'എം.ടി സാർ ഡയലോഗ് പഠിപ്പിച്ചു തന്നു, ആദ്യ സിനിമ കഴിഞ്ഞപ്പോൾ മലയാളവും പഠിച്ചു'; അനുഭവം പങ്കുവച്ച് വിനയ പ്രസാദ്
ഒരൊറ്റ കഥാപാത്രം കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴിലെ ശ്രീദേവി ആയി എത്തിയ വിനയ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത ഈ താരസുന്ദരി ശരിക്കും മലയാളിയാണെന്ന് പലരും കരുതിയിട്ടുണ്ട്. എന്നാല്‍ കാര്‍ണാടകയില്‍ ജനിച്ച് വളര്‍ന്ന വിനയ കന്നട ചിത്രത്തിലൂടെയാണ് അഭിനയജീവിതം തുടങ്ങിയത്.
മലയാളത്തില്‍ പെരുന്തച്ചനിലൂടെയാണ് വിനയ അരങ്ങേറ്റം കുറിച്ചത്. എന്നാൽ മണിച്ചിത്രത്താഴിലെ വേഷമാണ് താരത്തിന് കൂടുതൽ ശ്രദ്ധനേടിക്കൊടുത്തത്. പിന്നീട് നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായെങ്കിലും മണിച്ചിത്രത്താഴ് തന്നെയാണ് നടിയുടെ ഏറ്റവും ജനപ്രിയ സിനിമയായി തുടരുന്നത്.

വിവാഹം കഴിഞ്ഞു അമ്മയായ ശേഷമാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ തന്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ചും മലയാളം അറിയാതെ പെരുന്തച്ചനിൽ അഭിനയിച്ചതിനെ കുറിച്ചും വിനയ പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്. അമൃത ടിവിയിലെ റെഡ് കർപ്പറ്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. വിനയ പ്രസാദിന്റെ വാക്കുകൾ ഇങ്ങനെ.
'ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതൽ അവസരങ്ങൾ വരുന്നുണ്ടായിരുന്നു. എന്നാൽ അതൊന്നും വേണ്ടെന്ന് വച്ചു. അതിനു ശേഷം ഞാൻ ആകാശവാണിയുടെ നാടകങ്ങളും മറ്റും ചെയ്യുന്നുണ്ടായിരുന്നു. അതിനിടെ ദൂരദർശനിൽ ഒരു സീരിയൽ ചെയ്തു. ഇത് കണ്ടിട്ടാണ് ഒരു സംവിധായകൻ വരുന്നത്. അന്ന് ഞാൻ അമ്മയാണ് ഒരു വയസുള്ള കുഞ്ഞുണ്ട്. അദ്ദേഹം വന്ന് വിളിച്ചപ്പോൾ നായിക അവനുള്ള ഗ്ലാമർ ഒന്നുമില്ല. ഞാൻ അമ്മയാണ് എന്ന് പറഞ്ഞു. കയ്യിൽ അപ്പോൾ കുഞ്ഞ് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഗ്ലാമർ നോക്കിയല്ല ആ സീരിയൽ കണ്ടിട്ട് വന്നതാണ് അതാണ് വേണ്ടത് എന്ന് പറഞ്ഞു. അങ്ങനെ ആണ് സിനിമയിൽ വരുന്നത്'

'മലയാളം ഒരു അക്ഷരം പോലും അറിയാതെയാണ് ഞാൻ പെരുന്തച്ചനിൽ അഭിനയിക്കാൻ വരുന്നത്. എന്റെ ലുക്ക് മലയാളിയെ പോലെയാണ് എന്ന് പറഞ്ഞാണ് സിനിമയിലേക്ക് എടുത്തത്. തമ്പുരാട്ടിയുടെ വേഷമായിരുന്നു. ഡ്രസ് ചെയ്ത് വന്നപ്പോൾ എല്ലാവരും തമ്പുരാട്ടി ഒക്കെ ആണെന്ന് പറഞ്ഞു. എന്നാൽ ഷോട്ട് ഒകെ റെഡി ആയി വന്നപ്പോൾ എനിക്ക് ഡയലോഗ് വരുന്നില്ല. അങ്ങനെ ഞാൻ ഒരു ദിവസം കൂടി സമയം ചോദിച്ചു. പഠിച്ചിട്ട് നാളെ എങ്ങനെയെങ്കിലും ചെയ്യാം എന്ന് പറഞ്ഞു,'
'അങ്ങനെ നിൽകുമ്പോൾ എം ടി വാസുദേവൻ നായർ സാർ സെറ്റിലേക്ക് വന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് ഡയലോഗ് എങ്ങനെയാ പറയേണ്ടത് എന്നും എവിടെയാണ് എങ്ങനെയാണു നിർത്തേണ്ടത്ത് എന്നൊക്കെ പറഞ്ഞു തരണം എന്ന് പറഞ്ഞു. അദ്ദേഹം ഒരു മണിക്കൂർ എന്റൊപ്പം ഇരുന്നിട്ട്, എന്റെ ഭാഗ്യം നോക്കണേ, അദ്ദേഹം ഒപ്പമിരുന്ന് ഓരോ വരികളിലും നൽകേണ്ട ഭാവം ഒക്കെ പറഞ്ഞു തന്നു. എന്നിട്ട് അടുത്ത ദിവസം ഒറ്റ ഷോട്ടിൽ ഞാൻ അത് ശരിയാക്കി. ഉച്ചാരണം പോലും ശരിയായിരുന്നു എന്ന് എല്ലാരും പറഞ്ഞു. കുറെ നാൾ എന്റെ സ്വപ്നത്തിൽ പോലും ആ ഡയലോഗ് ഉണ്ടായിരുന്നു,' വിനയ പറഞ്ഞു.

റെഡ് കാർപെറ്റ് വേദിയിൽ വിനയ ആ ഡയലോഗ് പറയുകയും ചെയ്യുന്നുണ്ട്. ആ സിനിമയിൽ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും വലിയ സൗഹൃദം മലയാളമാണെന്നും അത് ഇപ്പോഴും താൻ കൂടെകൂട്ടുന്നുണ്ടെന്നും വിനയ പറഞ്ഞു. ഇപ്പോൾ തനിക്ക് മലയാളം വായിക്കാനും പറയാനും അൽപം എഴുതാനും അറിയാമെന്നും നടി പറയുന്നുണ്ട്.


Click it and Unblock the Notifications











