അധ്യാപകനാണെന്ന് പറഞ്ഞപ്പോൾ മമ്മൂക്ക തിരിച്ചിറങ്ങി വന്ന് കൈ തന്നു; മഹാനടൻ നൽകിയ സ്വീകരണം!; ഓർത്ത് സുധീർ കരമന
മലയാള സിനിമയിൽ ക്യാരക്ടർ റോളുകളിലൂടെ തിളങ്ങിയ നടനാണ് സുധീർ കരമന. സപ്തമശ്രീ തസ്‌കരഹ, എന്ന് നിന്‌റെ മൊയ്തീന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് സുധീർ കരമന ശ്രദ്ധേയനായത്. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇന്ന് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി നിൽക്കുകയാണ് അദ്ദേഹമിന്ന്. നൂറോളം സിനിമകളിൽ അദ്ദേഹം ഇതുവരെ അഭിനയിച്ചിട്ടുണ്ട്.
പ്രമുഖ നടൻ കരമന ജനാർദ്ദനന്റെ മകനായ സുധീർ കരമന അച്ഛന്റെ പാത പിന്തുടർന്നാണ് സിനിമയിൽ എത്തിയത്. എന്നാൽ അത് ഏറെ വൈകിയാണെന്ന് മാത്രം. അധ്യാപകനായി ജോലി ചെയ്തിരുന്ന സുധീർ കരമന 2006 മുതലാണ് മലയാള സിനിമയുടെ ഭാഗമാകുന്നത്. അതിനു ശേഷം ജോലിയിൽ നിന്ന് വി ആർ എസ് എടുത്ത് വിരമിച്ച അദ്ദേഹം സിനിമയിൽ സജീവമാകുകയായിരുന്നു.

ഇപ്പോഴിതാ, അധ്യാപക ദിനമായ ഇന്ന്, തന്റെ അധ്യാപന ജീവിതത്തെ കുറിച്ചും അധ്യാപകനിൽ നിന്ന് നടനായതിനെ കുറിച്ചും മനസ് തുറക്കുകയാണ് സുധീർ കരമന. അധ്യാപകദിനത്തോട് അനുബന്ധിച്ച് മാതൃഭൂമിയിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്. അധ്യാപകനായതിൽ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആളാണു താനെന്നും ഏത് ആൾക്കൂട്ടത്തിനിടയിലും 'മാഷേ' എന്നൊരു വിളി തേടിവരുന്ന പരിചിതത്വമാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്നുമാണ് അദ്ദേഹം പറയുന്നത്.
ആദ്യമായി സിനിമയിലേക്ക് എത്തിയപ്പോൾ മമ്മൂട്ടിയിൽ നിന്നുണ്ടായ ഒരു അനുഭവവും താരം പങ്കുവയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..

'ആദ്യമായി അഭിനയിച്ച വാസ്തവം സിനിമയുടെ ഡബ്ബിങ്ങിനായി ലാൽ സ്റ്റുഡിയോയിലെത്തി. കാര്യങ്ങളൊക്കെ ചോദിച്ച് മനസ്സിലാക്കി. തിരിച്ച് പടികളിറങ്ങുമ്പോൾ എതിരേ മമ്മൂക്ക കയറി വരുന്നു. ഞാൻ ചിരിച്ചുകൊണ്ട് നമസ്കാരം പറഞ്ഞു. അച്ഛന്റെ കൂടെ സെറ്റുകളിൽ പോയിട്ടുള്ളതുകൊണ്ട് എന്നെ അദ്ദേഹത്തിന് കണ്ടുപരിചയമുണ്ട്.'
'രണ്ടു സ്റ്റെപ്പ് കയറിയശേഷം തിരിഞ്ഞുനിന്ന് മമ്മൂക്ക ചോദിച്ചു, ''എന്താ ഇവിടെയെന്ന്.'' ഞാൻ കാര്യം പറഞ്ഞു. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊക്കെ അദ്ദേഹം ചോദിച്ചു. വീണ്ടും പടികൾ കയറും മുൻപ് ഒരു ചോദ്യംകൂടി, വേറെന്തുചെയ്യുന്നു. അപ്പോഴാണ് അധ്യാപകനാണെന്നും തിരുവനന്തപുരത്തെ ഒരു സ്കൂളിൽ പ്രിൻസിപ്പലാണെന്നും പറഞ്ഞത്. ഉടനെ അദ്ദേഹം തിരിച്ചിറങ്ങി എനിക്ക് ഹസ്തദാനം തന്നു. മലയാളത്തിന്റെ മഹാനടനിൽനിന്നും ചലച്ചിത്ര ലോകത്തേക്ക് ഒരു അധ്യാപകന് ലഭിച്ച സ്വീകരണമായിരുന്നു അത്.' സുധീർ കരമന പറഞ്ഞു.

കേരളത്തിലും വിദേശത്തും സുധീർ കരമന അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ അൺ എയ്‌ഡഡ് സ്കൂളിലാണ് ആദ്യമായി പഠിപ്പിച്ചത്. പിന്നീട് ഖത്തറിലെ ഒരു സ്കൂളിൽ ജോഗ്രഫി അധ്യാപകനായി. അവിടെ ബാസ്കറ്റ്ബോൾ കോച്ചായും കൾച്ചറൽ കൺവീനറായുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്.
അതിനു ശേഷം തിരുവന്തപുരത്തെ എയ്‌ഡഡ് സ്കൂൾ പ്രിൻസിപ്പലായിരിക്കെയാണ് വി.ആർ.എസ്. എടുത്തതും അധ്യാപകജീവിതം ഔദ്യോഗികമായി അവസാനിപ്പിച്ചതും.
താൻ സിനിമയിലേക്ക് വരാൻ താമസിച്ചത് എന്തുകൊണ്ടാണെന്നും സുധീർ കരമന പറയുന്നുണ്ട്. 'അച്ഛൻ സിനിമയിൽ പ്രവർത്തിച്ചിരുന്നതുകൊണ്ട് ചെറുപ്പത്തിൽത്തന്നെ അഭിനയിക്കാനുള്ള അവസരം എനിക്കുണ്ടായിരുന്നു. പക്ഷേ, അച്ഛൻ അന്ന് പറഞ്ഞു, വിദ്യാഭ്യാസം പൂർത്തിയാക്കി ശരിയും തെറ്റും തിരിച്ചറിയാനുള്ള പക്വത ആർജിച്ചശേഷം മാത്രം തീരുമാനങ്ങൾ എടുത്താൽ മതിയെന്ന്. ആ ഉപദേശമാണ് മുപ്പതുവർഷം നീണ്ട അധ്യാപനജീവിതം എനിക്ക് സമ്മാനിച്ചത്.' അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











