ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ
മലയാളികൾക്ക് സുപരിചിതയാണ് നടി ലിയോണ ലിഷോയ്. സിനിമ, സീരിയൽ താരമായ ലിഷോയിയുടെ മകളാണ് ലിയോണ. മോഡലിങ്ങിൽ നിന്നാണ് ലിയോണ സിനിമയിലെത്തുന്നത്. 2012 ൽ പുറത്തിറങ്ങിയ കലികാലം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തുന്നത്. അതേവർഷം തന്നെ ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലൂടെ നായികയുമായി.
സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ലിയോണയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും ലിയോണ അഭിനയിച്ചിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ വേഷമാണ് ലിയോണയുടെ കരിയറിൽ വഴിത്തിരിവായ വേഷം. ഇതിനു ശേഷമാണു നടി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതും മലയാളത്തിൽ നിന്ന് മികച്ച അവസരങ്ങൾ നടിയെ തേടി എത്തുന്നതും.
ടൊവിനോ തോമസ് നായകനായ മായാനദി എന്ന ചിത്രത്തിലെ ലിയോണയുടെ സമീറ എന്ന കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. ഇഷ്‌ക്ക് എന്ന ചിത്രത്തിലൂടെ ഏറെ അഭിനയപ്രാധാന്യമുള്ള വേഷത്തിലും ലിയോണ അഭിനയിച്ചു. മോഹൻലാൽ നായകനായ ട്വൽത് മാൻ, ചതുരം എന്നീ ചിത്രങ്ങളാണ് ലിയോണയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

അതേസമയം, കുറച്ചു നാളുകൾക്ക് മുൻപ് തന്നെ രണ്ടു വർഷത്തോളം വലച്ച രോഗത്തെ കുറിച്ച് ലിയോണ തുറന്നു പറഞ്ഞിരുന്നു. ആർത്തവവുമായി ബന്ധപ്പെട്ട എൻഡോമെട്രിയോസിസ് എന്ന രോഗമായിരുന്നു ലിയോണയ്ക്ക്. രോഗത്തിൽ നിന്ന് താൻ സുഖം പ്രാപിച്ച് വരുകയാണെന്നും ലിയോണ പറഞ്ഞിരുന്നു.
ഇപ്പോഴിതാ, അതിനായി മരുന്ന് കഴിക്കുന്ന സമയത്ത് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ് താരം. ഹോർമോൺ ടാബ്ലറ്റ്സ് കഴിച്ചുകൊണ്ടിരുന്നപ്പോൾ തനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കുടുംബവും സുഹൃത്തുക്കളുമാണ് അത് മറികടക്കാൻ സഹായിച്ചതെന്നുമാണ് ലിയോണ പറഞ്ഞത്. വെറുതെ ഇരിക്കുമ്പോൾ കരച്ചിൽ വരുമായിരുന്നുവെന്നും വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ലിയോണ പറഞ്ഞു. വിശദമായി വായിക്കാം.

'ഹോർമോൺ ഗുളികകൾ കഴിക്കുന്ന സമയത്ത് എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. സുഹൃത്തുക്കളും കുടുംബങ്ങളും അതിനെ അതിജീവിക്കാൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പക്ഷെ ഒരു ലിമിറ്റ് കഴിഞ്ഞപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അവർക്കും അറിയില്ലായിരുന്നു. ആ സമയത്ത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു,'

'വെറുതെ ഇരിക്കുമ്പോൾ എനിക്ക് കരച്ചിൽ വരുമായിരുന്നു. ഞാൻ എന്തിനാണ് കരയുന്നതെന്ന് എനിക്ക് തന്നെ അറിയുന്നില്ലായിരുന്നു. എനിക്ക് അത് മനസിലാക്കാൻ കഴിഞ്ഞില്ല. ഒരു സമയത്ത് എന്റെ ഈ അവസ്ഥ കണ്ടിട്ട് അമ്മയ്ക്കും എന്ത് ചെയ്യണമെന്ന് അറിയാതെയായി. അമ്മയും എന്റെ കൂടെ ഇരുന്ന് കരഞ്ഞു. ഞാൻ കരയുമ്പോൾ അമ്മയും ഒപ്പമിരുന്ന് കരയാൻ തുടങ്ങി,'

' എന്തെങ്കിലും കഴിക്കുമ്പോൾ മാത്രമായിരുന്നു എനിക്ക് സമാധാനം കിട്ടുക. വേറെ എന്ത് ചെയ്തിട്ടും സമാധാനം കിട്ടിയില്ല. ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ഞാൻ റൂമിൽ തന്നെ ഇരുന്ന് തുടങ്ങി. ആകെ സൈലന്റായിട്ട് മാറിയിരുന്നു.' ലിയോണ പറഞ്ഞു.


Click it and Unblock the Notifications











