്‍ നായകനും അവന്‍ വില്ലനും ആയിരുന്ു. ആ സെറ്റില്‍ വച്ചാണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നതും ശക്തമാകുന്നതും. ഒരേ നാട്ടില്‍ നിന്നുള്ളവര്‍, സമാനമായ ജീവിത സാഹചര്യങ്ങളുള്ളവര്‍ എന്നതൊക്കെയാകാം ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചത്.

നന്നായി കുടുംബം നോക്കുന്നത് വലിയൊരു ഗുണമായി കാണുന്ന ആളാണ് ഞാന്‍. അങ്ങനെയുള്ളവര്‍ നല്ലവരായിരിക്കും എന്നാണ് എന്റെ വിശ്വാസം. ശബരി അങ്ങനെ ഒരാളായിരുന്നു. അതും സൗഹൃദം ശക്തമാകാന്‍ കാരണമായി. ഏത് പാതിരാത്രി വിളിച്ചാലും ഒന്നാമത്തെയോ രണ്ടാമത്തെയോ റിങ്ങില്‍ അവന്‍ ഫോണ്‍ എടുക്കും. ശബരിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് മാത്രമല്ല അവനെ അറിയുന്ന ആര്‍ക്കും ആദ്യമായി ഓര്‍മ്മ വരുന്ന കാര്യം ഇതായിരിക്കും. ആരെയെങ്കിലും സഹായിക്കാന്‍ സമയമോ സാഹചര്യമോ ഒന്നും ശബരിക്ക് പ്രശ്‌നമല്ല.

ഞാന്‍ വീട്ടിലില്ലാത്ത സാഹചര്യത്തില്‍ പെട്ടെന്നൊരു ആവശ്യം വന്നാല്‍ ഓടിയെത്തുന്ന ആള്‍ അവനായിരിക്കും. തിരിച്ചും അങ്ങനെ ആയിരുന്നു. ഒന്നര കിലോമീറ്റര്‍ അകലത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അവന്‍ നമ്മളെ വിട്ട് പോയ ദിവസം ഉച്ചയ്ക്ക് ഒരു 12 മണി സമയത്താണ് അവസാനമായി സംസാരിക്കുന്നത്. ഞാന്‍ അവന്റെ ഭാര്യയുടെ കാര്‍ എന്റെ ഭാര്യയ്ക്ക് വേണ്ടി വിലയ്ക്ക് വാങ്ങിയിരുന്നു. അതിന്റെ ടാക്‌സുമായി ബന്ധപ്പെട്ട പേപ്പറും മറ്റ് ചില സാധനങ്ങളും കൂടി കിട്ടാനുണ്ടായിരുന്നു.

അവന്റെ അരുവിക്കരയുള്ള വീട്ടിലായിരുന്നു അത്. അവന്‍ അവിടെ പോയി അതെല്ലാം എടുത്ത് വച്ചിരുന്നു. രാത്രി അതുമായി എന്റെ വീട്ടിലേക്ക് വരാമെന്നായിിരുന്നു പറഞ്ഞത്. രാത്രി കാണാം എന്ന് പറഞ്ഞ് ഫോണ്‍ വെച്ച ആള്‍ പിന്നെ ഒരിക്കലും തിരിച്ച് വരാനാകാത്ത ഇടത്തേക്ക് പോയി. ജീവിതം അവിശ്വസനീയവും പ്രവചനാധീതവുമാണെന്ന് അറിയാം. പക്ഷേ അത ഞാന്‍ അനുഭവിച്ചത് അവന്റെ കാര്യത്തിലായിരുന്നു. ശബരിയുടെ മരണത്തിന് ശേഷം നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുകയുണ്ടായി. ചിലര്‍ ആരോഗ്യസംരക്ഷണത്തിലൊന്നും കാര്യമില്ലെന്നായി. മറ്റ് ചിലര്‍ ബാഡ്മിന്റന്‍ കളിച്ചത് കൊണ്ടാണ് മരിച്ചതെന്നായി. അതിന്റെ കൂടെ വേറെയും പല കഥകള്‍ പ്രചരിച്ചു.

ശബരിയ്ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓഗസ്റ്റില്‍ ചെക്കപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പുറമേയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നതിനാലും കോവിഡ് വ്യാപനം രൂക്ഷമായതനാലും സെപ്റ്റംബറിലോ ഒക്ടോബറിലോ ചെയ്യാമെന്ന് കരുതി. എന്നാല്‍ അകത്ത് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് തിരിച്ചറിയുന്നതിന് മുന്‍പ് അവന്‍ പോയി. ഈ അവസ്ഥയില്‍ ഉള്ളയാള്‍ ബാഡ്മിന്റന്‍ കളിക്കാന്‍ പാടില്ലായിരുന്നു. അല്ലാതെ ബാഡ്മിന്റന്‍ കളിച്ചത് കൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുന്നത് തെറ്റാണ്. പിന്നെ ആരോഗ്യം സംരക്ഷിക്കുന്നത് കൊണ്ട് കാര്യമൊന്നുമില്ല എന്ന് പറയുന്നതിന്റെ യുക്തിയും മനസിലാകുന്നില്ല.


Click it and Unblock the Notifications











