ആരാധ്യ ഇടയ്ക്ക് എന്നോട് പിണങ്ങും; പിന്നെ സന്തോഷിപ്പിക്കാൻ അതേ വഴിയുള്ളു; പേരക്കുട്ടിയെ കുറിച്ച് അമിതാഭ് ബച്ചൻ
ബോളിവുഡ് സിനിമ ലോകത്തെ ഏറ്റവും വലിയ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്താണ് ജയയു ബച്ചനും ഇഷ്ടത്തിലാവുന്നത്. വിവാഹത്തെ കുറിച്ച് ചിന്തിച്ച ഉടനെ തന്നെ ഇരുവരും വിവാഹം കഴിച്ചു. അങ്ങനെ സന്തുഷ്ടമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.
ഇവരുടെ മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യ റായിയുമൊക്കെ പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്. ഇവരുടെ ഓരോ ചെറിയ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഐഷ്വര്യയെയും അഭിഷേകിനെയും പോലെ തന്നെ അവരുടെ മകൾ ആരാധ്യയും ഇന്ന് ആരാധകർക്ക് പ്രിയങ്കരിയാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം മിക്ക പൊതുവേദികളിലും ആരാധ്യയും എത്താറുണ്ട്.

അച്ഛനും അമ്മയ്ക്കും ഒപ്പവും കൂടാതെ മുത്തച്ഛൻ അമിതാഭ് ബച്ചനൊപ്പവും ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധ്യയെ കാണാം. പേരക്കുട്ടിയുമായി അത്രയേറെ മോനോഹരമായ ബന്ധം പുലർത്തുന്നയാളാണ് ബച്ചൻ. ഇപ്പോഴിതാ തന്റെ പേരക്കുട്ടി ആരാധ്യയെ കുറിച്ച് അമിതാഭ് ബച്ചൻ പറഞ്ഞ ഒരു കാര്യമാണ് ശ്രദ്ധനേടുന്നത്.
അമിതാഭ് ബച്ചന്റെ ഹിറ്റ് ടെലിവിഷൻ ഷോ ആയ കോൻ ബനേഗാ കോർപതിയിലാണ് താരം ആരാധ്യയെ കുറിച്ച് സംസാരിച്ചത്. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി എത്തിയ വൈഷ്ണവി കുമാരിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബച്ചൻ. ചെറുമകൾ ആരാധ്യയ്ക്ക് ഒപ്പം സമയം ചെലവഴിക്കുന്നത് എങ്ങനെയാണെന്നാണ് വൈഷ്ണവി ബച്ചനോട് ചോദിച്ചത്. അതിന് താരത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.

'എനിക്ക് അവളോടൊപ്പം ഇപ്പോൾ അധികം സമയം ചെലവഴിക്കാൻ ലഭിക്കാറില്ല, അവൾ രാവിലെ സ്കൂളിലേക്ക് പോകും, ഞാൻ എന്റെ ഷൂട്ടിംഗിനും. ഉച്ചയ്ക്ക് അവൾ തിരിച്ചെത്തി കഴിഞ്ഞാൽ, അവളുടെ അമ്മ ഐശ്വര്യ അവൾക്ക് ഓരോന്ന് ചെയ്യാൻ നൽകും. വളരെ വൈകിയാണ് ഞാൻ വീട്ടിലേക്ക് എത്തുക. അതേസമയം, ഞങ്ങൾ ഫെയ്‌സ്‌ടൈമിലൂടെ സംസാരിക്കാറുണ്ട്,'
'ചിലപ്പോൾ അവൾക്ക് എന്നോട് ദേഷ്യമായിരിക്കും. അങ്ങനെ വരുമ്പോൾ, അവളുടെ പ്രിയപ്പെട്ട നിറം പിങ്ക് ആണ്, അവൾക്ക് ഹെയർ ബാൻഡുകളും ക്ലിപ്പുകളും ഒക്കെ ഇഷ്ടമാണ്. അങ്ങനെ അവൾ ദേഷ്യത്തിൽ ആയിരിക്കുമ്പോൾ, ഞാൻ അവൾക്ക് ഒരു പിങ്ക് ഹെയർ ബാൻഡ് അങ്ങനെ എന്തെങ്കിലും വാങ്ങി കൊടുക്കും. അപ്പോൾ അവൾ സന്തോഷവതിയാകും,' ബച്ചൻ പറഞ്ഞു.

വൈഷ്ണവി വിചിത്രമായ ആരാധക നിമിഷങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിക്കുമ്പോൾ പണ്ട് നടന്ന ഒരു രസകരമായ സംഭവവും ബിഗ് ബി പറയുന്നുണ്ട്. 'ഒരിക്കൽ കൊൽക്കത്തയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ ഷൂട്ടിംഗ് നടക്കുകയാണ്. ഒരു തടാകം കടന്നാണ് പോകേണ്ടത്. മറുവശത്ത് 20-30 ആളുകൾ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഒരു ബോട്ടിലായിരുന്നു. ഒരാൾ അവിടെ നിന്ന് പേപ്പർ വീശുന്നത് ഞാൻ കണ്ടു, അയാൾ ഓട്ടോഗ്രാഫ് വേണമെന്ന് അലറി,'
'ഞാൻ അയാളെ വിളിച്ചു. പേപ്പറും പേനയും വായിൽ വെച്ച് അയാൾ നീന്തി ഞങ്ങളുടെ അടുത്ത് എത്തി. ഞാൻ അയാനെ കെട്ടിപ്പിടിച്ചു. ഞാനും നനഞ്ഞു. ഞാൻ ഓട്ടോഗ്രാഫ് കൊടുത്തപ്പോൾ അവൻ വളരെ സന്തോഷിച്ചു. എന്നാൽ തിരിച്ചുപോകാൻ അവൻ ആ വെള്ളത്തിലേക്ക് തന്നെ ചാടി. ഓട്ടോഗ്രാഫ് ചെയ്ത ആ കടലാസ് ഒഴുകിപ്പോയി,' അമിതാഭ് ബച്ചൻ ഓർത്തു.


Click it and Unblock the Notifications











