അദ്ദേഹത്തിന്റെ ആവശ്യത്തിന് ഞാൻ തയ്യാറായിരുന്നില്ല; ഷമ്മി കപൂറിനെ വിവാഹം കഴിക്കാതിരുന്നതിനെക്കുറിച്ച് മുംതാസ്
1960കളിലും 70കളിലും ബോളിവുഡിലെ നിറസാന്നിധ്യമായിരുന്നു നടി മുംതാസ്. യുവാക്കളുടെ ഹരമായി നിറഞ്ഞു നിന്നിരുന്ന താരം എഴുപതുകളുടെ അവസാനത്തോടെ സിനിമയോട് വിട പറഞ്ഞിരുന്നു. എന്നാലും താൻ ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡ് ആരാധകരുടെ മനസിനുള്ളിൽ മുംതാസ് എന്നും സ്ഥാനപിടിച്ചിരുന്നു.
തന്റെ സിനിമ കരിയറിൽ ചെയ്ത് വച്ച വേഷങ്ങൾക്കപ്പുറം പ്രണയത്തിന്റെ പേരിലും മുംതാസ് ശ്രദ്ധനേടിയിരുന്നു. അറുപതുകളിൽ ബോളിവുഡിലെ മുൻനിര നായകനായിരുന്ന ഷമ്മി കപൂറുമായി മുംതാസ് പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുമെന്ന വാർത്തകളും അന്ന് ആരാധകർക്കിടയിൽ പടർന്നു. എന്നാൽ ആ വിവാഹം നടന്നില്ല.

പിന്നീട് 1974ൽ ബിസിനസുകാരനായ മയൂർ മധ്വാനിയെ വിവാഹം കഴിച്ച മുംതാസ് 1977ൽ പുറത്തിറങ്ങിയ 'ആഹിന' എന്ന ചിത്രത്തിന് പരാജയമേറ്റതോടെ തന്റെ സിനിമാ ജീവിതത്തിനും ഏറെക്കുറെ തിരശീലയിട്ട് കുടുംബജീവിതത്തിലേക്ക് കടന്നു. ഏകദേശം 13 വർഷങ്ങൾക്ക് ശേഷം മുംതാസ് 'ആന്ധിയൻ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പിന്നീട് ഒരിക്കലും മറ്റൊരു കഥാപാത്രമായി മുംതാസിനെ ബിഗ് ശ്രീനിൽ കാണാൻ ആരാധകർക്ക് കഴിഞ്ഞില്ല.
ഒരിക്കൽ മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ മുംതാസ് ഷമ്മി കപൂറുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹം നടക്കാതിരുന്നതിനെ കുറിച്ചും മനസ് തുറന്നിരുന്നു. ആരാധകർ കാത്തിരുന്ന ആ താര വിവാഹം നടക്കാതിരുന്നതിന്റെ കാരണം മുംതാസ് പറഞ്ഞത് ഇപ്രകാരമായിരുന്നു.
"'ബ്രഹ്മചാരി' എന്ന ചിത്രം ചെയ്യുമ്പോൾ എനിക്ക് പതിനെട്ട് വയസായിരുന്നു പ്രായം, ഞാൻ ഷമ്മി കപൂറുമായി പ്രണയത്തിലായിരുന്നു. അദ്ദേഹത്തിന് ഞാൻ സിനിമ അവസാനിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ ഞാൻ അതിന് തയ്യാറായിരുന്നില്ല. എനിക്ക് ഒരു കുടുംബത്തെ നോക്കാൻ ഉണ്ടായിരുന്നു. ഞാൻ 'ബൂണ്ട് ജോ ബാൻ ഗയേ മോത്തി' ചെയ്യുന്ന സമയത്ത് എനിക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നു" അവർ പറഞ്ഞു.
അക്കാലത്ത് പല ബോളിവുഡ് നടന്മാരും തന്റെ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന് തനിക്കറിയാമായിരുന്നെന്നും മുംതാസ് പറഞ്ഞു. അങ്ങനെയുള്ളവർ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് തന്റെ ഭാഗ്യമാണെന്നായിരുന്നു മുംതാസ് പറഞ്ഞത്. തന്റെ ക്രഷുകളെ കുറിച്ചും മുംതാസ് തുറന്നു പറഞ്ഞു.
"എനിക്കും ആകർഷണം തോന്നിയിരുന്നു. പക്ഷെ ഞാൻ അതിന് വേണ്ടി നിന്നില്ല. ഞാൻ എല്ലാ ദിവസവും രാവിലെ നാല് മണിക്ക് എഴുന്നേൽക്കും, ഒമ്പത് മണിക്ക് സ്റ്റുഡിയോയിലെത്തും. എനിക്ക് വളരെയധികം ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു. പ്രേമിക്കാനൊന്നും സമയമില്ലായിരുന്നു എനിക്ക് ജീതുവിനെ ഇഷ്ടമായിരുന്നു. ധർമ്മേന്ദ്രയും ആകർഷണം തോന്നുന്ന ആളായിരുന്നു. ദേവ് സാബ് വളരെ സുന്ദരനായിരുന്നു. പക്ഷെ ഒപ്പം അഭിനയിക്കുന്നവരുമായി ബന്ധം പുലർത്തണമെന്നൊന്നും ഇല്ലാലോ. അവരെ ദൂരെ നിന്നാണെങ്കിലും ആസ്വദിക്കാം." ഒരു ചിരിയോടെ മുംതാസ് പറഞ്ഞു.
Recommended Video
പന്ത്രണ്ടാം വയസിൽ ആയിരുന്നു മുംതാസിന്റെ ബോളിവുഡ് അരങ്ങേറ്റം. 1960 കളുടെ തുടക്കത്തിലായിരുന്നു ഇത്. ആദ്യ കാലങ്ങളിൽ ചെറിയ ചിത്രങ്ങൾ ചെയ്ത മുംതാസ് 1965 ൽ 'മേരെ സനം' എന്ന ചിത്രത്തിലൂടെ ഒരു സഹ നടിയായി. ഇത് ശ്രദ്ധിക്കപ്പെട്ടത് കരിയറിൽ വഴിത്തിരിവായി.
1967 ൽ ദിലീപ് കുമാറിന്റെ നായികയായി 'രാം ഓർ ശ്യാം' എന്ന ചിത്രത്തിൽ എത്തിയ മുംതാസ് ആ വർഷം ഫിലിം ഫെയർ സ്വന്തമാക്കി. പിന്നീട് അങ്ങോട്ട് മുൻനിര നായകന്മാരൊപ്പം നിരവധി കഥാപാത്രങ്ങളും അവാർഡുകളും മുംതാസിനെ തേടിയെത്തുകയുണ്ടായി.


Click it and Unblock the Notifications











