അമ്പിളി ചേട്ടൻ പകർന്ന് തന്ന വലിയ പാഠമാണത്; ജഗതി ശ്രീകുമാറിനെ കുറിച്ച് വാചാലനായി പ്രേംകുമാർ
മലയാള സിനിമയിൽ പകരക്കാരില്ലാത്ത നടനാണ് ജഗതി ശ്രീകുമാർ. യുവാക്കൾ മുതൽ പ്രായമായവർ വരെ ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് അദ്ദേഹം. അപകടത്തെ തുടർന്ന് അദ്ദേഹം സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോൾ മലയാളി പ്രേക്ഷകർ ശരിക്കും അറിഞ്ഞതാണ് ആ ശൂന്യത. 'സിബിഐ 5 ദി ബ്രെയിൻ' എന്ന ചിത്രത്തിലൂടെ അദ്ദേഹത്തെ വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെ പ്രേക്ഷകർ ആ വരവ് ആഘോഷമാക്കിയതും അതുകൊണ്ടാണ്.
മലയാള സിനിമയിൽ വന്നുപോയ നിരവധി താരങ്ങൾക്കും പ്രചോദനമായ നാടനാണ് ജഗതി ശ്രീകുമാർ. താരങ്ങൾ സ്നേഹപൂർവം അമ്പിളി ചേട്ടൻ എന്ന് വിളിക്കുന്ന ജഗതിയെ കുറിച്ച് പറയുമ്പോഴെല്ലാം എ അവർക്ക് നൂറു നാവായിരിക്കും. അത്രയേറെ പാഠങ്ങളാണ് ജഗതി ശ്രീകുമാർ എന്ന മഹാനടൻ തന്റെ സഹതാരങ്ങൾക്ക് പകർന്നു നൽകിയിരിക്കുന്നത്. നാല്‍പതു വര്‍ഷത്തിലേറെ നീണ്ട സിനിമാജീവിതത്തിനിടയിൽ 1400ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം.

ഇപ്പോഴിതാ, തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ പാഠം പകർന്നു തന്ന ജഗതി ശ്രീകുമാറിനെ പറ്റി വാചാലനായിരിക്കുകയാണ് നടൻ പ്രേംകുമാറും. ശ്രീകണ്ഠൻ നായർ അവതാരകനായ ഫ്ലാവെഴ്സിന്റെ ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് പ്രേംകുമാർ ജഗതി ശ്രീകുമാറിനെ കുറിച്ച് സംസാരിച്ചത്.

ജീവിതത്തിൽ സ്വന്തം ടെൻഷനുകൾ മാത്രം ഏറ്റെടുക്കുക എന്നാണ് ജഗതി ശ്രീകുമാർ ഒരിക്കൽ തന്നോട് പറഞ്ഞതെന്ന് പറയുകയാണ് പ്രേംകുമാർ. ഓരോ മനുഷ്യനും ഒരു ജീവിതത്തിൽ ഏറ്റെടുക്കാൻ കഴിയുന്ന ടെൻഷനുകൾക്ക് ഒരു പരിധിയുണ്ടെന്നും അതിനപ്പുറം ടെൻഷനുകൾ ഒരു മനുഷ്യന് തലയിലേറ്റാൻ കഴിയില്ല, 'തകർന്ന് പോകും അനിയാ' എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്ന് നടൻ പ്രേംകുമാർ പറഞ്ഞു. തനിക്ക് തന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ പാഠമാണിതെന്നും പ്രേംകുമാർ പറയുന്നു. അഭിനയത്തിൽ തന്നെ ഏറെ വിസ്മയിപ്പിച്ച നടനാണ് അദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു.

പണ്ട് ഓരോ സിനിമയുടെയും അഭിവാജ്യ ഘടകമായിരുന്നു ജഗതിയെന്നും നിർമാക്കൾക്ക് ലഭിക്കുന്ന ഔദാര്യമായിരുന്നു അദ്ദേഹത്തിന്റെ ഒരു ഡേറ്റ് എന്നും പ്രേംകുമാർ പറഞ്ഞു. അതേസമയം അവതാരകൻ ശ്രീകണ്ഠൻ നായരും ജഗതി ശ്രീകുമാറിനെ കുറിച്ച് തനിക്ക് അറിയുന്ന ഒരു കാര്യം പങ്കുവച്ചു.
ദിവസേന അഞ്ചും ആറും സിനിമകളിൽ അഭിനയിക്കുമ്പോഴും താൻ എപ്പോഴും വാങ്ങുന്ന ശമ്പളം അല്ലാതെ ഒരിക്കലും അത് കൂട്ടി ചോദിക്കാൻ തയ്യാറാവാത്ത നടനായിരുന്നു അദ്ദേഹമെന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞു. അപകടത്തിന് മുന്നേ വരെ അത്തരത്തിൽ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് പ്രേംകുമാറും കൂട്ടിച്ചേർത്തു.
Recommended Video

2012 മാർച്ച് 11നാണ് ജഗതി ശ്രീകുമാറിന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സിനിമ ഷൂട്ടിങ് കഴിഞ്ഞു വരുന്നതിനിടെ വാഹനം റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഒരുപാട് ദിവസം വെന്റിലേറ്ററിലും ഐസിയുവിലും കഴിഞ്ഞ ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നത്.


Click it and Unblock the Notifications











