'സിംഗിൾ പാരന്റിംഗിൽ സ്ട്രഗിൾ ചെയ്തത് അപ്പോഴാണ്; മകളുടെ വിവാഹം നല്ല രീതിയിൽ നടത്താനായി': ദേവി അജിത്
ആക്ഷൻ ഹീറോ ബിജു ഉൾപ്പെടയുള്ള സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ദേവി അജിത്. പാട്ടുപെട്ടി എന്ന പരിപാടിയിലൂടെ അവതാരകയായി സ്‌ക്രീനിൽ എത്തിയ താരം പിന്നീട് അഭിനയത്തിലേക്ക് കാലെടുത്തു വെക്കുകയായിരുന്നു. സീരിയലിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട് ദേവി അജിത്.
അവതരികയായിരിക്കുന്ന സമയത്ത് തന്നെ ശ്യാമപ്രസാദ് സംവിധാനം ചെയ്ത മണല്‍ നഗരം എന്ന പരമ്പരയിൽ ദേവി അഭിനയിച്ചിരുന്നു. അതിനു ശേഷം 2000 ൽ പുറത്തിറങ്ങിയ മഴ എന്ന സിനിമയിലൂടെയാണ് നടി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഏകദേശം പത്ത് വർഷക്കാലം സിനിമകളും സീരിയലുകളുമൊക്കെ ചെയ്‌തെങ്കിലും 2012 ഓടെയാണ് ദേവി മലയാള സിനിമയിൽ കൂടുതൽ സജീവമാകുന്നത്.

അതിനു ശേഷമാണു ട്രിവാൻഡ്രം ലോഡ്ജ്, ഇമ്മാനുവേൽ, സക്കറിയയുടെ ഗർഭിണികൾ, പെരുച്ചാഴി, മിലി, നിർണായകം, എന്ന് നിന്റെ മൊയ്‌ദീൻ, ആക്ഷൻ ഹീറോ ബിജു, ഗപ്പി, ടെക്ക് ഓഫ്, ലൂക്ക, ഫോറൻസിക്, മേരി ആവാസ് സുനോ തുടങ്ങിയ സിനിമകളിൽ അഭിനയിക്കുന്നത്. ഈ ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച് ദേവി അജിത് ജനപ്രീതി നേടുകയായിരുന്നു.
ഹെവൻ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിവയാണ് ദേവിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ. അഞ്ചിലധികം ചിത്രങ്ങളാണ് ദേവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ പലതും മികച്ച വേഷങ്ങളാണെന്ന് ദേവി പറയുന്നുണ്ട്.

അതേസമയം, സ്വകാര്യ ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് ദേവി അജിത്തിന്. ആദ്യ ഭർത്താവിന്റെ മരണം ഒക്കെ നടിയെ ഏറെ വേദനിപ്പിച്ച സംഭവങ്ങളാണ്. ദേവിക്ക് നന്ദന എന്നൊരു മകളാണ് ഉള്ളത്. നിർമ്മാതാവ് ആയിരുന്ന അജിത്തിന്റെ മരണ ശേഷം ദേവി തനിച്ചാണ് മകളെ നോക്കിയത്. അച്ഛനില്ലാത്ത കുറവ് അറിയിക്കാതെയാണ് ദേവി മകളെ വളര്‍ത്തിയത്.

