ഞാന്‍ ഡാന്‍സ് കളിയ്ക്കുന്നത് കണ്ട് അന്ന് മമ്മൂട്ടി തകര്‍ന്നുപോയി, പിന്നെ സംഭവിച്ചത്... ശ്രീനിവാസന്‍ പറയുന്നു

നടനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് ശ്രീനിവാസന്‍. നടന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ക്ക് വേണ്ടിയെല്ലാം ശ്രീനിവാസന്‍ തിരക്കഥ എഴുതിയിട്ടുണ്ട്. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും ശ്രീനിവാസനായിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ശ്രീനിവാസന്റെ പഴയ സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളാണ്.

മമ്മൂട്ടി-ശ്രീനിവാസന്‍ കൂട്ടുകെട്ടിലും മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. അഴകിയ രാവണന്‍, മഴയെത്തും മുന്‍പേ, കഥ പറയുമ്പോള്‍, ഒരു മറവത്തൂര്‍ കനവ് തുടങ്ങിയ സിനിമകളെല്ലാം ഈ കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. ശ്രീനിവാസന്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ വരാറുളള സിനിമകള്‍ക്കായെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്.

ശ്രീനിവാസന്‍- മമ്മൂട്ടി

സിനിമകളില്‍ എന്ന പോലെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി തനിക്ക് വേണ്ടി ചെയ്തുതന്ന സഹായങ്ങളെ കുറിച്ചെല്ലാം ശ്രീനിവാസന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. പരിചയപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ആ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് ഇരുവരും.

ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് മേഘം സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ നടന്ന രസകരമായ ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം. കൈരളി ടിവിയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുവദിച്ച ഒരു അഭിമുഖത്തിലെ ചെറിയൊരു ഭാഗമാണിത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി, ദിലീപ്, ശ്രീനിവാസന്‍, പ്രിയ ഗില്‍, പൂജ ബത്ര എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഹിറ്റ് ചിത്രമായിരുന്നു മേഘം. 1999-ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ചിത്രത്തിലെ മാര്‍ഗ്ഗഴിയേ മല്ലികയേ.. എന്ന പാട്ടിന് ചുവടുവെച്ച അനുഭവത്തെക്കുറിച്ചാണ് ശ്രീനിവാസന്‍ പറയുന്നത്.

മേഘം സിനിമയിലെ അനുഭവം

'ഡാന്‍സ് കളിക്കാന്‍ അറിയാത്ത ഞാന്‍ ആദ്യമായാണ് ഈ പാട്ടിനു വേണ്ടി തയ്യാറെടുക്കാന്‍ പോകുന്നത്. എന്തും ചെയ്യാനുള്ള ഒരു മാനസ്സിക തയ്യാറെടുപ്പോടെയായിരുന്നു ഞാന്‍ ആ ഷൂട്ടിങ്ങ് സെറ്റിലേക്ക് ചെല്ലുന്നത്. പക്ഷെ, എന്റെ അനുഭവം അത്ഭുതപ്പെടുത്തുന്നതായിരുന്നു.

കലാമാസ്റ്ററായിരുന്നു ഡാന്‍സ് പഠിപ്പിക്കാന്‍ വന്നത്. അവര്‍ പാട്ടുരംഗത്തില്‍ ചെയ്യാനുള്ള സ്റ്റെപ്പ് ആദ്യം തന്നെ എനിക്ക് കാണിച്ചു തന്നു. വളരെ ശാന്തമായി നിന്ന് നോക്കിക്കണ്ടപ്പോള്‍ ഇത് എളുപ്പമാണല്ലോ എന്നായിരുന്നു എന്റെ തോന്നല്‍. എന്നെപ്പോലെ ഒട്ടും അറിയാത്ത ഒരാള്‍ക്ക് വളരെയെളുപ്പം പഠിച്ചെടുക്കാന്‍ പറ്റുന്ന സ്റ്റെപ്പുകളായിരുന്നു കലാമാസ്റ്റര്‍ ചെയ്തു കാണിച്ചത്.

അങ്ങനെ വളരെ കോണ്‍ഫിഡന്‍സോടെ ഞാന്‍ സ്‌റ്റെപ്പുകളെല്ലാം പഠിച്ചെടുത്തു. സംവിധായകനായ പ്രിയദര്‍ശനും കൂടെയുണ്ടായിരുന്നവരുമൊക്കെ ഇത് എങ്ങനെ സാധിച്ചുവെന്ന് അത്ഭുതത്തോടെ എന്നോട് ചോദിക്കുകയും ചെയ്തു.

Also Read: ആകാശദൂതില്‍ വില്ലനാകേണ്ടിയിരുന്ന സലിം ഘൗസ്; എന്‍.എഫ്. വര്‍ഗീസ് എന്ന നടന്‍ ജനിച്ചതിങ്ങനെ...

മമ്മൂട്ടിയ്ക്ക് അസൂയ

പക്ഷെ, ഇതെല്ലാം കണ്ട് ഒരാള്‍ മാത്രം തകര്‍ന്ന മട്ടില്‍ ദൂരെ മാറിനില്‍ക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. അത് മറ്റാരുമായിരുന്നില്ല, മമ്മൂട്ടിയായിരുന്നു. എന്റെ ഡാന്‍സ് ദൂരെയിരുന്ന് അദ്ദേഹം സൂക്ഷ്മതയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു.

കാരണം മമ്മൂട്ടിയും ആ പാട്ടില്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. മമ്മൂട്ടിയെക്കുറിച്ചുള്ള പൊതുവിലുള്ള ധാരണ അദ്ദേഹത്തിന് ഡാന്‍സ് ചെയ്യാന്‍ അറിയില്ല എന്നതാണ്. പക്ഷെ, എന്റെ ഡാന്‍സ് കണ്ട് അദ്ദേഹം അന്തിച്ചിരിക്കുകയാണ്. മമ്മൂട്ടിയേക്കാള്‍ കൂടുതല്‍ ഡാന്‍സ് ചെയ്താല്‍ ഇവന്‍ അപകടം ചെയ്യും എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായി എന്ന് തോന്നുന്നു.

കുറ്റംപറച്ചില്‍

ഞാന്‍ ചെയ്യുന്നതെല്ലാം കലാ മാസ്റ്റര്‍ ഓക്കെ പറഞ്ഞാലും തെറ്റിപ്പോയെന്ന് അപ്പുറത്തിരുന്ന് ഉറക്കെ പറയാന്‍ തുടങ്ങി. ഇങ്ങനെയാണോ ഡാന്‍സ് ചെയ്യുന്നത്, മാറ്റിചെയ്യ് എന്നൊക്കെ പറഞ്ഞ് ബഹളം വെച്ചു. ആ മൂന്നാമത്തെ സ്റ്റെപ്പ് നീ തെറ്റായിട്ടാണ് ചെയ്യുന്നത്. ലിപ് സിങ്കാകുന്നില്ല. മര്യാദയ്ക്ക് ചെയ്യ് എന്നൊക്കെ പറഞ്ഞ് വലിയ കുറ്റംപറച്ചിലായിരുന്നു.

കുറേകഴിഞ്ഞപ്പോള്‍ എനിക്കിത് വലിയ പുലിവാലായി. ഞാന്‍ വളരെ ആത്മവിശ്വാസത്തോടെ ചെയ്തിട്ട് മാറിയിരുന്ന് എന്തൊക്കെയോ പറയുന്നു. ഒടുവില്‍ സഹികെട്ട് ഞാന്‍ ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു. 'ഗ്യാലറിയിരുന്ന് കളി കാണാന്‍ വളരെ എളുപ്പമാണ്. നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഇവിടെ വന്ന് ചെയ്യ്. നിങ്ങളും ഡാന്‍സ് ചെയ്യുന്നുണ്ടല്ലോ, അത് പോയി പഠിക്കാന്‍' ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു.

സഹിച്ചില്ല

ഇതുകേട്ട് മമ്മൂട്ടി ഒന്നും പറഞ്ഞില്ല. അല്പം കഴിഞ്ഞ് ഞാന്‍ നോക്കിയപ്പോള്‍ അദ്ദേഹം ദൂരെ മാറിയിരുന്ന് കുറച്ച് അസിസ്റ്റന്റുമാരുടെ കൂടെ ആരും കാണാതെ ഡാന്‍സ് പഠിക്കാന്‍ നോക്കുകയാണ്. അതും നല്ല വെയിലത്ത് കൊയ്ത്ത് കഴിഞ്ഞ ഒരു പാടത്തിരുന്നാണ് ഡാന്‍സ് പഠിത്തം.

ഇത്രയും ആരോഗ്യവും തണ്ടും തടിയുമൊക്കെ ഉണ്ടെങ്കിലും ഭാര്യയെയും മക്കളേയും പോറ്റാനായി ഈ പൊരിവെയിലത്ത് ഇങ്ങനെ കിടന്നു കഷ്ടപ്പെടുകയാണല്ലോ ഇയാള്‍ എന്ന് കണ്ടപ്പോള്‍ എനിക്ക് സത്യത്തില്‍ സങ്കടം വന്നുപോയി.' ശ്രീനിവാസന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X