പിന്നീട് മകൾ ഒപ്പമില്ലാതെ വന്ന ഘട്ടത്തിലാണ് ദേവി രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ദേവി ചിന്തിച്ചത്. 2009ലായിരുന്നു വിവാഹം. ഇറ്റലിയിൽ ഡിജിറ്റൽ അനലിസ്റ്റ് ആയ ദേവിയുടെ മകൾ നന്ദനയുടെ വിവാഹം കഴിഞ്ഞ വർഷം ആയിരുന്നു. മകളെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ച് അയക്കാനായതിന്റെ സംതൃപ്തിയിലാണ് ദേവി അജിത് എന്ന അമ്മയിപ്പോൾ. അതിനിടെ സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ സിംഗിൾ പാരന്റിംഗിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

'സിംഗിൾ പാരന്റിങ് എനിക്ക് അത്ര ബുദ്ധിമുട്ട് ആയിരുന്നില്ല. എന്റെ അച്ഛനും അമ്മയും ചേട്ടനുമൊക്കെ നന്നായി സപ്പോർട്ട് ചെയ്തിരുന്നു. ഫാമിലി വൈസ് അങ്ങനെ പ്രശ്‌നം ഒന്നും ഇല്ലായിരുന്നു. മോളെ കൊണ്ടുവരാൻ ഒന്നും പ്രശ്നമുണ്ടായിരുന്നില്ല. പക്ഷെ പബ്ലിക്കിനെ ഫേസ് ചെയ്യുന്നതും എന്റെ അസുഖത്തിന്റെ കാര്യങ്ങളും കൊണ്ടൊക്കെ ഞാൻ ഒരുപാട് സ്ട്രഗിൾ ചെയ്തു,'
'ഞാൻ സമൂഹത്തെ ശ്രദ്ധിക്കുന്നിലായിരുന്നു. അത് തെറ്റാണെന്ന് എനിക്ക് മനസിലായി. ഞാൻ ഒരു ഒറ്റപ്പെട്ട പോലെ ആയിരുന്നു. ഇടയ്ക്ക് എനിക്ക് വയ്യാതെ വരും മരുന്ന് കഴിക്കും. പിന്നെ ഞാൻ എന്റെ കാര്യങ്ങൾ മാത്രം നോക്കി നടക്കുന്ന ആളായി. അതിനിടെ അപ്പുറത്തെ ആരെങ്കിലും വന്ന് അമ്മയോട് എന്തെങ്കിലുമൊക്കെ പറഞ്ഞു കൊടുക്കും അപ്പോൾ അവരെ വിഷമിപ്പിക്കുന്നുണ്ടോ എന്നൊരു ചിന്തയായി,'

'ഞാൻ പൈസ ഉണ്ടാക്കിയതെല്ലാം മോൾക്ക് വേണ്ടി ആയിരുന്നു. നല്ല രീതിയിൽ കല്യാണം കഴിപ്പിച്ച് വിട്ടു. അപ്പോഴാണ് എല്ലാവർക്കും ഒരു ഷോക്കായത്. അത്രയും നല്ല രീതിയിലാണ് ഞാൻ കല്യാണം കഴിപ്പിച്ച് വിട്ടത്. അച്ഛനും അമ്മയും ചേട്ടനുമല്ലാതെ വരെ ആരും എനിക്ക് സപ്പോർട്ട് ഉണ്ടായിരുന്നില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവർക്ക് അറിയാമായിരുന്നു ഞാൻ എന്താണെന്ന്. എന്റെ മകൾ തന്നെയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്,' ദേവി അജിത് പറഞ്ഞു.
സിനിമയിൽ ലക്ക് എന്ന ഫാക്ടർ വളരെ വലുതാണെന്ന് ദേവി അജിത് അഭിമുഖത്തിൽ പറയുന്നുണ്ട്. 'കഴിവ് വേണം. ഭംഗിയോ മേക്കപ്പോ ഒന്നും ഇന്ന് വിഷയമല്ല. മേക്കപ്പ് ഒന്നും വേണ്ട എന്ന രീതിയിലേക്ക് സിനിമ മാറി. വണ്ണം വെച്ചാൽ സിനിമ കിട്ടുമോ എന്ന് എനിക്ക് അറിയില്ല. ഞാൻ എന്റെ കംഫർട്ട് നോക്കിയാണ് ഡയറ്റും എക്സസൈസും ചെയ്യുന്നത്,'


Click it and Unblock the Notifications











